Showing posts with label അറിവുകള്‍. Show all posts
Showing posts with label അറിവുകള്‍. Show all posts

Sunday

ഒഴുകുന്ന പുണ്യങ്ങള്‍ - മൂന്നോര്‍മകള്‍

കോളേജ് കഴിഞ്ഞ കാലത്ത് അങ്ങനെ ഒരു ശീലം ഉണ്ടായിരുന്നു. വീക്കെന്‍നടുകളില്‍ വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച കാലത്തോ റെയില്‍വെ സ്റ്റേഷനിലോ KSRTC ബസ് സ്റ്റാന്റിലോ ചെന്ന് ആദ്യം വരുന്ന ഒരു ദീര്‍ഘദൂര ബസ്സിലോ ട്രെയിനിലോ കേറി അവിടെ ചെന്ന് കാണാനുള്ളതൊക്കെ കണ്ട് തിരിച്ചു വരിക. കൂട്ടുകാരെ ഒക്കെ അറിയിക്കും, ചിലപ്പോള്‍ ഒന്നോ രണ്ടോ പേര്‍ കൂടും, ചിലപ്പോള്‍ എട്ടു പത്തുപേര്‍ , പലപ്പോഴും തനിച്ച് . 

അന്ന് എന്‍റെ കൂടെ ഷിയാസ് ആണ് ഉണ്ടായിരുന്നത്. ശനിയാഴ്ച കാലത്തെ പാലക്കാട്  റെയില്‍വെസ്റ്റേഷന്‍ എത്തി. മംഗലാപുരം പാസഞ്ചര്‍ ആണ് അടുത്ത വണ്ടി. എടുത്തു രണ്ടു ടിക്കറ്റ് . ട്രെയിനില്‍ ഇരിക്കുമ്പോള്‍ ഓര്‍ത്തു കാസര്‍ഗോഡ്‌ ഇറങ്ങാം, ബേക്കല്‍ കോട്ട കാണാം.. പൊടുന്നനെ മനസ്സിലേക്ക് ഓടിവന്നത് മൂകാംബികയാണ്. അമ്മൂമ്മയൊക്കെ പറഞ്ഞുകേട്ട അറിവേ ഉള്ളൂ. സമയക്രമങ്ങള്‍ ഒന്നും അത്ര കൃത്യമായിരുന്നില്ല. അല്ലാ.. അതിനു വല്ല്യ ക്രമം ഒന്നും ഉണ്ടായിരുന്നില്ലല്ലോ. എന്നാല്‍പ്പിന്നെ മൂകാംബികയാവട്ടെ.  എങ്ങനെയോ നാട്ടപാതിരയ്ക്ക് കൊല്ലൂര്‍ എത്തി. റൂം എടുത്തു. 

 ഇവിടെയാണ് സൗപര്‍ണിക !  എണ്ണം പറഞ്ഞൊരു പുണ്ണ്യനദി. വല്ലാത്ത ഒരു ആവേശം തോന്നി. ഒരുപാടു പറഞ്ഞും കേട്ടും വായിച്ചിട്ടുള്ള നദി. മൊബൈലില്‍ ഞാന്‍ ആ പാട്ടൊക്കെ വച്ചു. "സൗപര്‍ണികാമൃത വീചികള്‍ പാടും... നിന്‍ സഹസ്രനാമങ്ങള്‍... "  സൗപര്‍ണികയില്‍ മുങ്ങിക്കുളിച്ചു മൂകാബികയെ തൊഴുന്ന സ്വപ്നമൊക്കെ കണ്ടുറങ്ങി. കാലത്തേ എഴുന്നേറ്റു.. രണ്ടു പേരും കൂടെ വഴിയൊക്കെ ചോദിച്ച് നദിയുടെ തീരം ലക്ഷ്യമാക്കി നടന്നു. നല്ല മഴയൊക്കെ പെയ്യുന്ന സമയമാണ്. വല്ലാത്ത ഒഴുക്കായിരിക്കും. തണുപ്പും.. അങ്ങനെ നടന്ന് നടന്ന് നദിക്കരയെത്തി. 

ഞാനൊന്ന് ഞെട്ടിപ്പോയി. ഈറനായി നിക്കുന്ന മലയാളി എന്ന് തോന്നിക്കുന്ന ആളോട് ഞാന്‍ ഒന്ന് ഉറപ്പിക്കാന്‍ വേണ്ടി ചോദിച്ചു... 'ചേട്ടാ.. ഈ സൗപര്‍ണിക ഇതല്ലേ?"   .. അതെ അതെ... 

പുറകില്‍ നിന്ന് ഷിയാസിന്റെ ഒരു ഡയലോഗ്.. "ഇതാണാ സൗപര്‍ണിക.. മ്മടെ തടുക്കശേരിലെ തോടിനു ഇതിലും വലിപ്പണ്ട്.. "

കലങ്ങിയ ചായ പോലുള്ള വെള്ളം ഒരു എട്ടു പത്തു മീറ്റര്‍ വീതിയില്‍ ഒഴുകുന്നു. ഇറങ്ങിയപ്പോള്‍ ഇടുപ്പ് വരെ വെള്ളം. നദി എന്നൊക്കെ പറയുമ്പോള്‍ എന്‍റെ മനസ്സില്‍ വലിയ സങ്കല്പമായിരുന്നു. ഒപ്പം വായിച്ചും പാട്ട്കേട്ടും പ്രതീക്ഷകള്‍ ഇരട്ടിച്ചു. നിരാശയ്ക്ക് വേറെ വല്ലതും വേണോ. 




"അടുത്താഴ്ച ഹരിദ്വാറു പോവുന്നു.. വരുണ്ടോ?"  എന്ന് സുഹൃത്ത്‌ വിഷ്ണു വെറുതെ ചോദിച്ചതാണ്. എന്നാല്‍പ്പിന്നെ അങ്ങനെയാവട്ടെ എന്ന് ഞാനും പറഞ്ഞു. അല്ലെങ്കിലും അറിയാവുന്ന ആളുകള്‍ ഇങ്ങനെ വെറുതെ പോരുന്നോ , പോയാലോ എന്നൊന്നും വെറുതെ ഫോര്‍മാലിറ്റിക്ക് വേണ്ടി  ചോദിക്കില്ല. ചിലപ്പോള്‍ ഞാന്‍ ചെന്നുകളയും. 

തത്കാലില്‍ ടിക്കറ്റ് ഒന്നും കിട്ടിയില്ല. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറി ഞങ്ങള്‍ രണ്ടു പേരും കൂടി അഹമ്മദാബാദ് എത്തി. അവിടുന്ന് ഹരിദ്വാര്‍ മെയിലില്‍.  അവിടെ ഞങ്ങളെ കാത്ത് സജിയെട്ടന്‍ ഉണ്ടായിരുന്നു. മലയാളികളുടെ ഉടമസ്ഥതയിലുള്ള അയ്യപ്പ ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസില്‍ ആണ് മുറി. അല്പം റെസ്റ്റ് എടുത്ത് കുളിയൊക്കെ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി. 

ഇവിടെയാണ് ഗംഗ. നകുലേട്ടന്റെ ഗംഗയല്ല, ശരിക്കുമുള്ള ഗംഗ. സൗപര്‍ണിക കാണാന്‍ പോയ സീന്‍ ഓര്‍മ വന്നു.. പിന്നെ ഇന്റര്‍നെറ്റില്‍ ഒക്കെ കണ്ടിട്ടുള്ള ഒഴുകുന്ന ജഡങ്ങളും മലിനമായ ജലവും ഓര്‍മ വന്നു. എന്തെങ്കിലും ആവട്ടെ.. ഗംഗയും കാണാം. ദേശീയ നദി.. ഭാരതീയരുടെ പുണ്യനദി. 

പാലത്തിലേക്ക് കയറി ഒരു പനോരമ വ്യൂവില്‍ നോക്കി. വീണ്ടും വീണ്ടും നോക്കി. വശങ്ങളിലേക്കും താഴേക്കും നോക്കി. ഇളം പച്ച  നിറത്തില്‍ അതി വിസ്തൃതമായി ഒഴുകുന്ന ഒരു സാഗരം പോലെ തോന്നി. പേരിനു ഒരു ഇല പോലും ഇല്ല മാലിന്യമായി. അതി ശക്തമായ ഒഴുക്ക്. എത്ര നോക്കി നിന്നാലും മതിയാവില്ല. ഒരു കൊച്ചു കുഞ്ഞിന്റെ ഉത്സാഹത്തോടെ ഞാന്‍ ഓടിയടുത്തു. കുനിഞ്ഞ് കൈ കൊണ്ട് വെള്ളത്തിലേക്ക്‌ തൊട്ടതും ഷോക്കടിച്ച പോലെ തോന്നി. അത്രയ്ക്ക് തണുപ്പ്.  ഒന്ന് അരയോളം ഇറങ്ങി മൂന്നു തവണ മുങ്ങി നിവരാന്‍ ഏറെ പണിപ്പെട്ടു.

ചിലര്‍ നദിയിലേക്ക് ഇടുന്ന ചില്ലറതുട്ടുകള്‍ എടുക്കാന്‍ എട്ടും പത്തും വയസ്സുള്ള കുട്ടികള്‍ കാന്തം പിടിപ്പിച്ച ഒരു ഒരു ദണ്‌ടുമായി ആഴങ്ങളിലേക്ക് മുങ്ങാന്‍കൂഴി ഇടുന്നു ! സന്ധ്യയായപ്പോള്‍ തിരക്കേറി. ഗംഗാ ആരതിക്കുള്ള സമയം. മതിമറന്നു കണ്ടിരുന്നു പോവും. സാധുസന്യാസിമാര്‍ , ധര്‍മ്മപാഠശാലകള്‍ , വേദമന്ത്രശബ്ദങ്ങള്‍. അങ്ങനെ നിറഞ്ഞു നില്‍ക്കുന്ന ഒരന്തരീക്ഷം. എല്ലാം ഈ നദിയുടെ തീരത്ത്. 

അവിടുന്ന് ഋഷികേശിലേക്ക് .. ഹരിദ്വാറിലേക്കാളും ശുദ്ധമായ വെള്ളം. മഞ്ഞുരുകി ഉണ്ടാവുന്നതല്ലേ. അവിടുന്ന് വീണ്ടും മുകളിലേക്ക്.. ഉത്തരകാശിയിലേക്ക് പോവുമ്പോള്‍ കാണാം ഏറെ കൈവഴികള്‍ ചേര്‍ന്ന് ഗംഗയാവുന്ന കാഴ്ച. ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും ഹരിദ്വാറിലെത്തിയ ദിവസം. കാലാവസ്ഥയും ഭക്ഷണവും യാത്രയും നന്നേ തളര്‍ത്തിയിരുന്നു. വിണ്ടുകീറിയ ചുണ്ടുകളില്‍ ചോര പൊടിഞ്ഞുകൊണ്ടിരുന്നു. എന്തെല്ലാമോ ഓര്‍ത്ത് മനസ്സ് പ്രക്ഷുബ്ദമായ ആ വൈകുന്നേരം ഞാന്‍ ഒറ്റയ്ക്ക് വീണ്ടും ചെന്ന് ഗംഗാതീരത്തേക്ക്. കുറെ നേരം ഒഴുക്കിലേക്ക്‌ നോക്കി ഇരുന്നു. പിന്നെ ഏറെ നേരം കണ്ണടച്ചിരുന്നു. ഗംഗാ ആരതിയുടെ കൂട്ട മണിമുഴക്കങ്ങളും മന്ത്രശബ്ദങ്ങളും കേട്ടു. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പ്രത്യേകിച്ച് ഒരു കാരണവുമുണ്ടയിരുന്നില്ല. എത്ര നേരം കഴിഞ്ഞോ ആവോ.. നെറ്റിയില്‍ ഒരു കുഞ്ഞു സ്പര്‍ശനം.. കണ്ണ് തുറന്നപ്പോള്‍ ആകെ ഇരുട്ടായിരുന്നു. ഒരു താലവും ദീപവും മുന്നില്‍ കണ്ടു.. ഒരു കുഞ്ഞു പെണ്‍കുട്ടി. എന്‍റെ നെറ്റിയില്‍ കുങ്കുമം തൊട്ടു തന്നു. തോന്നലാണോ ഉള്ളതാണോ എന്നറിയാന്‍ സമയമെടുത്തു. കുര്‍ത്തയുടെ പോക്കറ്റിലേക്ക് ഞാന്‍ കയ്യിട്ടു ... കാശൊന്നും എടുത്തിരുന്നില്ല. ഞാന്‍ നിസ്സഹായനായി ദീപത്തിന്റെ പ്രകാശത്തില്‍ കാണുന്ന  അവളുടെ കുഞ്ഞു മുഖത്തേക്ക് നോക്കി. അവളൊന്നും മിണ്ടാതെ നടന്ന് പോയി. 







സുരേഷ്ഗോപിയുടെ 'ടൈം' എന്ന സിനിമ കണ്ടിട്ടില്ലേ?  വൈഗയെ ഓര്‍മയില്ലേ? നായികയുടെ പേര് നദിയുടെ പേരായിരുന്നു. അതില്‍ ഒരു ഡയലോഗ് ഉണ്ട്. "വൈഗ.. അകാലത്തില്‍ മരിച്ചു പോയവള്‍' എന്ന്.... മനുഷ്യന്‍റെ ആര്‍ത്തിയും അഹങ്കാരവും കൊണ്ട് അകലാത്തില്‍ കൊല്ലപ്പെട്ട വൈഗ. 

എനിക്ക് പോകേണ്ടിയിരുന്നത്‌ മധുരയിലെ അല്പം ഉള്ളിലേക്കുള്ള ഒരു ഗ്രാമത്തില്‍ ആയിരുന്നു. പോകുന്ന വഴി തന്നെ ഞാന്‍ വൈഗയെ കണ്ടു. തിരിച്ചു വരുമ്പോള്‍ സ്ഥലം വശമില്ലാത്തത് കൊണ്ട് മധുരൈക്ക് തന്നെ ടിക്കറ്റ് എടുത്ത് പാലം കണ്ടതും അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി തിരിച്ചു നടന്നു. ആ നദിയുടെ കിടപ്പ് കണ്ട് മനുഷ്യന്മാരോട് തന്നെ വെറുപ്പ്‌ തോന്നി. പേരിനു പോലും ഒരു നൂലരുവിയുടെ ഒഴുക്ക് ഇല്ല.   അവിടെ അവിടെ കുഴികളില്‍ നിറഞ്ഞു നില്‍ക്കുന്ന ചെളിവെള്ളം മാത്രം. കിണറു കുത്തി വെള്ളമെടുത്തു അലക്കുകാര്‍ അലക്കുന്നു. വലിയ ക്രിക്കറ്റ് പിച് വെട്ടി കുട്ടികള്‍ കളിക്കുന്നു. കുറെ ആടുമാടുകള്‍ മേയുന്നു. അതാണ്‌ വൈഗയുടെ അവസ്ഥ. 


Saturday

തലമുറകളെ സംരക്ഷിച്ച ചില രുചിക്കൂട്ടുകള്‍

മളവര്‍ത്തപ്പുളിക്കെന്നപോലെ വേറെ ചില ഭക്ഷണങ്ങള്‍ക്കും കഥകള്‍ ഏറെ പറയാനുണ്ട്‌ ...   ഒരു സമൂഹത്തിന്‍റെ അതിജീവനത്തിന് അമൃതായി മാറിയ ഭക്ഷണങ്ങള്‍.

വിഖ്യാതനായ കഥാകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍  പാത്തുമ്മയുടെ ആടില്‍ , അക്കാലത്തെ വറുതിയിലും ദാരിദ്ര്യത്തിലും കപ്പ പുട്ടും കട്ടന്‍ചായയും കൊണ്ട് മാത്രം ആളുകള്‍  പള്ളനിറയ്ക്കുന്നതിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.  ഇന്ന് മലയാളിക്ക്  കപ്പ വെറും ഒരു 'ഡിഷ്‌' ആണെങ്കില്‍ ഒരുകാലത്ത് ഈ കപ്പ  മാത്രമാണ്  പട്ടിണി മരണങ്ങളില്‍ നിന്നും നമ്മുടെ മുന്‍ഗാമികളെ രക്ഷിച്ചത്‌. 



പോര്‍ച്ചുഗീസുകാരന്‍റെ സംഭാവനയായ മരച്ചീനിയുടെ കൃഷി കേരളത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ മുന്‍കയ്യെടുത്തത്‌  സസ്യശാസ്ത്രജ്ഞന്‍ കൂടിയായിരുന്ന അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് വൈശാഖം തിരുനാളാണ്. 1860കളില്‍. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ കീഴടക്കിയതോടെ ബര്‍മയില്‍ നിന്നുള്ള അരി വരവ്  നിലച്ചു. (അതെ, ബര്‍മയില്‍ നിന്ന് കേരളത്തിലേക്ക് അരി വന്നിരുന്നത്രേ !). അന്ന് അരിയ്ക്ക് പകരം പ്രധാനഭക്ഷണമായി കപ്പയെ പ്രോത്സാഹിപിക്കാന്‍ ബ്രിട്ടീഷുകാരും മുന്‍കയ്യെടുത്തു. തെക്കന്‍ കേരളത്തിലുണ്ടായിരുന്ന കപ്പ കൃഷി , ആളുകളുടെ കുടിയേറ്റത്തോടൊപ്പം മലബാറിലേക്കും വ്യാപിച്ചു. ഈ കപ്പയില്ലയിരുന്നെങ്കില്‍ ആയുസ്സെത്താതെ മരിക്കാന്‍ വിധിക്കപ്പെട്ടേനെ അവര്‍. പോര്‍ച്ചുഗീസുകാര്‍ക്ക് സ്തോത്രം !

പലക്കാടൊക്കെ നിറയെ അഗ്രഹാരങ്ങള്‍ ഉണ്ട്. കാലടിയിലും തിരുവനന്തപുരത്തും ഞാന്‍ കണ്ടിട്ടുണ്ട്. മറ്റിടങ്ങളില്‍ 'അഗ്രഹാരം' എന്നൊരു സെറ്റ് അപ്പ്‌ ഉണ്ടോ എന്നറിഞ്ഞൂടാ. ഏതായാലും, ക്ഷേത്രങ്ങളുടെ പരിപാലനത്തിനാണ് തമിഴ് ബ്രാഹ്മണരെ രാജാക്കന്മാര്‍ കേരളത്തിലേക്ക് കൊണ്ട്വരുന്നതും അഗ്രഹാരങ്ങള്‍ സ്ഥാപിക്കപ്പെടുന്നതും. തലമുറകള്‍ കഴിഞ്ഞപ്പോള്‍ ഇവിടെ അവരുടെ വേരുറച്ചു. ഒരുകാലത്ത് സമ്പത്തും സ്ഥാനമാനങ്ങളും വേണ്ടതിലധികം ലഭിച്ചവര്‍ക്ക് രാജഭരണവും ജന്മിഭരണവും അവസാനിച്ചപ്പോള്‍  ശനി തുടങ്ങി എന്ന് പറയാം. കൂടാതെ അംഗബലമേറിയപ്പോള്‍ വേണ്ടത്ര തൊഴിലും ഇല്ലാതെയായി.  



സാമ്പത്തികമായ തളര്‍ച്ചയും സാമൂഹികമായ ഒറ്റപ്പെടലും ആഗ്രഹരങ്ങളുടെ ഐശ്വര്യം കെടുത്തി. അയ്യരുവീടുകളില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമായി തൈരുസാദം മാറി ( ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നെ വേറെന്ത് ? ! ) പ്രത്യേകിച്ച് കറിയൊന്നും വേണമെന്നില്ല,  വല്ല മുളകോ അച്ചാറോ കൂട്ടിക്കഴിക്കാം. കേടുവരാതെ ഒന്നില്‍ക്കൂടുതല്‍ ദിവസം ഇരിക്കും. സ്കൂളിലും കോളെജിലും പഠിക്കുമ്പോള്‍ ക്ലാസില്‍ ഒരു അയ്യരോ പട്ടരോ ഉണ്ടെങ്കില്‍ 'തൈര്സാദം' എന്ന ഇരട്ടപ്പേരാവും മിക്കവാറും. സ്വയം പട്ടിണികിടന്നും, മക്കളെ സാദമൂട്ടിയ അമ്മിയാരുടെ ദുഖം അവസാനിച്ചെന്നു തോന്നുന്നു.  ഇന്ന് ദാരിദ്ര്യത്തിന്റെ ഇരുട്ട് അഗ്രഹാരങ്ങളില്‍ ഇല്ലെന്നാണ് കാഴ്ച്ചയില്‍ മനസ്സിലാവുന്നത്. എങ്കിലും തൈര്സാദം അവര്‍ക്കിന്നും പ്രിയങ്കരം തന്നെ. 



ഇനിയൊന്നു അതിര്‍ത്തി കിടക്കട്ടെ. കരിമ്പിന്‍തോട്ടങ്ങളിലും പച്ചക്കറിപ്പള്ളങ്ങളിലും പണിയെടുക്കുന്നവര്‍ക്ക് ചിലപ്പോള്‍ വൈകീട്ട് ചാളയില്‍ എത്താന്‍ കഴിഞ്ഞില്ലെന്നു വരാം. അവര്‍ക്ക് അതിജീവനാമൃതം ആയിരിക്കാം ഈ വിഭവം.. പുളിയോദരൈ അഥവാ പുളിച്ചോര്‍. പച്ചരി പുളിവെള്ളത്തില്‍ വറ്റിച്ച് ചോറാക്കി ,  കടുകെണ്ണയില്‍ ഉള്ളിയും മുളകും വഴറ്റി ആ ചോറ്  താളിച്ചെടുക്കും. നനഞ്ഞ തുണിയിലോ തോര്‍ത്തിലോ ചൂടോടെ മുറുക്കിക്കെട്ടിയാല്‍ മൂന്നു ദിവസം കഴിഞ്ഞാലും കേടാവാതെ ഇരിക്കുംത്രേ..കറിയൊന്നും വേണമെന്നില്ല. രുചികരമായ ഭക്ഷണം.  ഫ്രിഡ്ജ് ഒന്നും ഇല്ലാത്ത അക്കാലത്ത് ഈ ഭക്ഷണം ഒരു നല്ല കണ്ടുപിടിത്തം തന്നെയാണ്. ഇന്നും തമിഴര്‍ ടൂറു വരുമ്പോഴോ ദീര്‍ഘദൂര ട്രെയിന്‍ യാത്ര നടത്തുമ്പോഴോ ശ്രദ്ധിച്ചാല്‍ പുളിയോദരയുടെ പൊതികള്‍ കാണും കയ്യില്‍. അത് തുറക്കുമ്പോള്‍ ഒരു മണം വരും.. അറിയാതെ വായില്‍ വെള്ളമൂറും. 


Friday

മളവര്‍ത്തപ്പുളിക്ക് ഒരൂട്ടം പറയാനുണ്ട്‌

മളവര്‍ത്തപ്പുളി അഥവാ തറവാട്ടുപുളി  

രസം പോലെ ചോറില്‍ ഒഴിച്ച് കഴിക്കാന്‍ പറ്റിയ ഒരു വിഭവമാണ് മളവര്‍ത്തപ്പുളി. (' മുളക് വറുത്ത പുളി ' ലോപിച്ചതാണ് ). ചൂടായ ചീനച്ചട്ടിയിലിത്തിരി എണ്ണയൊഴിച്ച് , കടുകിട്ട് പൊട്ടിച്ച്, ഒരു പിടി പച്ചമുളകോ വറമുളകോ അരിഞ്ഞതും  ചെറിയ ഉള്ളി അരിഞ്ഞതും ഒരു നുള്ള് ഉലുവയും അത്ര തന്നെ ജീരകവും ഇട്ട് , ഒന്ന് വഴറ്റി. അതില്‍ പുളി കലക്കി അരിച്ചെടുത്ത വെള്ളം ഒഴിച്ച്  ഒന്ന് തിളപ്പിച്ചെടുത്താല്‍ മളവര്‍ത്തപ്പുളി ആയി. കറിവേപ്പില എന്തായാലും രണ്ടു കൊത്ത് കാണും കേട്ടോ. 

മളവര്‍ത്തപ്പുളിക്ക് തറവാട്ടുപുളി എന്നൊരു പേരും ഉണ്ട്. കാരണം  കിഴക്കന്‍ പാലക്കാട്ടിലെ നായര്‍ തറവാടുകളില്‍ മാത്രമേ ഈ വിഭവം കണ്ടിട്ടുള്ളൂ. കുട്ടിക്കാലത്ത് ആഴ്ചയില്‍ മൂന്നാല് ദിവസമെങ്കിലും  മളവര്‍ത്തപ്പുളിയും മോരും ( ഹോ.. മോരെന്നൊക്കെ പറഞ്ഞാല്‍ വെള്ളത്തില്‍ അല്‍പം തൈരൊഴിച്ച മാതിരി .. സംഭാരം ചിലപ്പോള്‍ അതിലും ഭേദം !) ഉപ്പേരിയും കൂട്ടിയുള്ള ഊണാവും വീട്ടില്‍. 



ഈ രുചികരമായ വിഭവം പക്ഷേ കൂട്ടുകാരുടെ വീട്ടിലൊന്നും ഉണ്ടാക്കാറില്ല എന്നറിഞ്ഞപ്പോഴാണ് അമ്മൂമ്മയോട് അന്വേഷിച്ചത്. അവരപ്പോള്‍ ഇങ്ങനെ പറഞ്ഞതായാണ് ഓര്‍മ, ഇങ്ങനയെ പറയാന്‍ വഴിയുള്ളൂ.

"നമുക്കതിനുള്ള പാങ്ങെ ഉള്ളൂ കുട്ട്യേ... കുളം തോണ്ടിയ തറവാടുകളില് ദിവസോം സദിരവട്ടങ്ങളിണ്ടാക്കാന്‍ പറ്റ്വോ?"

പച്ചപരമാര്‍ത്ഥം ! പണ്ട്കാലത്ത് ഏക്കറുകണക്കിന് ഭൂമിയും സ്വത്തും ഒക്കെ ഉണ്ടായിരുന്ന തറവാടികളില്‍ ഉയര്‍ന്ന ജീവിത നിലവാരം തുടര്‍ന്നും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത് ചുരുക്കം ചില കൂട്ടര്‍ക്കാണ്. ഭൂപരിഷ്കരണ കാലത്ത് പാട്ടക്കാരില്‍ നിന്നും ഭൂമി സംരക്ഷിച്ചവര്‍ , ഉള്ള സമ്പത്തിന്റെ ഹുങ്കില്‍ ഏമ്പക്കം വിട്ടിരിക്കാതെ വിദ്യസമ്പത്തിനെ പുല്‍കി തൊഴില്‍ നേടിയവര്‍ , മദിരാശിക്കോ കല്‍ക്കട്ടയ്ക്കോ അല്ലെങ്കില്‍ മുംബയിലെക്കോ വണ്ടി കയറിയവര്‍, സര്‍ക്കാര്‍ ജോലിയില്‍ കയറിക്കൂടിയവര്‍.. അങ്ങനെ ചിലര്‍. അങ്ങനാരും ഇല്ലാത്ത അനവധി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. 

(ദുര)അഭിമാനം കൊണ്ട് കിട്ടിയ പണിക്ക് പോയി കുടുംബം പുലര്‍ത്താന്‍ നോക്കാതെ മുണ്ടും മുറുക്കിയുടുത്തു നിലംപൊത്താറായ പൂമുഖപ്പുരയുടെ ചോട്ടില്‍ ചാരുകസേരയില്‍ കിടന്ന് കാലം കഴിച്ച കാരണവന്‍മാരെ പറ്റി അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഏഴും എട്ടും മക്കളുള്ള കുടുംബത്തില്‍ പ്രാരാബ്ധങ്ങളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനവാതെ നിസ്സഹായരായവരാണ് ഭൂരിഭാഗവും. 

മക്കള്‍ക്ക്‌ മികച്ച ജീവിതസാഹചര്യങ്ങള്‍ കൊടുക്കാനോ വിദ്യാഭ്യാസം കൊടുക്കാനോ സാധിക്കാത്ത ഹതഭാഗ്യര്‍. എന്‍റെ അച്ഛനും അമ്മയേക്കാളും കൂടുതല്‍ വിദ്യാഭ്യാസം ഉണ്ടായിരുന്നു അമ്മൂമ്മയ്ക്ക്. അവരുടെ അച്ഛനാവട്ടെ അതിലും മികച്ചതായിരുന്നു പറഞ്ഞറിവു വച്ച്. ഈ ഒരു ഇന്‍വേര്‍ട്ടട് പിരമിഡ് സെറ്റ് അപ്പ്‌ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഉയര്‍ന്നതെന്ന് വിധിക്കപ്പെട്ട ജാതിയുടെയും തറവാടിത്തത്തിന്റെയും ഭാരം വല്ലാത്ത ബാധ്യതയായ തലമുറകള്‍ അവസാനിച്ചുവരുന്നേ ഉള്ളൂ. 

അപ്പോള്‍, നമ്മള്‍ പറഞ്ഞുവന്നത് തറവാട്ടുപുളി.. അങ്ങനെ അത്തോലമ്മമാര്‍ കൂട്ടുകുടുംബത്തെ ഊട്ടാന്‍ കണ്ടെത്തിയ ഒരു കറിയാണ് ഈ തറവാട്ടുപുളി. ഇതും തൈരും ഉപ്പിട്ട് ചോറില്‍ കൂട്ടിക്കുഴച്ച് ഉണക്കമീന്‍ വറുത്തതോ ഉപ്പേരിയോ കൂട്ടി ഊണ് കഴിച്ചാല്‍ 'ത്രീ-കോഴ്സ്' മീല്‍ കഴിച്ച സംപ്ത്രിപ്തി ആയിരുന്നു കേട്ടോ അന്ന്.  

വേറെയും ചില വിഭവങ്ങള്‍ ഉണ്ട്, ഒരു സമൂഹത്തിന്‍റെ കഥ വിളിച്ചോതുന്നവ .. അടുത്ത പോസ്റ്റില്‍ ആവട്ടെ പറയാം. :)
------------------------------------------------------------------------------------------------------------------------------------------------------
പറ്റാവുന്ന രീതിയില്‍ വിശദമായ അന്വേഷണം നടത്തിയാണ് 'തറവാട്ടുപുളി'  തറവാടുകളില്‍ ഉണ്ടായിരുന്ന ഒരു കറി എന്ന അനുമാനത്തില്‍ എത്തിയത്. വായനകള്‍ക്ക് ശേഷം പലരും ഭിന്നാഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. ഉണ്ടാക്കാനുള്ള എളുപ്പം കൊണ്ട് ദാരിദ്ര്യമുള്ളിടത്ത് ഉത്ഭവിച്ചതാവാം. അല്ലെങ്കിലും സാമ്പാര്‍ ആരാ കണ്ടുപിടിച്ചത് എന്ന് ചോദിച്ചാല്‍ നമുക്കറിയില്ലല്ലോ. പോസ്റ്റ്‌ തിരുത്തുന്നില്ലെങ്കിലും ആ തറവാട് ബന്ധത്തിന്‍റെ അവകാശവാദം ഞാന്‍ നിരുപാതികം പിന്‍‌വലിക്കുന്നു. വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി. 

മൂന്ന് കച്ചവടക്കാരികള്‍

എറണാകുളത്ത് നിന്ന് പാലക്കാട്‌ പോവാന്‍ ബാംഗ്ലൂര്‍ സൂപ്പര്‍ഫാസ്റ്റിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് ഞാന്‍ ഓടിക്കേറി. അമ്പോ.. അഞ്ചാറുപേര്‍ നിക്കുന്നു. സീറ്റില്ല. ഓടിയതും വിയര്‍ത്തതും മിച്ചം. സീറ്റില്‍ ഇരിക്കുന്നവരെ ഞാന്‍ അസൂയയോടെ നോക്കി. 

ഐവ !  സീറ്റിന്‍റെ അറ്റത്തിരിക്കുന്ന ഒരമ്മച്ചി അല്‍പം മുന്‍പിലേക്ക് നീങ്ങി ഇരുന്നു , പുറകില്‍ അല്‍പം സ്ഥലമുണ്ടാക്കി.

'മോനെ.. ഇവിടെ ഇരുന്നോ.'  പല്ലൊന്നും ഇല്ലാത്ത മോണ കാണിച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു. 

ഗവാദ് ഇന്ത ഹറാമി ( അമ്മച്ചി എന്ത് കുലീനയായ സ്ത്രീ !)  ഞാന്‍ മനസ്സില്‍ പറഞ്ഞു. 

ട്രെയിന്‍ നീങ്ങിത്തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞതും അമ്മച്ചി സീറ്റില്‍ നിന്ന് എഴുന്നേറ്റു നിന്നു. എല്ലാവരെയും നോക്കി ഒന്നുകൂടെ വെളുക്കെ ചിരിച്ചു. എന്നിട്ട് പറഞ്ഞു തുടങ്ങി..

"മക്കളേ.. ഞാന്‍ xxxxxxx , എനിക്ക് മൂന്നു പെണ്മക്കളായിരുന്നു .. ഒന്നാമത്തവള്‍ പോളിയോ ബാധിച്ചു കിടപ്പിലാണ്.. രണ്ടാമത്തവള്‍ക്ക് ബുദ്ധിമാന്ദ്യമാണ് .. ഇളയവളും ഞാനും കൂടി കഷ്ടപ്പെട്ട് നോക്കുന്ന കുടുംബം ഇപ്പോള്‍ പട്ടിണിയിലാണ്....... "

നമ്മളിത് കേള്‍ക്കാത്തതൊന്നുമല്ലല്ലോ... പക്ഷെ പിന്നെയായിരുന്നു ട്വിസ്റ്റ്‌. അവര് ആദ്യം എന്‍റെ തലയില്‍ കൈവെച്ചു അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു.. "മോന് ജീവിതത്തില്‍ നല്ലതൊക്കെ വരട്ടേ . ഇങ്ങനുള്ള കഷ്ടപ്പാടൊന്നും ഉണ്ടാവാതിരിക്കട്ടെ."

പിന്നെ ഇരിക്കുന്ന ഓരോരുത്തരോടും ആവര്‍ത്തിച്ചു. കൂടെ ആളുകളുടെ വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു. ചിലരുടെ മുഖത്തും കവിളിലും സ്നേഹത്തോടെ(?) തലോടി.. കളക്ഷന്‍ നോട്ടുകള്‍ മാത്രം !  നോ ചില്ലറ വാസ് ഇന്‍ സീന്‍.

മാര്‍ക്കറ്റിംഗ് ചേരുവകകള്‍ :  സ്നേഹം , അനുഗ്രഹം, ദയ  

ഇനി ചുവടെയുള്ള പരസ്യങ്ങള്‍ കണ്ടു നോക്കു .




പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ പതിവായി പോകുന്നവര്‍ക്ക് സുപരിചിതയാണ് ഈ താത്ത.. ചിരിച്ച മുഖത്തോടെ , വര്‍ദ്ധിച്ച ഉത്സാഹത്തോടെ സാരിത്തലപ്പു കൊണ്ട് തട്ടമിട്ട് ബസ്സുകളില്‍ ലോട്ടറി വില്‍ക്കാന്‍ കേറുന്ന ഒരു താത്ത. 

"നോക്കിന്‍.. കേരളസര്‍ക്കാരിന്റെ പുതിയ പൗര്‍ണമി ഭാഗ്യക്കുറിയാണ്.. ഒന്നാം സമ്മാനം അറുപതു ലക്ഷാണ്.. നിങ്ങക്കും അടിചൂടാന്നൊന്നും  ഇല്ല. മുപ്പതു രൂപേ ഉള്ളൂ. ..."  

ഇതും നമ്മള്‍ കേള്‍ക്കാത്തതൊന്നും അല്ല. പക്ഷെ അവരിത് പറയുന്നത് വല്ലാത്ത ഉത്സാഹത്തോടെ ചിരിച്ചോണ്ടാണ്. ആരെയും എടുക്കാന്‍ നിര്‍ബന്ധിക്കില്ല. നമ്മള്‍ വേണ്ടാന്ന് പറഞ്ഞാലും അതേ ചിരിയോടെ അവര്‍ പറയും 

"ഇപ്പ എടുത്തില്ലെങ്കിലും സാരല്ല്യാ.. അടുത്തറാശ്യം മറക്കാണ്ട് എടുക്കിന്‍.."  ഒരു നീരസവും ഇല്ലാതെ അടുത്ത ബസ്സിലേക്ക് അവര്‍ ഓടിക്കേറും. നല്ല സെയില്‍ കിട്ടും. അവരുടെ സന്തോഷവും പ്രതീക്ഷയും കാണുമ്പോള്‍ നമുക്കും ഒരു സന്തോഷമാണ് .

മാര്‍ക്കറ്റിംഗ് ചേരുവകകള്‍ : അതുതന്നെ.. സന്തോഷവും പ്രതീക്ഷയും ഉത്സാഹവും.. 

ദാ.. ഈ പരസ്യം കണ്ടു നോക്കു.. 



ഉദുമല്‍പേട്ട് വഴി പഴനിക്കു പോവുമ്പോള്‍ വഴിവക്കില്‍ കാണാം ഈ പെണ്ണുങ്ങളെ.  ഒരു കവറില്‍ മുന്തിരിയോ പേരയ്ക്കയോ നിറച്ചു വരും.
"സാര്‍ .. മൊത്തമാ എടുത്തുക്കൊങ്ക സാര്‍.. ഇറുപത് രൂപാ കൊടുത്താല്‍ പോതും... ഇണ്ണയിലെ വ്യാവാരമെല്ലാം മുടിഞ്ച് പോച്ച്... ഇത് മട്ടും താന്‍ ബാക്കി.. "

ഈ ബാക്കിയുള്ളതും കൂടെ വിറ്റാല്‍ പണി തീര്‍ത്തു വീട്ടില്‍ പോവാം.. അതുകൊണ്ട് എന്തേലും  (ന്നുവച്ചാല്‍ ഇരുപതു രൂപ ഒണ്‍ലി.. ) തന്നാല്‍ മതിയെന്ന്.  ചിലപ്പോള്‍ വല്ല്യ കൂടയില്‍ ബാക്കിയെന്ന മട്ടില്‍ കുറച്ച് വച്ചാവും നമുക്ക് നീട്ടുന്നത്. അളവും തൂക്കവും ഒന്നുമില്ല. മൊത്തമായാണ് തരുന്നത്.. പാവങ്ങള്‍... നമ്മള്‍ വിടുമോ? ലാഭക്കച്ചവടമല്ലേ ഒരു വിലപേശലും നടത്തി അതങ്ങ് വാങ്ങും.. പക്ഷേ ഇവരുടെ അവസാനത്തെ കച്ചവടം അത്ര പെട്ടന്നൊന്നും അവസാനിക്കില്ല. വിറ്റഴിക്കല്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

മാര്‍ക്കറ്റിംഗ് ചേരുവകകള്‍ : കുറഞ്ഞ വില , കൂടുതല്‍ മൂല്യം, സൗജന്യം ! 

ഇക്കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ഉദാഹരിക്കേണ്ടല്ലോ ല്ലേ. നമ്മളെന്നും കാണുന്നതല്ലേ. 

സാമ്രാജ്യത്വ കുത്തകള്‍ക്കെതിരെ ഉള്ള എന്‍റെ പോരാട്ടം

" 'സോപ്പ്' - നിങ്ങള്‍ക്കറിയുമോ കൂട്ടുകാരെ ഒരു ലക്സ് സോപ്പിന്റെ നിര്‍മാണചിലവ് എത്രയാണെന്ന്?  അസംസ്കൃത രാസവസ്തുക്കളും മൃഗക്കൊഴുപ്പും മണവും ചേര്‍ത്ത് നമുക്ക് പതിനഞ്ച് രൂപയ്ക്ക് തരുന്ന ഈ സോപ്പ് നിര്‍മിയ്ക്കാന്‍ കമ്പനിയ്ക്ക് ആകെ ചെലവ് വെറും രണ്ടു രൂപയില്‍ താഴെ. ഐശ്വര്യാ റായ്ക്ക് കോടികള്‍ കൊടുത്ത് പരസ്യങ്ങള്‍ നിര്‍മിച്ച്  നമ്മളിലേക്കെത്തുന്ന ഈ സോപ്പിനു നമ്മള്‍ കൊടുക്കുന്ന കാശിന്റെ അഞ്ചിലൊന്ന് മൂല്യമോ ഗുണമോ ഇല്ല..."

ശിവദാസേട്ടന്‍ പറഞ്ഞു പറഞ്ഞു കത്തിക്കയറുന്നത് കണ്ടപ്പോള്‍ ലക്സ് കമ്പനിയോട് എന്തോ കുടിപ്പകയുണ്ടെന്നു തോന്നിപ്പോയി.  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സോപ്പ് നിര്‍മാണ പരിശീലന ക്യാമ്പയിന്‍ തകൃതിയായി നടക്കുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം. 

ചുരുങ്ങിയ ചിലവില്‍ സോപ്പ് ഉണ്ടാക്കാം എന്ന് പറഞ്ഞപ്പോള്‍ ഒന്നരാടം മാത്രം കാക്കക്കുളി നടത്തുന്ന എനിക്ക് 'ഓ പിന്നെ' എന്നാണ് തോന്നിയത്. (അതെ...പത്താംക്ലാസ്സ് വരെ ഒന്നിടവിട്ട ദിവസങ്ങളിലെ ഞാന്‍ കുളിക്കു. തുടര്‍ച്ചയായി മൂന്നു ദിവസം കുളിച്ച ചരിത്രം ഉണ്ടായിട്ടേ ഇല്ല ! ) . പക്ഷെ എന്നിലെ കച്ചവടക്കാരന്റെ ഉള്ളില്‍ ലഡ്ഡുകള്‍ പൊട്ടി. 

ഒരു സോപ്പ് കിറ്റിനു 45-60 രൂപ വരെ , മണത്തിനു അനുസരിച്ചാണ് വില. ഒന്നേകാല്‍ ലിറ്റര്‍ വെളിച്ചെണ്ണയും കൂട്ടി സോപ്പുണ്ടാക്കിയാല്‍ 20-22 സോപ്പ് വരെ കിട്ടും. ശുദ്ധമായ വെളിച്ചെണ്ണ കൂട്ടിയുണ്ടാക്കുന്ന ഒരു സോപ്പിന് പരമാവധി 7 രൂപ ചിലവാകും. പാക്കിംഗ് ചിലവും കൂട്ടിയാല്‍ 8 രൂപ. 12 രൂപയ്ക്ക് വിറ്റാല്‍ സോപ്പോന്നിനു നാലു രൂപ ലാഭം , കിറ്റ് ഒന്നിന് 80 രൂപ മിനിമം ലാഭം. ടന്‍ട്ടഡാന്‍ ! ശോ.. ആവേശം കൊണ്ട് നിക്കാനും ഇരിക്കാനും വയ്യ. 

പത്തു ദിവസം കൊണ്ട് സംഗതി പഠിച്ചെടുത്തു പണിയാങ്ക്ട് തുടങ്ങി. കച്ചോടോം... ഇങ്ങനെയോക്കെല്ലേ അനുഭവങ്ങള്‍ ഉണ്ടാവുക.

# കാസ്ടിക് സോഡയും വെളിച്ചെണ്ണയും ടാല്‍കം പൌഡറും ഇട്ട് അരമണിക്കൂര്‍ ഇളക്കണം. ഒരു ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോള്‍ കയ്യങ്കുട് കഴച്ചു. ഒരു അഞ്ചു മിനിറ്റ് റെസ്റ്റ് ഇരുന്നതാ, ആ സ്റ്റീല്‍ പാത്രത്തിന്റെ വലുപ്പത്തില്‍ ഒരു ആന സോപ്പ് റെഡി !

# "മഞ്ഞളും ചന്ദനവും .. നറുമണമേകും സന്തൂര്‍ .." മനപ്പാടമായ പരസ്യ പാട്ട് !  എന്നാ നിങ്ങള് കേട്ടോ, സോപ്പില്‍ ഒരു തുള്ളി മഞ്ഞള് ചേര്‍ക്കാന്‍ പറ്റില്ല. ആസിഡ് - ആല്‍ക്കലി ന്യൂട്രലൈസേഷന്‍. സോപ്പിന്റെ കൂട്ടില്‍ മഞ്ഞള്‍ അരച്ച് കലക്കി ഇത്തിരി ഒഴിച്ചേ ഉള്ളു. എല്ലാം കൂടെ ചൊവന്നാങ്കിട് പോയി. ദാ കെടക്കുന്നു ഉറുപ്പ്യ നൂറ്റി ഇരുപതു തെങ്ങിന്‍ചോട്ടില്‍. :(  :(

# ആദ്യ സെറ്റ് സോപ്പുണ്ടാക്കി അടുത്ത വീടുകളില്‍ കൊടുത്തു. ഫീട്ബാക് അറിയണം. കുളക്കടവില്‍ നിന്ന് കുളി കഴിഞ്ഞു രാധികചേച്ചി വരുന്ന ഇടവഴിയില്‍ ചാരക്കണ്ണുകളുമായി ഞാന്‍ കാത്തു നിന്ന്. 

"ങ്ങനുണ്ട് ചേച്ച്യേ എന്‍റെ സോപ്പ്??"

വേലക്കാരി ശാലിനിയെ കണ്ട ജയന്തി ടീച്ചറെ പോലെ ഒരു നോട്ടം 

- വെള്ളം നനച്ച് ഞാനൊന്നു പതച്ചൂഡാ... നല്ല അസ്സല് പത, പക്ഷെ ആ പതയെ കണ്ടുള്ളൂ.. പിന്നെ സോപ്പ് കണ്ടില്ല. ങ്ങുഹും .. 

അവരങ്കിടും ഞാനിങ്കിടും നടന്നു. 

# അച്ചില്‍ നിന്ന് അടര്‍ത്തിയെടുത്ത സാന്ടില്‍ സോപ്പ്.. നല്ല ഭംഗിയുണ്ടായിരുന്നു കാണാന്‍. ട്രേയില്‍ ഉണക്കാന്‍ വച്ച് കുറച്ചീസം ആയിക്കാണും. 

വീട്ടില്‍ വല്ലപ്പോഴും വരാറുള്ള ബഷീറിക്ക ഹോട്ടലുമുതലാളിയാണ്. ചായ കൊടുത്ത് വര്‍ത്താനങ്ങള്‍ പുരോഗമിക്കുന്നു. 

"ഇവിടിണ്ടാക്കിയതാ .. എങ്ങനുണ്ട് നോക്കിന്‍ "  സോപ്പിന്റെ ട്രേ എടുത്ത് അമ്മൂമ്മ ഇക്കാക്ക്‌ നേരെ നീട്ടി. 

ആഹാന്നു പറഞ്ഞ് പുള്ളി ഒരെണ്ണം എടുത്ത് മണപ്പിക്കാന്‍ ഉയര്‍ത്തി. ഞങ്ങള്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഒരു വലിയ കഷ്ണം അങ്ങേര്‍ അതില്ന്നു കടിച്ചെടുത്തു !

മൈസൂര്‍പ്പാക്ക് പോലെ എന്തോ ഒരു പലഹാരം ആണെന്ന് വിചാരിച്ചു ത്രേ ...

# ഉണ്ടാക്കിയ സോപ്പുകള്‍ പരീക്ഷിക്കാന്‍ വേണ്ടി ഞാന്‍ ഡെയിലി കുളിയ്ക്കാന്‍ തുടങ്ങി. ആ പാതകം ഇന്നും നിര്‍ബാധം തുടരുന്നു. 



പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി നല്ലൊരു സോപ്പ് നിര്‍മാതാവായി അത്യാവശ്യം പോകറ്റ് മണി ഉണ്ടാക്കി തുടങ്ങി. സോപ്പ് വില്‍പ്പന കുറഞ്ഞ കടക്കാരന്‍ ആപ് ചതിച്ച കോണ്ഗ്രസ്സിന്റെ അവസ്ഥയില്‍ ആയി. 

ആ ബാലസംരംഭകന്റെ (അങ്ങനൊരു പ്രയോഗം ഉണ്ടോ ആവൊ ? ) സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്‌ വെളിച്ചെണ്ണ വില കുത്തനെ ഉയര്‍ന്നു. കച്ചവടം നിന്നെങ്കിലും വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉള്ള സോപ്പ് പിന്നെയും ഏറെക്കാലം ഉണ്ടാക്കി ഉപയോഗിച്ചു .

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അടുത്ത യൂനിറ്റ് വാര്‍ഷികത്തില്‍ ശിവദാസേട്ടന്‍ ഇങ്ങനെ പറഞ്ഞു  "ഏറെക്കാലങ്ങളായി വന്‍കിട സാമ്രാജ്യത്വ കുത്തക മുതലാളിമാര്‍ക്കെതിരെ സോപ്പ് നിര്‍മ്മാണത്തിലൂടെ ഒരു ചെറിയ വിപ്ലവം തന്നെ നയിച്ച ശ്രീ. രഞ്ജിത്ത് കുമാറിനെ യൂണിറ്റ് സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്യുന്നു."  ചുറ്റും കയ്യടികള്‍ ! 

Monday

ചാവേര്‍പ്പടയാളിയുടെ ഊര്‍ജ്ജവും സംന്യാസിയുടെ ശാന്തതയും

പുതിയ യുഗത്തിലെ വിജ്ഞാന ഗുരു എന്നാണ് പവന്‍ ചൗധരി അറിയപ്പെടുന്നത്. ജീവിതവിജയം ആഗ്രഹിക്കുന്നവര്‍ക്കും ആ വഴിയിലെവിടെയോ തളര്‍ന്ന് നില്‍ക്കുന്നവര്‍ക്കും വിജയസോപനത്തിലെത്തിക്കഴിഞ്ഞ് ഇനിയെന്ത് എന്ന് ചിന്തിക്കുന്നവര്‍ക്കും വഴികാട്ടിയാണ് പവന്‍ ചൗധരി "മെന്റല്‍ കോച്ച്" എന്നും  "വിവേകാചാര്യന്‍" എന്നും ". മാനസികോദീപകന്‍" എന്നും പലവിധത്തില്‍  പലരും അദ്ധേഹത്തെ വിശേഷിപ്പിക്കുന്നു.ഒരേസമയം ചിന്തകനും എഴുത്തുകാരനും പ്രസംഗകനും കര്‍മവാദിയുമാണ് പവന്‍ചൗധരി . പിന്നെ ഒരു ബഹുരഷ്ട്രക്ക്മ്പനിയുടെ ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസറും.



 കോഴിക്കോട് ഐ..എമ്മില്‍  പ്രത്യേക ക്ഷണിതാവായി എത്തിയ പവന്‍ ചൗധരി മാതൃഭൂമി തൊഴില്‍വാര്‍ത്തയ്ക്കായി അനുവദിച്ച പ്രത്യേക അഭിമുഖം.

-   വിജയത്തിലേക്കുള്ള ചുവടുവെയ്പ്പുകള്‍ എന്തൊക്കെയാണ്?

വിജയതൃഷ്ണ, കഠിനാധ്വാനം ഇവ രണ്ടും. വിജയം മികച്ചതാവണമെങ്കില്‍ ഇവയ്ക്കൊപ്പം വിവേകവും ഉണ്ടാവണം.

-   വിവേകം കൊണ്ടുദ്ദേശിക്കുന്നത്?

അനുകൂല സാഹചര്യങ്ങളെ മനസ്സിലാക്കുകയും വരുതിയിലക്കുകയും ചെയ്യുക. എന്നാല്‍ അത് മറ്റുള്ളവരെ ദ്രോഹിക്കാതെ ആയിരിക്കുകയും വേണം.

-   മത്സരവും സമ്മര്‍ദവും അതിജീവിച്ച് ഒരു വിജയദാഹിക്ക് എത്ര മുന്നോട്ടു പോവാന്‍ ആവും?

മധ്യമപാത സ്വീകരിക്കുക. ക്ഷമ പരിശീലിക്കുക. ചെറിയ സമയം കൊണ്ട് ഒരുപാടു കാര്യങ്ങള്‍ പൂര്‍ത്തിയാക്കാം എന്ന മോഹം വെടിയുക.

-   ഭാഗ്യം വിജയത്തിലേക്കുള്ള താക്കോല്‍ അല്ലെ?

ഘടകങ്ങളില്‍ ഒന്ന് മാത്രം. അവസരങ്ങള്‍ വരുമ്പോള്‍ അത് ചാടി കൈക്കലാക്കുക. അതിനു ക്ഷമയോടെ കാത്തിരിക്കുക. അവസരങ്ങള്‍ എല്ലാവര്ക്കും ഒരുപോലെയാണ്. അവ തിരിച്ചറിഞ്ഞു കൈക്കലാക്കുന്നവന്‍ ആണ് വിജയി.

-   വിജയം കൈവരിക്കാന്‍ ശരിയായ മാനസിക മനോഭാവം ആവശ്യമാണോ?

തീര്‍ച്ചയായും. ചിലര്‍ കഠിനാധ്വാനികളായിരിക്കും, കഴിവുണ്ടാവും, എങ്കിലും പരാജയപ്പെട്ടുകൊണ്ടിരിക്കും. തെറ്റായ മനോഭാവമുള്ളവര്‍ ആണ് ഇക്കൂട്ടര്‍. പുഞ്ചിരിക്കൂ, നിങ്ങളെ ഇഷ്ടപ്പെടാന്‍ മറ്റുള്ളവരെ അനുവദിക്കൂ. നിങ്ങള്‍ ചെയ്യുന്നത് പൂര്‍ണ്ണമായി ശരിയല്ലെങ്കില്‍ പോലും അപ്പോള്‍ നിങ്ങള്ക്ക് അംഗീകാരം ലഭിക്കും. മുറുകിയ മുഖത്തോടെ ശരിയായത് വച്ച് നീട്ടിയാലും സ്വീകര്താവിനു അത് ഇഷ്ടമാവണമെന്നില്ല.

-   മനസിനെ പരിശീലിപ്പിക്കാന്‍ പറ്റുമോ?

തീര്‍ച്ചയായും.മനുഷ്യന് ലഭ്യമായ വജ്രായുധാമാണ് മനസ്സ്.കണ്ണും മൂക്കും വായും ഉപയോഗിക്കുന്നതുപോലെ മനസിനേയും ഉപയോഗിക്കാനാവണo. മനസ്സിനെ  ദൃഡവും, സുസ്ഥിരവും, ക്രിയത്മകമാകവുമാക്കണം. മനസ്സ് കൊണ്ടാണ് വിദേശിയര്‍ നമ്മെ കീഴടക്കിയത് എന്നോര്‍ക്കുക.

-   ആത്മീയതയ്ക്കും ധ്യാനത്തിനും മനസ്സിനെ പകമാക്കാന്‍ ആവുമോ?

മതപരമായ ആത്മീയതയ്ക്ക് പറ്റില്ല. അത് നിങ്ങളെ നിങ്ങളിലെക്കൊതുക്കുന്നു. പ്രുക്രിതിയുടെ ആഴങ്ങള്‍ അറിയുന്നതാണ് ശരിയായ ആത്മീയത. അതിനു മനസ്സിനെ വിമുഖമാക്കുകയല്ല വേണ്ടത്. മറിച്ച് അതിന്റെ എല്ലാ വാതിലുകളും തുറന്നിടുകയാണ്.
ധ്യാനം ഒരാളെ താത്പര്യ രഹിതനക്കുന്നു. നിര്‍ഗുണമായ മനസ്സിന് വിജയതൃഷ്ണ സാധ്യമല്ല.

നല്ല പുസ്തകങ്ങള്‍ വായിക്കുക, മനസ്സിനെ അത് വലുതാക്കും. കുളിമുറിപ്പാട്ടുകള്‍ പാടുക മനസ്സിനെ അത് ലാഘവമുള്ളതാക്കും. സംഘര്‍ഷങ്ങളിലോ സന്തോഷങ്ങളിലോ അമിതമായി അഭിരമിക്കതിരിക്കുക. മനസ്സിനെ അത് സൂക്ഷമവും കൂര്‍മ്മവും ആക്കും.

-   Positive Thinking എത്ര വേണം?

ഒരു പരിധി വരെ മാത്രം. അത് മാത്രം മുദ്രാവാക്യമായി സ്വീകരിച്ചാല്‍ സ്വയം വിലയിരുത്താന്‍ കഴിയില്ല. അത് നിങ്ങളെ വഴി തെറ്റിക്കും. നമ്മുടെ കഴിവുകളും ദൗര്‍ബല്യങ്ങളും പുറത്തു നിന്നു നാം തന്നെ വിലയിരുത്തുകയാണ് വേണ്ടത്. എങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും.

-   മനസ്സിനെ ഫോകസ് ചെയ്യുന്നത് ഗുണം ചെയ്യില്ലേ?

ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം. പരിധിയ്ക്കപ്പുറമുള്ള ഫോക്കസ്സിംഗ് മനസ്സിനെ ഒരു ചട്ടക്കൂടിനകതാക്കും ( A frozen state of mind). , വേണ്ടതിനെ തിരിച്ചറിയാന്‍ ഒരുപക്ഷെ അപ്പോള്‍ കഴിഞ്ഞെന്നു വരില്ല.

-   താങ്കളുടെ ചില പ്രസിദ്ധമായ പ്രയോഗങ്ങളെ പറ്റി?

പ്രതികൂലമായ സാഹചര്യങ്ങളെ അനുകൂലമാക്കുന്നതിനെക്കുറിച്ചാണവയെല്ലാം.
‘മുങ്ങുമ്പോള്‍ മുങ്ങിക്കപ്പലവുക’ , ‘നിങ്ങള്ക്ക് നേരെ എറിയപ്പെടുന്ന കല്ലുകള്‍ കൊണ്ട് കോട്ട പണിയുക’, ‘സ്പീഡ് ബ്രേക്കറെ ആകാശത്തിലെക്കുയരാനുള്ള ലോഞ്ചിംഗ് പാഡ് ആക്കുക, ‘ഇടുങ്ങിയ തുരങ്കത്തെ കാലിഡോസ്കോപ് ആക്കുക’ .

-   വിജയിക്കുന്നവനോടുള്ള അസൂയ എങ്ങനെ അടക്കി നിര്‍ത്താം?

അസൂയ ക്രിയത്മകമാവണം. മറ്റുള്ളവരുടെ കഴിവിനെ സ്വംശീകരിക്കണം. സ്വന്തം ദൗര്‍ബല്യങ്ങളെ കരുത്താക്കി മാറ്റണം. അല്ലെങ്കില്‍ അത് ഊര്‍ജ്ജ നഷ്ടം ആയി മാറും.

-   ‘ഈഗോ’ വിജയത്തിന് വിലങ്ങുതടിയല്ലേ?

അല്ല. പക്ഷെ ആവശ്യത്തിനു മാത്രമേ പാടുള്ളൂ താനും. ഈഗോ ഊരിക്കളഞ്ഞാല്‍ വ്യക്തിത്വം നശിക്കും. ഈഗോ ഒരു റെയിന്‍കോട്ട് പോലെയാവണം. മഴ വരുമ്പോള്‍ മാത്രം ഉപയോഗിക്കുന്ന ഒന്നുപോലെ.

Pawan’s Tips

·         എപ്പോഴും ചിരിക്കുക. മനസ്സ് കൊണ്ടും.
·         മധ്യമപാത സ്വീകരിക്കുക.
·         ചാവേര്‍പ്പടയാളിയുടെ ഊര്‍ജ്ജവും സംന്യസിയുടെ ശാന്തതയും ആര്‍ജ്ജിക്കുക.
·         പരാജയങ്ങള്‍ പരീക്ഷണങ്ങള്‍ മാത്രമാണെന്ന് കരുതുക.
·         മനസ്സിനെ സ്വതന്ത്രമാക്കുക.
·         മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുക.
·         അറിവ് പകര്‍ന്നു നല്‍കുക. സഹാനുഭൂതി നിലനിര്‍ത്തുക.
·         അവസരങ്ങളെ ഉപയോഗിക്കുക.


2006 ല്‍ ‘മാതൃഭൂമി തൊഴില്‍വാര്‍ത്ത – ഹരിശ്രീയില്‍ വന്ന അഭിമുഖം ആണിത്. പല മത്സരപരീക്ഷകള്‍ക്കും തയ്യാറെടുത്തിരുന്ന അക്കാലത്തു പ്രചോദനം നല്‍കുന്ന പലതും ഫയല്‍ ആക്കി വെയ്ക്കുമായിരുന്നു. കഴിഞ്ഞ ദിവസം ആ പഴയ ഫയല്‍ എന്തിനോ വേണ്ടി തുറന്നപ്പോള്‍ ആദ്യം കിട്ടിയ പേപ്പര്‍ കഷ്ണം ഇതായിരുന്നു. അന്നും ഇന്നും ഒരുപോലെ പ്രസക്തം എന്ന് തോന്നി. നിങ്ങളില്‍ പലരും വായിച്ചതായിരുക്കുമെങ്കിലും വായിക്കാത്തവര്‍ക്കായി... :)

Sunday

ആല്ക്കമിസ്റ്റ് എന്നോട് പറഞ്ഞത്

ഒരൊറ്റചോദ്യം കൊണ്ട് ജീവിതം മാറ്റുന്ന പരിപാടിയില്‍ ആദ്യമായാണ് ഒരാള്‍ക്ക് ഒരു കോടി കിട്ടുന്നത്. പലരും ഇരുപത്തഞ്ചും അന്‍പതും ലക്ഷങ്ങള്‍ എത്തിപ്പിടിചെങ്കിലും ഒരു കോടിയുടെ ചോദ്യം പരീക്ഷിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ഇതുവരെ കിട്ടിയത് മുഴുവന്‍ നഷ്ടപ്പെടാനുള്ള ഒരു സാധ്യത നിലനില്‍ക്കെ അത്തരമൊരു റിസ്ക്‌ എടുക്കുന്നത് മണ്ടത്തരം ആണെന്ന ഭീതി മൂലമാവണം



പക്ഷേ, സനൂജ എന്ന യുവതി ഒരു കോടി നേടിയിരിക്കുന്നു. സനൂജയുടെ ജീവിതവും മത്സരത്തിലെ പ്രകടനവും കണ്ട ഓരോ പ്രേക്ഷകനും ഉള്ളില്‍ ആഗ്രഹിച്ചതാണീ നേട്ടം. അര്‍ഹിക്കുന്ന കരങ്ങളിലേക്കാണല്ലോ ഒരു കോടി എത്തിയതെന്ന ചിന്തയോടെ റിമോട്ടിലെ അടുത്ത ബട്ടണ്‍ ഞെക്കാനിരിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ ചോദ്യം 

പ്രേക്ഷകരോട് എന്തെങ്കിലും പറയാന്‍ ഉണ്ടോ സനൂജയ്ക്ക്?” എന്ന്.

അതുവരെ ഉദ്വേഗത്തോടെ കണ്ട പ്രോഗ്രാം, ഒടുവില്‍ സനൂജയുടെ വിജയത്തോടെ ശുഭ-സന്തോഷ പര്യവസായിയായ പ്രോഗ്രാം, പക്ഷെ അവരുടെ ഈ ചോദ്യത്തിനുള്ള മറുപടിയോടെ എന്നിലേക്ക്‌ വലിയൊരു ആവേശം കടത്തിവിട്ടു.

“ഈ പരിപാടിക്ക് ഓഡിഷന് വിളിക്കുമ്പോള്‍ ഒരിക്കലും കരുതിയില്ല സര്‍ ഞാന്‍ ഈ ഹോട്ട്സീറ്റില്‍ വന്നിരിക്കും എന്ന്. പറ്റിയാല്‍ തന്നെ ഒരു കോടി നേടും എന്ന് സ്വപ്നത്തില്‍പ്പോലും കരുതിയില്ല. എല്ലാം ഈശ്വരന്റെ അനുഗ്രഹവും ഭാഗ്യവും” എന്നൊരു ക്ലീഷേ മറുപടി പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി അവര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.


ഓഡിഷന് സെലക്ട്‌ ചെയ്തു കൊണ്ട് ആദ്യത്തെ കോള്‍ വന്നപ്പോള്‍ തന്നെ ഞാന്‍ താങ്കളുമായി സീറ്റില്‍ ഇരുന്ന് സംവദിക്കാന്‍ തുടങ്ങി. ഒരു കോടി എത്തും എന്നത് എന്റെ സ്വപ്നമല്ല, നിശ്ചയം ആയിരുന്നു സര്‍.”
(1:00:25 – 1:00:55)


ഏറെ സ്വപ്നം കാണുകയും അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്ത പല ലക്ഷ്യങ്ങളുടെ പാതയിലും തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ സര്‍വ്വപ്രതീക്ഷകളും നഷ്ട്ടപെട്ട് വിട്ടുകൊടുക്കാന്‍ തയാറായി നില്‍ക്കുന്ന അവസരത്തിലെങ്കിലും ഒരു ‘God’s Hand’ പ്രവര്‍ത്തിച്ചിട്ടുണ്ട് ഒട്ടനവധി ഘട്ടങ്ങളില്‍..,.  ഇല്ലെങ്കില്‍ എന്നേ ഒന്നുമല്ലാതായിതീരേണ്ട ജന്മം ആണെന്‍റെതെന്നു പറയാന്‍ ഒരു മടിയും ഇല്ല.

അതിന്റെ കാരണങ്ങള്‍ തേടുന്നതിനു പകരം കൃതജ്ഞതയോടെ ആ സന്ദര്‍ഭങ്ങളെയും അതിനു സഹായിച്ച വ്യക്തികളേയും സ്മരിക്കാനാണ് എനിക്കിഷ്ടവും. ഈ ഒരു പ്രതിഭാസത്തിനു രൂപഭാവങ്ങള്‍ നല്‍കിയതു പൌലോ കൊയ്ലോ ആണ്,  ‘ആള്‍ക്കമിസ്റ്റ്’ലൂടെ.



“When you really want something to happen, the whole world conspires to help you achieve it.” 

ആഗ്രഹം തീവ്രമാവുമ്പോള്‍ , നിരന്തരമായി സ്വപ്നം കാണുമ്പോള്‍ അത് യഥാര്ത്യമാവാന്‍ പ്രകൃതി തന്നെ അനുകൂല സാഹചര്യം ഒരുക്കിത്തരുമെന്നു ആള്‍ക്കമിസ്റ്റിലൂടെ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു അദ്ദേഹം. ഭൂരിഭാഗം വായനക്കാരിലും അതൊരു അന്യ കഥ അല്ലെന്നും സ്വന്തം കഥയാണെന്നും തോന്നിക്കുന്നിടത്താണു ഈ കഥാകാരന്റെ വിജയം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.



നേവിപ്പരീക്ഷയുടെ ഓര്മ ഒരൊറ്റപ്പെട്ട സംഭവം അല്ല. അന്നാ സര്‍ദാര്‍ എന്തിനങ്ങനെ ചെയ്ത് എന്നെ സഹായിച്ചു? മറ്റേതെങ്കിലും ഒരു ഓഫീസര്‍ അല്ലെങ്കില്‍ പരീക്ഷയ്ക്ക് വന്ന ഒരു ഉദ്യോഗാര്‍ത്ഥി എതിര്‍ത്തൊരു വാക്ക് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ പുറത്താവുമായിരുന്നു.


ഇത്തരം അനുഭവങ്ങളും അറിവുകളും നല്‍കുന്ന ഉറച്ച വിശ്വാസം ആണ് സംരംഭകജീവിതത്തിലെ കരിയര്‍ മുന്നോട്ടുകൊണ്ട് പോവാന്‍ പ്രേരിപ്പിക്കുന്നത്. 

____________________________________________________________________________

അല്പം സാഹസികവും വ്യത്യസ്ഥവുമായ ആ കരിയറിന്റെ കഥ അടുത്ത പോസ്റ്റില്‍. ,. :)  

Thursday

അല്പം പരസ്യചിന്തകള്‍


ഈ കയ്പക്ക പോലെ കിടക്കണ കേരളത്തില് പണ്ട് ദൂരദര്‍ശന്‍ കൂടാതെ ഏഷ്യാനെറ്റും സൂര്യ ടി വി യും വന്നപ്പോ തന്നെ നുമ്മ കരുതി ധാരളമായെന്നു. പാര്‍ട്ടി ചാനലായി കൈരളിയും പിന്നെ ഒരു വാര്‍ത്താ ചാനലും കൂടെ ആയപ്പോള്‍ കരുതി കഴിഞ്ഞു, എല്ലാം തികഞ്ഞു എന്ന്. എവടെ!  ഗുഡ്സ് വണ്ടിയുടെ ബോഗികള്‍ പോലെ ഇതിനൊരു അവസാനം ഇല്ലെന്നായി ഇപ്പൊ.

ഇത്ര ശക്തമായ യുദ്ധം നിലനില്‍ക്കുന്ന ചാനല്‍ രംഗത്തേക്ക് വാര്‍ത്ത‍ ചാനലുമായി മാതൃഭൂമി അടക്കമുള്ളവര്‍ കടന്നു വരുമ്പോള്‍ മുതല്‍ നിരീക്ഷിക്കുകയായിരുന്നു. എങ്ങനെയുള്ള പരസ്യം ആയിരിക്കും ഇവര്‍ സെല്‍ഫ്‌ ബ്രാന്‍ഡ്‌ ചെയ്യാന്‍ ഉപയോഗിക്കുക എന്ന്.


പതിവ് തെറ്റിക്കാതെ മാതൃഭൂമി എത്തിയത് ഒരു വ്യത്യസ്തതയും ഇല്ലാത്ത ആറിത്തണുത്ത പരസ്യങ്ങളുമായാണ്. ഈ അവിഞ്ഞ കട്ട്ഔട്ടുകള്‍ രണ്ടാമതൊന്നു കടാക്ഷിക്കാന്‍ ഒരാള്‍ക്കും തോന്നില്ല. ഇങ്ങനെ വീണ്ടും നോക്കാന്‍ തോന്നിക്കതെയാണ് ഇവര്‍ സ്വന്തം ബ്രാന്‍ഡ്‌ ഉറപ്പിച്ചത് എന്ന് പോലും തോന്നിയിട്ടുണ്ട് എനിക്ക്.



അഞ്ചാം ക്ലാസ്സിലെ കുട്ടിക്ക് ഇതിലും നല്ല ഐഡിയ തോന്നും. വാസ്തവം  , വിലക്കയറ്റം എന്നീ വാക്കുകളെ ഒക്കെ തിരിച്ചെഴുതിയിരിക്കുന്നു. ഇനി ലോഗോ നോക്കണേ മുത്തൂറ്റിന്റെ ‘M’ ലേശം മാറ്റിപ്പിടിച്ചു ഒരെണ്ണം. 



മനോരമയ്ക്കുള്ള സര്‍ക്കുലെഷനുകളെക്കാള്‍ ലക്ഷങ്ങള്‍ കുറവാണു മാതൃഭൂമിയ്ക്കു. എന്നാലോ ഞങ്ങള്‍ക്കിതൊക്കെ മതി എന്ന മട്ടും. ഒരു പരീക്ഷണങ്ങളും മാതൃഭൂമിയില്‍ കണ്ടിട്ടില്ല. വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞതാണ് പത്രം. അച്ചായന്റെ മനോരമയില്‍ വാര്‍ത്തയെക്കാള്‍ കൂടുതല്‍ പരസ്യങ്ങള്‍ ആണ്. പോരാത്തതിന് ‘നുണോരമ’ എന്നൊരു വിളിപ്പേര് വ്യാപകമായി തന്നെ ഉണ്ട്. എന്നിട്ടോ? തൊടാന്‍ പറ്റില്ല. ഓരോ വര്‍ഷവും സര്‍ക്കുലെഷനില്‍ വച്ചടി വച്ചടി കേറ്റം. ന്താ കാര്യം? സംഗതി കളറാ! അതന്നെ. നല്ല ലെ ഔട്ട്‌ , ഫോണ്ട് , കളര്‍ കോഡ് പിന്നെ തരാതരം മസാല ചേര്‍ത്ത ഉള്ളടക്കം. പത്രം മാത്രമല്ല, പ്രസിദ്ധീകരണങ്ങളിലും. ഇത് തന്നെ ശൈലി. ഒരു മനോരമയും മാതൃഭൂമിയും കണ്ടാല്‍ കൂടുതല്‍ പേരും ആദ്യം എടുത്തു മറിക്കുന്നത് മനോരമയയിരിക്കും.


പറഞ്ഞു വന്നത് മലയാളത്തിലെ 'മ' പത്രങ്ങുടെ ഗുണദോഷങ്ങളല്ല, പരസ്യങ്ങളെ കുറിച്ചാണ്. ഏറ്റവും ശക്തമായ കലാവിഷ്കാരം ആണ് പരസ്യം എന്ന് പറഞ്ഞാല്‍ അല്ലെന്നു പറയാന്‍ ആവുമോ? കുറഞ്ഞ സമയം കൊണ്ട്, കുറഞ്ഞ വാക്കുകള്‍ കൊണ്ട്, ഏറ്റവും മികച്ച രീതിയില്‍ ആശയങ്ങളെ ആളുകളിലേക്കെത്തിക്കണം. ഇത്രമേല്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് റിസള്‍ട്ട് ഉണ്ടാക്കിയെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം മറ്റേതു ആവിഷ്കാരത്തിനുണ്ട്?



പെണ്ണിന്റെ അര്‍ദ്ധ നഗ്ന മേനിയും അതില്‍ അങ്ങിങ്ങ് വേണ്ടിടത്തും വേണ്ടാത്തിടത്തും തൂങ്ങി നില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളും മാത്രം മുഖ മുദ്രയക്കിയ ജുവല്ലറി പരസ്യങ്ങള്‍ ഒരമ്മ പെറ്റ മക്കളെ പോലെ പോയിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മുടെ കല്യാണ്‍ ഒരു തരി പൊന്ന് ഇല്ലാതെ സ്വര്‍ണ്ണക്കടയുടെ പരസ്യം ചെയ്യുന്നത്. ‘വിശ്വാസം അതല്ലേ എല്ലാം’ !



അച്ഛന്റെ വിശ്വാസം കാത്തുരക്ഷിക്കാന്‍ ഒളിച്ചോടിപ്പോയ പെണ്ണ് തിരിച്ചു വരുമ്പോള്‍ ‘എന്റെ വിശ്വാസത്തിനു വിലയില്ലേ?’ എന്ന ഭാവത്തില്‍ ശശിയായി നിക്കുന്ന കാമുകന് വേണ്ടി യുവത്വം വാദിച്ചപ്പോളും പരസ്യം അതിന്റെ ഉദ്ദേശം സാധിച്ചെടുത്തു. കുടുംബ ബന്ധങ്ങള്‍ ഒക്കെ ദൃഡമായി നിലനിന്നാലും കല്യാണമാമാങ്കം കുടുംബം ഏറ്റെടുത്താലും മാത്രമേ സ്വര്‍ണ്ണം ചിലവാകൂ. ഒളിച്ചോടുന്നവര്‍ സ്വര്‍ണ്ണം വാങ്ങുമോ?

കല്യാണിന്റെ പരസ്യം ക്ലിക്ക്‌ ആയതോടെ ആലുക്കാസ്‌ കമ്പനികളും മലബാര്‍ ഗോള്‍ഡും അതേ വഴി വച്ച് പിടിച്ചു. കുടുംബം, ബന്ധം സ്നേഹം..അങ്ങനെ അങ്ങനെ.. 

(ഈ പരസ്യത്തില്‍ അമ്മയായി അഭിനയിച്ചിരിക്കുന്നത് വിജയിന്റെ സ്വന്തം അമ്മയാണ്, അവരുടെ പേര് ശോഭ എന്നും ! )

പരസ്യം വന്നാല്‍ ആളുകള്‍ ചാനല്‍ മാറ്റും, പരസ്യം ഇത്തിരി രസകരമായാല്‍ പിടിച്ചിരുത്താം. ഇന്ത്യയില്‍ മെന്ടോസ്/സെന്റര്‍ ഫ്രെഷ് ആണ് ആളെ ചിരിപ്പിച്ചു കൊല്ലുന്ന പരസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ പരീക്ഷിച്ചത് എന്ന് തോന്നുന്നു.


 ഇമ്മാതിരി പരീക്ഷണങ്ങള്‍ ഒക്കെ അന്താരാഷ്ട്ര വിപണിയില്‍ പരീക്ഷിച്ചു വിജയിച്ച ശേഷമേ ഇവിടെയൊക്കെ പരീക്ഷിക്കൂ. അങ്ങനെയാണ് തമാശകള്‍ക്ക് അപ്പുറം സെന്റിമെന്റ്സ് കൊണ്ടുള്ള കളി തുടങ്ങിയത്.

കഴിഞ്ഞ വര്ഷം ഏറ്റവും നല്ല പരസ്യമായി തിരഞ്ഞെടുക്കപ്പെട്ട ബട്വേയിസറിന്റെ പരസ്യം നോക്കു. സെന്റിമെന്റ്സ് !



കേരളത്തിന്‌ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം എങ്ങനെ വന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ലോകത്ത്‌ യഥാര്‍ത്ഥ ‘God’s Own Country’ ന്യൂസിലാന്‍ഡ്‌ ആണ്. സംശയമുള്ളവര്‍ നോക്കിക്കോ. http://en.wikipedia.org/wiki/God's_Own_Country , ടൂറിസം പ്രമോഷന് വേണ്ടി പരസ്യം ഉണ്ടാക്കുമ്പോള്‍ ഏതോ ഒരു കോപ്പിറൈറ്റര്‍ അടിച്ചു വിട്ടതാണ് പിന്നീട് മലയാളി സമൂഹം ഏറ്റെടുത്തു പാടിയത്. അതെഴുതിയവന്‍ പോലും വിചാരിച്ചു കാണില്ല സംഗതി ഇത്ര ക്ലിക്ക് ആവുമെന്ന്. 

ഒരു ഉത്പന്നത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ചില പേരുകള്‍ ഇങ്ങനെ ഓടിയെത്തണം അതിനു ശക്തമായ പരസ്യം വേണം, ഇനി അതിനു പകരം മറ്റൊന്ന് കേറാതിരിക്കാന്‍ തുടര്‍ച്ച വേണം. ഒരിക്കല്‍ പരസ്യങ്ങള്‍ നല്‍കി തുടങ്ങിയാല്‍ തുടര്‍ച്ചയായി കൊടുത്തില്ലെങ്കില്‍ കമ്പനിക്ക് അല്ലെങ്കില്‍ ഉത്പന്നങ്ങള്‍ക്ക് കാര്യമായി എന്തോ സംഭവിച്ചു എന്ന ധാരണ ആളുകളില്‍ ഉണ്ടാവും. ഇനി ഒരേ പരസ്യം തന്നെ ഒരുപാടു കാലം കൊടുത്തു കൊണ്ടിരുന്നാല്‍ പുതുമയില്ലാത്ത കമ്പനി എന്ന പേര് വീഴും.

 ‘കൃഷ്ണ തുളസി കഫ്സിറപ്പ്‌’ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഒരേ പരസ്യം ആണ് കൊടുക്കുന്നത്. അതുകൊണ്ടെന്താ പണ്ടത്തെ അതേ ‘നല്ല’ സാധനം ആണ് ഇന്നും എന്നൊരു ധാരണ ഉണ്ടാക്കാന്‍ പറ്റി. എന്നുവച്ച് മറ്റു ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അത് യോജിക്കണമെന്നില്ല.

യു ടി ഐ ആക്സിസ്‌ ബാങ്ക് ആവുന്ന കാലത്താണ് കഷ്ടകാലത്തിനു ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാവുന്നത്. ഓഹാരിയെന്നും മ്യൂച്ചല്‍ ഫണ്ട് എന്നും ചിന്തിച്ചാല്‍ തന്നെ യു ടി ഐ എന്ന പേര് ആളുകള്‍ ആദ്യം ഓര്‍ക്കുന്ന കാലത്ത് പേര് മാറ്റം വേണ്ട വിതം ആളുകളെ അറിയക്കാന്‍ കഴിയാഞ്ഞത് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. മറികടക്കാന്‍ ശക്തമായ പരസ്യം വേണ്ടി വന്നു. ഇരട്ടക്കുട്ടികളെ വച്ച് ‘പേര് മാത്രം വ്യത്യാസം മറ്റെല്ലാം ഒരുപോലെ’ എന്ന പരസ്യം ആ വര്‍ഷത്തെ ഏറ്റവും നല്ല പരസ്യത്തിനുള്ള അവാര്‍ഡ്‌ കരസ്ഥമാക്കുകയും ചെയ്തു.


ആളുകളെയും പട്ടികളെയും വച്ച് പരസ്യം ഉണ്ടാക്കുന്നതിന്റെ മെനക്കേട് ഒഴിവാക്കാന്‍ വോഡഫോണ്‍ പരീക്ഷിച്ച ‘സൂസു’ പരസ്യങ്ങള്‍ ഹിറ്റ്‌ ആയി. ചെലവ് കുറവ്, പണി എളുപ്പം നല്ല റിസല്‍ട്ടും.

ഒരിക്കലും തകരാത്ത അക്ഷയപാത്രം ആണ് പരസ്യവിപണി. പ്രിന്‍റ് മീഡിയ , വിഷ്വല്‍ മീഡിയ എന്നിവയ്ക്ക് ഒപ്പം ശക്തമായി ന്യൂ മീഡിയ കൂടെ വേരുറപ്പിച്ച ഇക്കാലത്ത് ഇതുവരെ കാണാത്ത പല പുതുമകള്‍ക്കും പരസ്യ വിപണി വേദിയാവും. കാണപ്പുറത്തു കിടക്കുന്ന അവസരങ്ങള്‍ ഇനിയുമുണ്ട് ഏറെ. ഈ മേഖലയില്‍ കരിയര്‍ അല്ലെങ്കില്‍ ബിസ്സിനസ്സ്‌ തുടങ്ങാന്‍ താല്പര്യമുണ്ടെങ്കില്‍ അടുത്ത പോസ്റ്റ്‌ വായിക്കൂ. ചില ആശയങ്ങള്‍ പങ്കുവെയ്ക്കാം.