Tuesday

സമത്വത്തിലേക്കുള്ള യാത്ര


ഒരു സമൂഹം ‘വികസിതം’ എന്ന വിശേഷണത്തിന് അര്‍ഹത കൈവരിക്കുന്നത് കേവലം സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ മാത്രമല്ല അതോടൊപ്പം മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ലോകത്തോടുള്ള കാഴ്ചപ്പാട് വിശാലമാക്കുകയും ചെയ്യുമ്പോളാണ്.


കേവല വിശ്വാസങ്ങളുടെ പേരില്‍ ന്യൂനപക്ഷങ്ങളായവര്‍ വരെ സംഘടിതരായി അവകാശങ്ങളും ആനൂകല്യങ്ങളും നേടി എടുക്കുന്ന നമ്മുടെ നാട്ടില്‍ ജന്മനാലുള്ള ലൈംഗികസവിശേഷത മൂലം പൗരന്മാരായി പോലും പരിഗണന ലഭിക്കാതിരുന്ന ഒരു യഥാര്‍ത്ഥ ന്യൂനപക്ഷസമൂഹം ഇന്ന് മുതല്‍ അംഗീകരിക്കപ്പെടാന്‍ പോവുന്നു. ലിംഗാതീതരെ (ട്രാന്‍സ്ജെന്ടെര്സ്) മൂന്നാം ലിംഗക്കാരായി അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നിരിക്കുന്നു. അഭിനന്ദനീയവും ചരിത്രപ്രാധാന്യമുള്ളതുമായ വിധി. ഒരു നല്ല മാറ്റത്തിന്റെ തുടക്കമാണ്‌. കാഴ്ചപാടുകള്‍ വിശാലമാവുന്നതിന്റെ തുടക്കം.

ട്രെയിനുകളില്‍ കൈകള്‍ കൊട്ടി ഒച്ചയിട്ട് കൂട്ടമായി വന്ന് കാശു മേടിച്ചു പോകുന്ന ഹിജടകളില്‍ നിന്ന് ഒട്ടേറെപ്പേര്‍ സ്വയം പര്യാപ്തതയുടെ സ്വതന്ത്ര ലോകത്തേക്ക് പറന്നു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. തൃശൂരില്‍ വച്ച് നടന്ന വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍ ഇത്തരത്തില്‍പ്പെട്ട ഒരുപാടു പേരെ കാണുവാനും സംസാരിക്കുവാനും പറ്റി. ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ച് അവര്‍ക്കിടയിലെ അനവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നു , തൊഴില്‍ പരിശീലങ്ങള്‍ നല്‍കുന്നു, കഴിവുള്ളവര്‍ക്ക് തുടര്‍വിദ്യാഭ്യാസങ്ങള്‍ നല്‍കാന്‍ മുന്‍കയ്യെടുക്കുന്നു. ഈ മാറ്റങ്ങള്‍ പ്രത്യാശ നല്‍കുമ്പോഴും ഇവരിലെ സിംഹഭാഗവും ഭിക്ഷാടകരായും ലൈംഗികതൊഴിലാളികലായും നിലനില്‍ക്കുന്നു. ഒരുപക്ഷെ ഇന്നുണ്ടായ സുപ്രീംകോടതി വിധി മാറ്റങ്ങള്‍ക്കു ആക്കം കൂട്ടും.




സമ്പൂര്‍ണ്ണ ‘സാച്ചരതയുടെ’ അഹങ്കാര ഭാണ്ഡം കുറച്ചു നേരത്തേയ്ക്ക് മലയാളികള്‍ ഇറക്കിവെയ്ക്കേണ്ടി വരും. മൂന്നാംലിംഗക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തമിഴ്നാട്ടില്‍ ഏറെ കാര്യക്ഷമമായി നടക്കുമ്പോള്‍ ഇവിടെ പേരിനു പോലും കാണുന്നില്ല. കാര്യം, ഇവിടെ അത്തരക്കാര്‍ ഇല്ലാത്തതല്ല, ഉള്ളവര്‍ക്ക് ഇവിടെ ജീവിക്കാന്‍ പറ്റാതെ ഇവരെല്ലാം അങ്ങോട്ടാണ് പോവുന്നത്. വെളിച്ചമുള്ളപ്പോള്‍ ഹിജടെ, ഒന്പതെ , ഫ്ലൂട്ടെ , ചാന്തുപൊട്ടെ എന്നൊക്കെ വിളിച്ച് പരമാവധി കളിയാക്കി താറടിച്ച് ഇരുട്ടിന്റെ മറവില്‍ ‘കാര്യം’ കാണുന്നതിലുമാണ് ഇവിടുത്തെ കാര്യക്ഷമത. ( ഊഹമൊ അനുമാനമോ അല്ല , നേരിട്ട് ചോദിച്ചറിഞ്ഞ കാര്യം. )


അവിടെ അവര്‍ അറവാണികള്‍ ആയിരുന്നു. 2011 ലെ കൂവാഗം ഫെസ്ടിവലിന് ശേഷം അറവാണികള്‍ എന്ന സംബോധന മാറ്റി ‘തിരുനങ്കൈ’ (മലയാളം വാക്കില്ല, ആദരിക്കപ്പെടെണ്ടവര്‍ എന്നര്‍ത്ഥം ) എന്ന് വിളിക്കാന്‍ തീരുമാനം ആയി. അരവാണികളുടെ ചരിത്രം ഇവിടെ വായിക്കാം. സര്‍ക്കാര്‍ അപേക്ഷകളിലെല്ലാം തന്നെ Male / Female എന്നതിന്റെ കൂടെ ‘others’ എന്നൊരു ഒപ്ഷന്‍ അനുവദിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ലിംഗാതീതരുടെ  ജീവിതം പ്രമേയമാക്കിയ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ഈയിടെ ഇറങ്ങിയ ‘അര്‍ദ്ധനാരി’ അത്തരത്തില്‍ ഒന്നായിരുന്നു.

Handicaped എന്നെഴുതിയിടത്ത് Physically Disabled , അവിടെ ശേഷം physically challenged ഇപ്പോള്‍ Speciallly Abled ... എന്ന രീതിയില്‍ ആണ് മാറ്റങ്ങള്‍. കാഴ്ചപ്പാടുകള്‍ ഇനിയും മാറട്ടെ. സമത്വവും മനുഷ്യത്വവും നിറഞ്ഞ ഒരു സമൂഹത്തിലേക്കുള്ള യാത്ര തുടരട്ടെ.