Sunday

ഒഴുകുന്ന പുണ്യങ്ങള്‍ - മൂന്നോര്‍മകള്‍

കോളേജ് കഴിഞ്ഞ കാലത്ത് അങ്ങനെ ഒരു ശീലം ഉണ്ടായിരുന്നു. വീക്കെന്‍നടുകളില്‍ വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച കാലത്തോ റെയില്‍വെ സ്റ്റേഷനിലോ KSRTC ബസ് സ്റ്റാന്റിലോ ചെന്ന് ആദ്യം വരുന്ന ഒരു ദീര്‍ഘദൂര ബസ്സിലോ ട്രെയിനിലോ കേറി അവിടെ ചെന്ന് കാണാനുള്ളതൊക്കെ കണ്ട് തിരിച്ചു വരിക. കൂട്ടുകാരെ ഒക്കെ അറിയിക്കും, ചിലപ്പോള്‍ ഒന്നോ രണ്ടോ പേര്‍ കൂടും, ചിലപ്പോള്‍ എട്ടു പത്തുപേര്‍ , പലപ്പോഴും തനിച്ച് . 

അന്ന് എന്‍റെ കൂടെ ഷിയാസ് ആണ് ഉണ്ടായിരുന്നത്. ശനിയാഴ്ച കാലത്തെ പാലക്കാട്  റെയില്‍വെസ്റ്റേഷന്‍ എത്തി. മംഗലാപുരം പാസഞ്ചര്‍ ആണ് അടുത്ത വണ്ടി. എടുത്തു രണ്ടു ടിക്കറ്റ് . ട്രെയിനില്‍ ഇരിക്കുമ്പോള്‍ ഓര്‍ത്തു കാസര്‍ഗോഡ്‌ ഇറങ്ങാം, ബേക്കല്‍ കോട്ട കാണാം.. പൊടുന്നനെ മനസ്സിലേക്ക് ഓടിവന്നത് മൂകാംബികയാണ്. അമ്മൂമ്മയൊക്കെ പറഞ്ഞുകേട്ട അറിവേ ഉള്ളൂ. സമയക്രമങ്ങള്‍ ഒന്നും അത്ര കൃത്യമായിരുന്നില്ല. അല്ലാ.. അതിനു വല്ല്യ ക്രമം ഒന്നും ഉണ്ടായിരുന്നില്ലല്ലോ. എന്നാല്‍പ്പിന്നെ മൂകാംബികയാവട്ടെ.  എങ്ങനെയോ നാട്ടപാതിരയ്ക്ക് കൊല്ലൂര്‍ എത്തി. റൂം എടുത്തു. 

 ഇവിടെയാണ് സൗപര്‍ണിക !  എണ്ണം പറഞ്ഞൊരു പുണ്ണ്യനദി. വല്ലാത്ത ഒരു ആവേശം തോന്നി. ഒരുപാടു പറഞ്ഞും കേട്ടും വായിച്ചിട്ടുള്ള നദി. മൊബൈലില്‍ ഞാന്‍ ആ പാട്ടൊക്കെ വച്ചു. "സൗപര്‍ണികാമൃത വീചികള്‍ പാടും... നിന്‍ സഹസ്രനാമങ്ങള്‍... "  സൗപര്‍ണികയില്‍ മുങ്ങിക്കുളിച്ചു മൂകാബികയെ തൊഴുന്ന സ്വപ്നമൊക്കെ കണ്ടുറങ്ങി. കാലത്തേ എഴുന്നേറ്റു.. രണ്ടു പേരും കൂടെ വഴിയൊക്കെ ചോദിച്ച് നദിയുടെ തീരം ലക്ഷ്യമാക്കി നടന്നു. നല്ല മഴയൊക്കെ പെയ്യുന്ന സമയമാണ്. വല്ലാത്ത ഒഴുക്കായിരിക്കും. തണുപ്പും.. അങ്ങനെ നടന്ന് നടന്ന് നദിക്കരയെത്തി. 

ഞാനൊന്ന് ഞെട്ടിപ്പോയി. ഈറനായി നിക്കുന്ന മലയാളി എന്ന് തോന്നിക്കുന്ന ആളോട് ഞാന്‍ ഒന്ന് ഉറപ്പിക്കാന്‍ വേണ്ടി ചോദിച്ചു... 'ചേട്ടാ.. ഈ സൗപര്‍ണിക ഇതല്ലേ?"   .. അതെ അതെ... 

പുറകില്‍ നിന്ന് ഷിയാസിന്റെ ഒരു ഡയലോഗ്.. "ഇതാണാ സൗപര്‍ണിക.. മ്മടെ തടുക്കശേരിലെ തോടിനു ഇതിലും വലിപ്പണ്ട്.. "

കലങ്ങിയ ചായ പോലുള്ള വെള്ളം ഒരു എട്ടു പത്തു മീറ്റര്‍ വീതിയില്‍ ഒഴുകുന്നു. ഇറങ്ങിയപ്പോള്‍ ഇടുപ്പ് വരെ വെള്ളം. നദി എന്നൊക്കെ പറയുമ്പോള്‍ എന്‍റെ മനസ്സില്‍ വലിയ സങ്കല്പമായിരുന്നു. ഒപ്പം വായിച്ചും പാട്ട്കേട്ടും പ്രതീക്ഷകള്‍ ഇരട്ടിച്ചു. നിരാശയ്ക്ക് വേറെ വല്ലതും വേണോ. 




"അടുത്താഴ്ച ഹരിദ്വാറു പോവുന്നു.. വരുണ്ടോ?"  എന്ന് സുഹൃത്ത്‌ വിഷ്ണു വെറുതെ ചോദിച്ചതാണ്. എന്നാല്‍പ്പിന്നെ അങ്ങനെയാവട്ടെ എന്ന് ഞാനും പറഞ്ഞു. അല്ലെങ്കിലും അറിയാവുന്ന ആളുകള്‍ ഇങ്ങനെ വെറുതെ പോരുന്നോ , പോയാലോ എന്നൊന്നും വെറുതെ ഫോര്‍മാലിറ്റിക്ക് വേണ്ടി  ചോദിക്കില്ല. ചിലപ്പോള്‍ ഞാന്‍ ചെന്നുകളയും. 

തത്കാലില്‍ ടിക്കറ്റ് ഒന്നും കിട്ടിയില്ല. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറി ഞങ്ങള്‍ രണ്ടു പേരും കൂടി അഹമ്മദാബാദ് എത്തി. അവിടുന്ന് ഹരിദ്വാര്‍ മെയിലില്‍.  അവിടെ ഞങ്ങളെ കാത്ത് സജിയെട്ടന്‍ ഉണ്ടായിരുന്നു. മലയാളികളുടെ ഉടമസ്ഥതയിലുള്ള അയ്യപ്പ ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസില്‍ ആണ് മുറി. അല്പം റെസ്റ്റ് എടുത്ത് കുളിയൊക്കെ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി. 

ഇവിടെയാണ് ഗംഗ. നകുലേട്ടന്റെ ഗംഗയല്ല, ശരിക്കുമുള്ള ഗംഗ. സൗപര്‍ണിക കാണാന്‍ പോയ സീന്‍ ഓര്‍മ വന്നു.. പിന്നെ ഇന്റര്‍നെറ്റില്‍ ഒക്കെ കണ്ടിട്ടുള്ള ഒഴുകുന്ന ജഡങ്ങളും മലിനമായ ജലവും ഓര്‍മ വന്നു. എന്തെങ്കിലും ആവട്ടെ.. ഗംഗയും കാണാം. ദേശീയ നദി.. ഭാരതീയരുടെ പുണ്യനദി. 

പാലത്തിലേക്ക് കയറി ഒരു പനോരമ വ്യൂവില്‍ നോക്കി. വീണ്ടും വീണ്ടും നോക്കി. വശങ്ങളിലേക്കും താഴേക്കും നോക്കി. ഇളം പച്ച  നിറത്തില്‍ അതി വിസ്തൃതമായി ഒഴുകുന്ന ഒരു സാഗരം പോലെ തോന്നി. പേരിനു ഒരു ഇല പോലും ഇല്ല മാലിന്യമായി. അതി ശക്തമായ ഒഴുക്ക്. എത്ര നോക്കി നിന്നാലും മതിയാവില്ല. ഒരു കൊച്ചു കുഞ്ഞിന്റെ ഉത്സാഹത്തോടെ ഞാന്‍ ഓടിയടുത്തു. കുനിഞ്ഞ് കൈ കൊണ്ട് വെള്ളത്തിലേക്ക്‌ തൊട്ടതും ഷോക്കടിച്ച പോലെ തോന്നി. അത്രയ്ക്ക് തണുപ്പ്.  ഒന്ന് അരയോളം ഇറങ്ങി മൂന്നു തവണ മുങ്ങി നിവരാന്‍ ഏറെ പണിപ്പെട്ടു.

ചിലര്‍ നദിയിലേക്ക് ഇടുന്ന ചില്ലറതുട്ടുകള്‍ എടുക്കാന്‍ എട്ടും പത്തും വയസ്സുള്ള കുട്ടികള്‍ കാന്തം പിടിപ്പിച്ച ഒരു ഒരു ദണ്‌ടുമായി ആഴങ്ങളിലേക്ക് മുങ്ങാന്‍കൂഴി ഇടുന്നു ! സന്ധ്യയായപ്പോള്‍ തിരക്കേറി. ഗംഗാ ആരതിക്കുള്ള സമയം. മതിമറന്നു കണ്ടിരുന്നു പോവും. സാധുസന്യാസിമാര്‍ , ധര്‍മ്മപാഠശാലകള്‍ , വേദമന്ത്രശബ്ദങ്ങള്‍. അങ്ങനെ നിറഞ്ഞു നില്‍ക്കുന്ന ഒരന്തരീക്ഷം. എല്ലാം ഈ നദിയുടെ തീരത്ത്. 

അവിടുന്ന് ഋഷികേശിലേക്ക് .. ഹരിദ്വാറിലേക്കാളും ശുദ്ധമായ വെള്ളം. മഞ്ഞുരുകി ഉണ്ടാവുന്നതല്ലേ. അവിടുന്ന് വീണ്ടും മുകളിലേക്ക്.. ഉത്തരകാശിയിലേക്ക് പോവുമ്പോള്‍ കാണാം ഏറെ കൈവഴികള്‍ ചേര്‍ന്ന് ഗംഗയാവുന്ന കാഴ്ച. ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും ഹരിദ്വാറിലെത്തിയ ദിവസം. കാലാവസ്ഥയും ഭക്ഷണവും യാത്രയും നന്നേ തളര്‍ത്തിയിരുന്നു. വിണ്ടുകീറിയ ചുണ്ടുകളില്‍ ചോര പൊടിഞ്ഞുകൊണ്ടിരുന്നു. എന്തെല്ലാമോ ഓര്‍ത്ത് മനസ്സ് പ്രക്ഷുബ്ദമായ ആ വൈകുന്നേരം ഞാന്‍ ഒറ്റയ്ക്ക് വീണ്ടും ചെന്ന് ഗംഗാതീരത്തേക്ക്. കുറെ നേരം ഒഴുക്കിലേക്ക്‌ നോക്കി ഇരുന്നു. പിന്നെ ഏറെ നേരം കണ്ണടച്ചിരുന്നു. ഗംഗാ ആരതിയുടെ കൂട്ട മണിമുഴക്കങ്ങളും മന്ത്രശബ്ദങ്ങളും കേട്ടു. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പ്രത്യേകിച്ച് ഒരു കാരണവുമുണ്ടയിരുന്നില്ല. എത്ര നേരം കഴിഞ്ഞോ ആവോ.. നെറ്റിയില്‍ ഒരു കുഞ്ഞു സ്പര്‍ശനം.. കണ്ണ് തുറന്നപ്പോള്‍ ആകെ ഇരുട്ടായിരുന്നു. ഒരു താലവും ദീപവും മുന്നില്‍ കണ്ടു.. ഒരു കുഞ്ഞു പെണ്‍കുട്ടി. എന്‍റെ നെറ്റിയില്‍ കുങ്കുമം തൊട്ടു തന്നു. തോന്നലാണോ ഉള്ളതാണോ എന്നറിയാന്‍ സമയമെടുത്തു. കുര്‍ത്തയുടെ പോക്കറ്റിലേക്ക് ഞാന്‍ കയ്യിട്ടു ... കാശൊന്നും എടുത്തിരുന്നില്ല. ഞാന്‍ നിസ്സഹായനായി ദീപത്തിന്റെ പ്രകാശത്തില്‍ കാണുന്ന  അവളുടെ കുഞ്ഞു മുഖത്തേക്ക് നോക്കി. അവളൊന്നും മിണ്ടാതെ നടന്ന് പോയി. 







സുരേഷ്ഗോപിയുടെ 'ടൈം' എന്ന സിനിമ കണ്ടിട്ടില്ലേ?  വൈഗയെ ഓര്‍മയില്ലേ? നായികയുടെ പേര് നദിയുടെ പേരായിരുന്നു. അതില്‍ ഒരു ഡയലോഗ് ഉണ്ട്. "വൈഗ.. അകാലത്തില്‍ മരിച്ചു പോയവള്‍' എന്ന്.... മനുഷ്യന്‍റെ ആര്‍ത്തിയും അഹങ്കാരവും കൊണ്ട് അകലാത്തില്‍ കൊല്ലപ്പെട്ട വൈഗ. 

എനിക്ക് പോകേണ്ടിയിരുന്നത്‌ മധുരയിലെ അല്പം ഉള്ളിലേക്കുള്ള ഒരു ഗ്രാമത്തില്‍ ആയിരുന്നു. പോകുന്ന വഴി തന്നെ ഞാന്‍ വൈഗയെ കണ്ടു. തിരിച്ചു വരുമ്പോള്‍ സ്ഥലം വശമില്ലാത്തത് കൊണ്ട് മധുരൈക്ക് തന്നെ ടിക്കറ്റ് എടുത്ത് പാലം കണ്ടതും അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി തിരിച്ചു നടന്നു. ആ നദിയുടെ കിടപ്പ് കണ്ട് മനുഷ്യന്മാരോട് തന്നെ വെറുപ്പ്‌ തോന്നി. പേരിനു പോലും ഒരു നൂലരുവിയുടെ ഒഴുക്ക് ഇല്ല.   അവിടെ അവിടെ കുഴികളില്‍ നിറഞ്ഞു നില്‍ക്കുന്ന ചെളിവെള്ളം മാത്രം. കിണറു കുത്തി വെള്ളമെടുത്തു അലക്കുകാര്‍ അലക്കുന്നു. വലിയ ക്രിക്കറ്റ് പിച് വെട്ടി കുട്ടികള്‍ കളിക്കുന്നു. കുറെ ആടുമാടുകള്‍ മേയുന്നു. അതാണ്‌ വൈഗയുടെ അവസ്ഥ. 


Saturday

തലമുറകളെ സംരക്ഷിച്ച ചില രുചിക്കൂട്ടുകള്‍

മളവര്‍ത്തപ്പുളിക്കെന്നപോലെ വേറെ ചില ഭക്ഷണങ്ങള്‍ക്കും കഥകള്‍ ഏറെ പറയാനുണ്ട്‌ ...   ഒരു സമൂഹത്തിന്‍റെ അതിജീവനത്തിന് അമൃതായി മാറിയ ഭക്ഷണങ്ങള്‍.

വിഖ്യാതനായ കഥാകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍  പാത്തുമ്മയുടെ ആടില്‍ , അക്കാലത്തെ വറുതിയിലും ദാരിദ്ര്യത്തിലും കപ്പ പുട്ടും കട്ടന്‍ചായയും കൊണ്ട് മാത്രം ആളുകള്‍  പള്ളനിറയ്ക്കുന്നതിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.  ഇന്ന് മലയാളിക്ക്  കപ്പ വെറും ഒരു 'ഡിഷ്‌' ആണെങ്കില്‍ ഒരുകാലത്ത് ഈ കപ്പ  മാത്രമാണ്  പട്ടിണി മരണങ്ങളില്‍ നിന്നും നമ്മുടെ മുന്‍ഗാമികളെ രക്ഷിച്ചത്‌. 



പോര്‍ച്ചുഗീസുകാരന്‍റെ സംഭാവനയായ മരച്ചീനിയുടെ കൃഷി കേരളത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ മുന്‍കയ്യെടുത്തത്‌  സസ്യശാസ്ത്രജ്ഞന്‍ കൂടിയായിരുന്ന അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് വൈശാഖം തിരുനാളാണ്. 1860കളില്‍. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ കീഴടക്കിയതോടെ ബര്‍മയില്‍ നിന്നുള്ള അരി വരവ്  നിലച്ചു. (അതെ, ബര്‍മയില്‍ നിന്ന് കേരളത്തിലേക്ക് അരി വന്നിരുന്നത്രേ !). അന്ന് അരിയ്ക്ക് പകരം പ്രധാനഭക്ഷണമായി കപ്പയെ പ്രോത്സാഹിപിക്കാന്‍ ബ്രിട്ടീഷുകാരും മുന്‍കയ്യെടുത്തു. തെക്കന്‍ കേരളത്തിലുണ്ടായിരുന്ന കപ്പ കൃഷി , ആളുകളുടെ കുടിയേറ്റത്തോടൊപ്പം മലബാറിലേക്കും വ്യാപിച്ചു. ഈ കപ്പയില്ലയിരുന്നെങ്കില്‍ ആയുസ്സെത്താതെ മരിക്കാന്‍ വിധിക്കപ്പെട്ടേനെ അവര്‍. പോര്‍ച്ചുഗീസുകാര്‍ക്ക് സ്തോത്രം !

പലക്കാടൊക്കെ നിറയെ അഗ്രഹാരങ്ങള്‍ ഉണ്ട്. കാലടിയിലും തിരുവനന്തപുരത്തും ഞാന്‍ കണ്ടിട്ടുണ്ട്. മറ്റിടങ്ങളില്‍ 'അഗ്രഹാരം' എന്നൊരു സെറ്റ് അപ്പ്‌ ഉണ്ടോ എന്നറിഞ്ഞൂടാ. ഏതായാലും, ക്ഷേത്രങ്ങളുടെ പരിപാലനത്തിനാണ് തമിഴ് ബ്രാഹ്മണരെ രാജാക്കന്മാര്‍ കേരളത്തിലേക്ക് കൊണ്ട്വരുന്നതും അഗ്രഹാരങ്ങള്‍ സ്ഥാപിക്കപ്പെടുന്നതും. തലമുറകള്‍ കഴിഞ്ഞപ്പോള്‍ ഇവിടെ അവരുടെ വേരുറച്ചു. ഒരുകാലത്ത് സമ്പത്തും സ്ഥാനമാനങ്ങളും വേണ്ടതിലധികം ലഭിച്ചവര്‍ക്ക് രാജഭരണവും ജന്മിഭരണവും അവസാനിച്ചപ്പോള്‍  ശനി തുടങ്ങി എന്ന് പറയാം. കൂടാതെ അംഗബലമേറിയപ്പോള്‍ വേണ്ടത്ര തൊഴിലും ഇല്ലാതെയായി.  



സാമ്പത്തികമായ തളര്‍ച്ചയും സാമൂഹികമായ ഒറ്റപ്പെടലും ആഗ്രഹരങ്ങളുടെ ഐശ്വര്യം കെടുത്തി. അയ്യരുവീടുകളില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമായി തൈരുസാദം മാറി ( ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നെ വേറെന്ത് ? ! ) പ്രത്യേകിച്ച് കറിയൊന്നും വേണമെന്നില്ല,  വല്ല മുളകോ അച്ചാറോ കൂട്ടിക്കഴിക്കാം. കേടുവരാതെ ഒന്നില്‍ക്കൂടുതല്‍ ദിവസം ഇരിക്കും. സ്കൂളിലും കോളെജിലും പഠിക്കുമ്പോള്‍ ക്ലാസില്‍ ഒരു അയ്യരോ പട്ടരോ ഉണ്ടെങ്കില്‍ 'തൈര്സാദം' എന്ന ഇരട്ടപ്പേരാവും മിക്കവാറും. സ്വയം പട്ടിണികിടന്നും, മക്കളെ സാദമൂട്ടിയ അമ്മിയാരുടെ ദുഖം അവസാനിച്ചെന്നു തോന്നുന്നു.  ഇന്ന് ദാരിദ്ര്യത്തിന്റെ ഇരുട്ട് അഗ്രഹാരങ്ങളില്‍ ഇല്ലെന്നാണ് കാഴ്ച്ചയില്‍ മനസ്സിലാവുന്നത്. എങ്കിലും തൈര്സാദം അവര്‍ക്കിന്നും പ്രിയങ്കരം തന്നെ. 



ഇനിയൊന്നു അതിര്‍ത്തി കിടക്കട്ടെ. കരിമ്പിന്‍തോട്ടങ്ങളിലും പച്ചക്കറിപ്പള്ളങ്ങളിലും പണിയെടുക്കുന്നവര്‍ക്ക് ചിലപ്പോള്‍ വൈകീട്ട് ചാളയില്‍ എത്താന്‍ കഴിഞ്ഞില്ലെന്നു വരാം. അവര്‍ക്ക് അതിജീവനാമൃതം ആയിരിക്കാം ഈ വിഭവം.. പുളിയോദരൈ അഥവാ പുളിച്ചോര്‍. പച്ചരി പുളിവെള്ളത്തില്‍ വറ്റിച്ച് ചോറാക്കി ,  കടുകെണ്ണയില്‍ ഉള്ളിയും മുളകും വഴറ്റി ആ ചോറ്  താളിച്ചെടുക്കും. നനഞ്ഞ തുണിയിലോ തോര്‍ത്തിലോ ചൂടോടെ മുറുക്കിക്കെട്ടിയാല്‍ മൂന്നു ദിവസം കഴിഞ്ഞാലും കേടാവാതെ ഇരിക്കുംത്രേ..കറിയൊന്നും വേണമെന്നില്ല. രുചികരമായ ഭക്ഷണം.  ഫ്രിഡ്ജ് ഒന്നും ഇല്ലാത്ത അക്കാലത്ത് ഈ ഭക്ഷണം ഒരു നല്ല കണ്ടുപിടിത്തം തന്നെയാണ്. ഇന്നും തമിഴര്‍ ടൂറു വരുമ്പോഴോ ദീര്‍ഘദൂര ട്രെയിന്‍ യാത്ര നടത്തുമ്പോഴോ ശ്രദ്ധിച്ചാല്‍ പുളിയോദരയുടെ പൊതികള്‍ കാണും കയ്യില്‍. അത് തുറക്കുമ്പോള്‍ ഒരു മണം വരും.. അറിയാതെ വായില്‍ വെള്ളമൂറും. 


Friday

മളവര്‍ത്തപ്പുളിക്ക് ഒരൂട്ടം പറയാനുണ്ട്‌

മളവര്‍ത്തപ്പുളി അഥവാ തറവാട്ടുപുളി  

രസം പോലെ ചോറില്‍ ഒഴിച്ച് കഴിക്കാന്‍ പറ്റിയ ഒരു വിഭവമാണ് മളവര്‍ത്തപ്പുളി. (' മുളക് വറുത്ത പുളി ' ലോപിച്ചതാണ് ). ചൂടായ ചീനച്ചട്ടിയിലിത്തിരി എണ്ണയൊഴിച്ച് , കടുകിട്ട് പൊട്ടിച്ച്, ഒരു പിടി പച്ചമുളകോ വറമുളകോ അരിഞ്ഞതും  ചെറിയ ഉള്ളി അരിഞ്ഞതും ഒരു നുള്ള് ഉലുവയും അത്ര തന്നെ ജീരകവും ഇട്ട് , ഒന്ന് വഴറ്റി. അതില്‍ പുളി കലക്കി അരിച്ചെടുത്ത വെള്ളം ഒഴിച്ച്  ഒന്ന് തിളപ്പിച്ചെടുത്താല്‍ മളവര്‍ത്തപ്പുളി ആയി. കറിവേപ്പില എന്തായാലും രണ്ടു കൊത്ത് കാണും കേട്ടോ. 

മളവര്‍ത്തപ്പുളിക്ക് തറവാട്ടുപുളി എന്നൊരു പേരും ഉണ്ട്. കാരണം  കിഴക്കന്‍ പാലക്കാട്ടിലെ നായര്‍ തറവാടുകളില്‍ മാത്രമേ ഈ വിഭവം കണ്ടിട്ടുള്ളൂ. കുട്ടിക്കാലത്ത് ആഴ്ചയില്‍ മൂന്നാല് ദിവസമെങ്കിലും  മളവര്‍ത്തപ്പുളിയും മോരും ( ഹോ.. മോരെന്നൊക്കെ പറഞ്ഞാല്‍ വെള്ളത്തില്‍ അല്‍പം തൈരൊഴിച്ച മാതിരി .. സംഭാരം ചിലപ്പോള്‍ അതിലും ഭേദം !) ഉപ്പേരിയും കൂട്ടിയുള്ള ഊണാവും വീട്ടില്‍. 



ഈ രുചികരമായ വിഭവം പക്ഷേ കൂട്ടുകാരുടെ വീട്ടിലൊന്നും ഉണ്ടാക്കാറില്ല എന്നറിഞ്ഞപ്പോഴാണ് അമ്മൂമ്മയോട് അന്വേഷിച്ചത്. അവരപ്പോള്‍ ഇങ്ങനെ പറഞ്ഞതായാണ് ഓര്‍മ, ഇങ്ങനയെ പറയാന്‍ വഴിയുള്ളൂ.

"നമുക്കതിനുള്ള പാങ്ങെ ഉള്ളൂ കുട്ട്യേ... കുളം തോണ്ടിയ തറവാടുകളില് ദിവസോം സദിരവട്ടങ്ങളിണ്ടാക്കാന്‍ പറ്റ്വോ?"

പച്ചപരമാര്‍ത്ഥം ! പണ്ട്കാലത്ത് ഏക്കറുകണക്കിന് ഭൂമിയും സ്വത്തും ഒക്കെ ഉണ്ടായിരുന്ന തറവാടികളില്‍ ഉയര്‍ന്ന ജീവിത നിലവാരം തുടര്‍ന്നും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത് ചുരുക്കം ചില കൂട്ടര്‍ക്കാണ്. ഭൂപരിഷ്കരണ കാലത്ത് പാട്ടക്കാരില്‍ നിന്നും ഭൂമി സംരക്ഷിച്ചവര്‍ , ഉള്ള സമ്പത്തിന്റെ ഹുങ്കില്‍ ഏമ്പക്കം വിട്ടിരിക്കാതെ വിദ്യസമ്പത്തിനെ പുല്‍കി തൊഴില്‍ നേടിയവര്‍ , മദിരാശിക്കോ കല്‍ക്കട്ടയ്ക്കോ അല്ലെങ്കില്‍ മുംബയിലെക്കോ വണ്ടി കയറിയവര്‍, സര്‍ക്കാര്‍ ജോലിയില്‍ കയറിക്കൂടിയവര്‍.. അങ്ങനെ ചിലര്‍. അങ്ങനാരും ഇല്ലാത്ത അനവധി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. 

(ദുര)അഭിമാനം കൊണ്ട് കിട്ടിയ പണിക്ക് പോയി കുടുംബം പുലര്‍ത്താന്‍ നോക്കാതെ മുണ്ടും മുറുക്കിയുടുത്തു നിലംപൊത്താറായ പൂമുഖപ്പുരയുടെ ചോട്ടില്‍ ചാരുകസേരയില്‍ കിടന്ന് കാലം കഴിച്ച കാരണവന്‍മാരെ പറ്റി അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഏഴും എട്ടും മക്കളുള്ള കുടുംബത്തില്‍ പ്രാരാബ്ധങ്ങളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനവാതെ നിസ്സഹായരായവരാണ് ഭൂരിഭാഗവും. 

മക്കള്‍ക്ക്‌ മികച്ച ജീവിതസാഹചര്യങ്ങള്‍ കൊടുക്കാനോ വിദ്യാഭ്യാസം കൊടുക്കാനോ സാധിക്കാത്ത ഹതഭാഗ്യര്‍. എന്‍റെ അച്ഛനും അമ്മയേക്കാളും കൂടുതല്‍ വിദ്യാഭ്യാസം ഉണ്ടായിരുന്നു അമ്മൂമ്മയ്ക്ക്. അവരുടെ അച്ഛനാവട്ടെ അതിലും മികച്ചതായിരുന്നു പറഞ്ഞറിവു വച്ച്. ഈ ഒരു ഇന്‍വേര്‍ട്ടട് പിരമിഡ് സെറ്റ് അപ്പ്‌ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഉയര്‍ന്നതെന്ന് വിധിക്കപ്പെട്ട ജാതിയുടെയും തറവാടിത്തത്തിന്റെയും ഭാരം വല്ലാത്ത ബാധ്യതയായ തലമുറകള്‍ അവസാനിച്ചുവരുന്നേ ഉള്ളൂ. 

അപ്പോള്‍, നമ്മള്‍ പറഞ്ഞുവന്നത് തറവാട്ടുപുളി.. അങ്ങനെ അത്തോലമ്മമാര്‍ കൂട്ടുകുടുംബത്തെ ഊട്ടാന്‍ കണ്ടെത്തിയ ഒരു കറിയാണ് ഈ തറവാട്ടുപുളി. ഇതും തൈരും ഉപ്പിട്ട് ചോറില്‍ കൂട്ടിക്കുഴച്ച് ഉണക്കമീന്‍ വറുത്തതോ ഉപ്പേരിയോ കൂട്ടി ഊണ് കഴിച്ചാല്‍ 'ത്രീ-കോഴ്സ്' മീല്‍ കഴിച്ച സംപ്ത്രിപ്തി ആയിരുന്നു കേട്ടോ അന്ന്.  

വേറെയും ചില വിഭവങ്ങള്‍ ഉണ്ട്, ഒരു സമൂഹത്തിന്‍റെ കഥ വിളിച്ചോതുന്നവ .. അടുത്ത പോസ്റ്റില്‍ ആവട്ടെ പറയാം. :)
------------------------------------------------------------------------------------------------------------------------------------------------------
പറ്റാവുന്ന രീതിയില്‍ വിശദമായ അന്വേഷണം നടത്തിയാണ് 'തറവാട്ടുപുളി'  തറവാടുകളില്‍ ഉണ്ടായിരുന്ന ഒരു കറി എന്ന അനുമാനത്തില്‍ എത്തിയത്. വായനകള്‍ക്ക് ശേഷം പലരും ഭിന്നാഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. ഉണ്ടാക്കാനുള്ള എളുപ്പം കൊണ്ട് ദാരിദ്ര്യമുള്ളിടത്ത് ഉത്ഭവിച്ചതാവാം. അല്ലെങ്കിലും സാമ്പാര്‍ ആരാ കണ്ടുപിടിച്ചത് എന്ന് ചോദിച്ചാല്‍ നമുക്കറിയില്ലല്ലോ. പോസ്റ്റ്‌ തിരുത്തുന്നില്ലെങ്കിലും ആ തറവാട് ബന്ധത്തിന്‍റെ അവകാശവാദം ഞാന്‍ നിരുപാതികം പിന്‍‌വലിക്കുന്നു. വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി. 

മൂന്ന് കച്ചവടക്കാരികള്‍

എറണാകുളത്ത് നിന്ന് പാലക്കാട്‌ പോവാന്‍ ബാംഗ്ലൂര്‍ സൂപ്പര്‍ഫാസ്റ്റിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് ഞാന്‍ ഓടിക്കേറി. അമ്പോ.. അഞ്ചാറുപേര്‍ നിക്കുന്നു. സീറ്റില്ല. ഓടിയതും വിയര്‍ത്തതും മിച്ചം. സീറ്റില്‍ ഇരിക്കുന്നവരെ ഞാന്‍ അസൂയയോടെ നോക്കി. 

ഐവ !  സീറ്റിന്‍റെ അറ്റത്തിരിക്കുന്ന ഒരമ്മച്ചി അല്‍പം മുന്‍പിലേക്ക് നീങ്ങി ഇരുന്നു , പുറകില്‍ അല്‍പം സ്ഥലമുണ്ടാക്കി.

'മോനെ.. ഇവിടെ ഇരുന്നോ.'  പല്ലൊന്നും ഇല്ലാത്ത മോണ കാണിച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു. 

ഗവാദ് ഇന്ത ഹറാമി ( അമ്മച്ചി എന്ത് കുലീനയായ സ്ത്രീ !)  ഞാന്‍ മനസ്സില്‍ പറഞ്ഞു. 

ട്രെയിന്‍ നീങ്ങിത്തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞതും അമ്മച്ചി സീറ്റില്‍ നിന്ന് എഴുന്നേറ്റു നിന്നു. എല്ലാവരെയും നോക്കി ഒന്നുകൂടെ വെളുക്കെ ചിരിച്ചു. എന്നിട്ട് പറഞ്ഞു തുടങ്ങി..

"മക്കളേ.. ഞാന്‍ xxxxxxx , എനിക്ക് മൂന്നു പെണ്മക്കളായിരുന്നു .. ഒന്നാമത്തവള്‍ പോളിയോ ബാധിച്ചു കിടപ്പിലാണ്.. രണ്ടാമത്തവള്‍ക്ക് ബുദ്ധിമാന്ദ്യമാണ് .. ഇളയവളും ഞാനും കൂടി കഷ്ടപ്പെട്ട് നോക്കുന്ന കുടുംബം ഇപ്പോള്‍ പട്ടിണിയിലാണ്....... "

നമ്മളിത് കേള്‍ക്കാത്തതൊന്നുമല്ലല്ലോ... പക്ഷെ പിന്നെയായിരുന്നു ട്വിസ്റ്റ്‌. അവര് ആദ്യം എന്‍റെ തലയില്‍ കൈവെച്ചു അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു.. "മോന് ജീവിതത്തില്‍ നല്ലതൊക്കെ വരട്ടേ . ഇങ്ങനുള്ള കഷ്ടപ്പാടൊന്നും ഉണ്ടാവാതിരിക്കട്ടെ."

പിന്നെ ഇരിക്കുന്ന ഓരോരുത്തരോടും ആവര്‍ത്തിച്ചു. കൂടെ ആളുകളുടെ വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു. ചിലരുടെ മുഖത്തും കവിളിലും സ്നേഹത്തോടെ(?) തലോടി.. കളക്ഷന്‍ നോട്ടുകള്‍ മാത്രം !  നോ ചില്ലറ വാസ് ഇന്‍ സീന്‍.

മാര്‍ക്കറ്റിംഗ് ചേരുവകകള്‍ :  സ്നേഹം , അനുഗ്രഹം, ദയ  

ഇനി ചുവടെയുള്ള പരസ്യങ്ങള്‍ കണ്ടു നോക്കു .




പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ പതിവായി പോകുന്നവര്‍ക്ക് സുപരിചിതയാണ് ഈ താത്ത.. ചിരിച്ച മുഖത്തോടെ , വര്‍ദ്ധിച്ച ഉത്സാഹത്തോടെ സാരിത്തലപ്പു കൊണ്ട് തട്ടമിട്ട് ബസ്സുകളില്‍ ലോട്ടറി വില്‍ക്കാന്‍ കേറുന്ന ഒരു താത്ത. 

"നോക്കിന്‍.. കേരളസര്‍ക്കാരിന്റെ പുതിയ പൗര്‍ണമി ഭാഗ്യക്കുറിയാണ്.. ഒന്നാം സമ്മാനം അറുപതു ലക്ഷാണ്.. നിങ്ങക്കും അടിചൂടാന്നൊന്നും  ഇല്ല. മുപ്പതു രൂപേ ഉള്ളൂ. ..."  

ഇതും നമ്മള്‍ കേള്‍ക്കാത്തതൊന്നും അല്ല. പക്ഷെ അവരിത് പറയുന്നത് വല്ലാത്ത ഉത്സാഹത്തോടെ ചിരിച്ചോണ്ടാണ്. ആരെയും എടുക്കാന്‍ നിര്‍ബന്ധിക്കില്ല. നമ്മള്‍ വേണ്ടാന്ന് പറഞ്ഞാലും അതേ ചിരിയോടെ അവര്‍ പറയും 

"ഇപ്പ എടുത്തില്ലെങ്കിലും സാരല്ല്യാ.. അടുത്തറാശ്യം മറക്കാണ്ട് എടുക്കിന്‍.."  ഒരു നീരസവും ഇല്ലാതെ അടുത്ത ബസ്സിലേക്ക് അവര്‍ ഓടിക്കേറും. നല്ല സെയില്‍ കിട്ടും. അവരുടെ സന്തോഷവും പ്രതീക്ഷയും കാണുമ്പോള്‍ നമുക്കും ഒരു സന്തോഷമാണ് .

മാര്‍ക്കറ്റിംഗ് ചേരുവകകള്‍ : അതുതന്നെ.. സന്തോഷവും പ്രതീക്ഷയും ഉത്സാഹവും.. 

ദാ.. ഈ പരസ്യം കണ്ടു നോക്കു.. 



ഉദുമല്‍പേട്ട് വഴി പഴനിക്കു പോവുമ്പോള്‍ വഴിവക്കില്‍ കാണാം ഈ പെണ്ണുങ്ങളെ.  ഒരു കവറില്‍ മുന്തിരിയോ പേരയ്ക്കയോ നിറച്ചു വരും.
"സാര്‍ .. മൊത്തമാ എടുത്തുക്കൊങ്ക സാര്‍.. ഇറുപത് രൂപാ കൊടുത്താല്‍ പോതും... ഇണ്ണയിലെ വ്യാവാരമെല്ലാം മുടിഞ്ച് പോച്ച്... ഇത് മട്ടും താന്‍ ബാക്കി.. "

ഈ ബാക്കിയുള്ളതും കൂടെ വിറ്റാല്‍ പണി തീര്‍ത്തു വീട്ടില്‍ പോവാം.. അതുകൊണ്ട് എന്തേലും  (ന്നുവച്ചാല്‍ ഇരുപതു രൂപ ഒണ്‍ലി.. ) തന്നാല്‍ മതിയെന്ന്.  ചിലപ്പോള്‍ വല്ല്യ കൂടയില്‍ ബാക്കിയെന്ന മട്ടില്‍ കുറച്ച് വച്ചാവും നമുക്ക് നീട്ടുന്നത്. അളവും തൂക്കവും ഒന്നുമില്ല. മൊത്തമായാണ് തരുന്നത്.. പാവങ്ങള്‍... നമ്മള്‍ വിടുമോ? ലാഭക്കച്ചവടമല്ലേ ഒരു വിലപേശലും നടത്തി അതങ്ങ് വാങ്ങും.. പക്ഷേ ഇവരുടെ അവസാനത്തെ കച്ചവടം അത്ര പെട്ടന്നൊന്നും അവസാനിക്കില്ല. വിറ്റഴിക്കല്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

മാര്‍ക്കറ്റിംഗ് ചേരുവകകള്‍ : കുറഞ്ഞ വില , കൂടുതല്‍ മൂല്യം, സൗജന്യം ! 

ഇക്കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ഉദാഹരിക്കേണ്ടല്ലോ ല്ലേ. നമ്മളെന്നും കാണുന്നതല്ലേ. 

Tuesday

സമത്വത്തിലേക്കുള്ള യാത്ര


ഒരു സമൂഹം ‘വികസിതം’ എന്ന വിശേഷണത്തിന് അര്‍ഹത കൈവരിക്കുന്നത് കേവലം സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ മാത്രമല്ല അതോടൊപ്പം മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ലോകത്തോടുള്ള കാഴ്ചപ്പാട് വിശാലമാക്കുകയും ചെയ്യുമ്പോളാണ്.


കേവല വിശ്വാസങ്ങളുടെ പേരില്‍ ന്യൂനപക്ഷങ്ങളായവര്‍ വരെ സംഘടിതരായി അവകാശങ്ങളും ആനൂകല്യങ്ങളും നേടി എടുക്കുന്ന നമ്മുടെ നാട്ടില്‍ ജന്മനാലുള്ള ലൈംഗികസവിശേഷത മൂലം പൗരന്മാരായി പോലും പരിഗണന ലഭിക്കാതിരുന്ന ഒരു യഥാര്‍ത്ഥ ന്യൂനപക്ഷസമൂഹം ഇന്ന് മുതല്‍ അംഗീകരിക്കപ്പെടാന്‍ പോവുന്നു. ലിംഗാതീതരെ (ട്രാന്‍സ്ജെന്ടെര്സ്) മൂന്നാം ലിംഗക്കാരായി അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നിരിക്കുന്നു. അഭിനന്ദനീയവും ചരിത്രപ്രാധാന്യമുള്ളതുമായ വിധി. ഒരു നല്ല മാറ്റത്തിന്റെ തുടക്കമാണ്‌. കാഴ്ചപാടുകള്‍ വിശാലമാവുന്നതിന്റെ തുടക്കം.

ട്രെയിനുകളില്‍ കൈകള്‍ കൊട്ടി ഒച്ചയിട്ട് കൂട്ടമായി വന്ന് കാശു മേടിച്ചു പോകുന്ന ഹിജടകളില്‍ നിന്ന് ഒട്ടേറെപ്പേര്‍ സ്വയം പര്യാപ്തതയുടെ സ്വതന്ത്ര ലോകത്തേക്ക് പറന്നു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. തൃശൂരില്‍ വച്ച് നടന്ന വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍ ഇത്തരത്തില്‍പ്പെട്ട ഒരുപാടു പേരെ കാണുവാനും സംസാരിക്കുവാനും പറ്റി. ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ച് അവര്‍ക്കിടയിലെ അനവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നു , തൊഴില്‍ പരിശീലങ്ങള്‍ നല്‍കുന്നു, കഴിവുള്ളവര്‍ക്ക് തുടര്‍വിദ്യാഭ്യാസങ്ങള്‍ നല്‍കാന്‍ മുന്‍കയ്യെടുക്കുന്നു. ഈ മാറ്റങ്ങള്‍ പ്രത്യാശ നല്‍കുമ്പോഴും ഇവരിലെ സിംഹഭാഗവും ഭിക്ഷാടകരായും ലൈംഗികതൊഴിലാളികലായും നിലനില്‍ക്കുന്നു. ഒരുപക്ഷെ ഇന്നുണ്ടായ സുപ്രീംകോടതി വിധി മാറ്റങ്ങള്‍ക്കു ആക്കം കൂട്ടും.




സമ്പൂര്‍ണ്ണ ‘സാച്ചരതയുടെ’ അഹങ്കാര ഭാണ്ഡം കുറച്ചു നേരത്തേയ്ക്ക് മലയാളികള്‍ ഇറക്കിവെയ്ക്കേണ്ടി വരും. മൂന്നാംലിംഗക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തമിഴ്നാട്ടില്‍ ഏറെ കാര്യക്ഷമമായി നടക്കുമ്പോള്‍ ഇവിടെ പേരിനു പോലും കാണുന്നില്ല. കാര്യം, ഇവിടെ അത്തരക്കാര്‍ ഇല്ലാത്തതല്ല, ഉള്ളവര്‍ക്ക് ഇവിടെ ജീവിക്കാന്‍ പറ്റാതെ ഇവരെല്ലാം അങ്ങോട്ടാണ് പോവുന്നത്. വെളിച്ചമുള്ളപ്പോള്‍ ഹിജടെ, ഒന്പതെ , ഫ്ലൂട്ടെ , ചാന്തുപൊട്ടെ എന്നൊക്കെ വിളിച്ച് പരമാവധി കളിയാക്കി താറടിച്ച് ഇരുട്ടിന്റെ മറവില്‍ ‘കാര്യം’ കാണുന്നതിലുമാണ് ഇവിടുത്തെ കാര്യക്ഷമത. ( ഊഹമൊ അനുമാനമോ അല്ല , നേരിട്ട് ചോദിച്ചറിഞ്ഞ കാര്യം. )


അവിടെ അവര്‍ അറവാണികള്‍ ആയിരുന്നു. 2011 ലെ കൂവാഗം ഫെസ്ടിവലിന് ശേഷം അറവാണികള്‍ എന്ന സംബോധന മാറ്റി ‘തിരുനങ്കൈ’ (മലയാളം വാക്കില്ല, ആദരിക്കപ്പെടെണ്ടവര്‍ എന്നര്‍ത്ഥം ) എന്ന് വിളിക്കാന്‍ തീരുമാനം ആയി. അരവാണികളുടെ ചരിത്രം ഇവിടെ വായിക്കാം. സര്‍ക്കാര്‍ അപേക്ഷകളിലെല്ലാം തന്നെ Male / Female എന്നതിന്റെ കൂടെ ‘others’ എന്നൊരു ഒപ്ഷന്‍ അനുവദിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ലിംഗാതീതരുടെ  ജീവിതം പ്രമേയമാക്കിയ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ഈയിടെ ഇറങ്ങിയ ‘അര്‍ദ്ധനാരി’ അത്തരത്തില്‍ ഒന്നായിരുന്നു.

Handicaped എന്നെഴുതിയിടത്ത് Physically Disabled , അവിടെ ശേഷം physically challenged ഇപ്പോള്‍ Speciallly Abled ... എന്ന രീതിയില്‍ ആണ് മാറ്റങ്ങള്‍. കാഴ്ചപ്പാടുകള്‍ ഇനിയും മാറട്ടെ. സമത്വവും മനുഷ്യത്വവും നിറഞ്ഞ ഒരു സമൂഹത്തിലേക്കുള്ള യാത്ര തുടരട്ടെ.