Monday

ഒരു നാറിയ പ്രതികാരത്തിന്റെ കഥ

അച്ഛന്റെ അമ്മയെ ഞങ്ങള്‍ മുത്തി എന്നാണ് വിളിച്ചിരുന്നത്‌...,.. വയസ്സ് അറുപത്തഞ്ചു കഴിഞ്ഞെങ്കിലും തലയില്‍ ഒരിഴപോലും നരയ്ക്കാത്തത് കൊണ്ട് സമപ്രായക്കാരായ തറവാടിതള്ളമാര്‍ അവരെ രഹസ്യമായും പരസ്യമായും ‘കാക്ക’യെന്നു വിളിച്ചിരുന്നു. തറവാട്ടിലും നാട്ടിലും കിരീടം വക്കാത്ത റാണിയെ പോലെ, ആരെയും കൂസാതെ അവര്‍ ജീവിച്ചു.  ‘ഒഴിമുറി’യിലെ കാളിപിള്ളയുടെ വയസ്സുകാലം ഓര്‍മിപ്പിച്ചു  കറുത്ത ഫ്രെയിമിട്ട കണ്ണടയും വെള്ളമുണ്ടും , സ്വര്‍ണ്ണപ്പാശി ചങ്ങലയും ഒക്കെ അവരുടെ ജംഗമംഗളായി ഓര്‍മയില്‍ ഉണ്ടെങ്കിലും അതിനെക്കാളും ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ആ ദേഹത്ത് നിന്നു വരുന്ന ചന്ദ്രിക സോപ്പിന്റെ നറുമണമാണ്.

കാലത്തോരേഴുമണിയാവുമ്പോള്‍ അടുപ്പില്‍ക്കൂട്ടിയ വട്ടചെമ്പില്‍ വെള്ളം ചൂടാക്കി , കുളിമുറിയില്‍ മുക്കാലിയിട്ടിരുന്ന്‍, ചന്ദ്രികസോപ്പും തേച്ച് മണിക്കൂറൊന്ന് നീളുന്ന വിസ്തരിച്ചുള്ള കുളി. അതുകഴിഞ്ഞ് നല്ലവെള്ളത്തില്‍ അല്പം പാലൊഴിച്ച് അതും കൊണ്ട് ഈറനോടെ പൂജാമുറിയില്‍ കേറി , കൈക്കുമ്പിള്‍ വലിപ്പമുള്ള ആ ശിവലിംഗം കഴുകി വൃത്തിയാക്കി പൂജ കഴിക്കും. അത് അവരുടെ നായര് പണ്ട് കാശിക്കു പോയപ്പോള്‍ കൊണ്ട് വന്നതാണ്‌ പോലും. വീട്ടിലാദ്യമായി വരുന്ന സകലരോടും ഈ ശിവലിംഗത്തിന്റെ കഥയവര്‍ പറയും, ഞങ്ങള്‍ ഒരു നൂറു ആവൃത്തി അത് കേട്ടുകാണും.

ഒരീസം ഇളയ മരുമകള്‍ അടുക്കള വര്‍ത്തമാനത്തിനിടയ്ക്ക് മൂത്ത മരുമകളോട് (എന്റെ അമ്മ) ഇങ്ങനെ പറഞ്ഞു പോലും

“എന്റെ ഏടത്യമ്മേ , അത് വല്ല തേര്പ്പറമ്പുന്നും വാങ്ങ്യതാവും. അല്ലാണ്ട്, ഇയമ്മടെ നായര് ഒരിക്ക കാശിക്ക് പോയാ പിന്നെ ബോധണ്ടേല്‍ തിരിച്ചു വീട്ടിലേക്കു വര്വോ?”

എങ്ങനെയാണെന്നറിയില്ല അത് മുത്തിയുടെ ചെവിയില്‍ താമസിയാതെ എത്തി. അടുത്ത ഓണം ഉണ്ണാന്‍ പിന്നെ ഇളയമ്മയും ഇളയച്ചനും തറവാട്ടിലിണ്ടായില്ല. അതാണ് മുത്തി. തന്റെ അധികാരമോ വ്യക്തിത്വമോ ചോദ്യം ചെയ്യാന്‍ ആരെയും സമ്മതിക്കില്ല. ഉള്ളില്‍ സ്നേഹവും വാത്സല്യവും ഒക്കെ ഉണ്ടെങ്കിലും പുറത്ത് അതിന്റെ പത്തിരട്ടി വാശിയും ദേഷ്യവും ഗര്‍വ്വും കാണിക്കുമവര്‍. ചുരുക്കം ചില സാഹചര്യങ്ങളില്‍ ഒഴിച്ചാല്‍ അവരുടെ സാന്നിധ്യം ഞങ്ങള്‍ കുട്ടികളില്‍ കൂടുതലും ഭയമാണ് ജനിപ്പിച്ചത്.

നറുക്ക് പിരിവും , ജൗളിക്കച്ചവടവും വീട്ടില്‍ തന്നെ നടത്തി ആ പ്രായത്തിലും അവര്‍ സാമ്പത്തികമായി സ്വയം പര്യപ്തയായിരുന്നു. സ്വന്തം മകളോടും ഇളയമരുമകളോടും ഇല്ലാത്ത പ്രിയം മൂത്ത മരുമകളായ എന്റെ അമ്മയോട് ഉണ്ടായിരുന്നെങ്കിലും മിക്കപ്പോഴും അവരുടെ ദേഷ്യവും വാശിയും തീര്‍ക്കാന്‍ നിന്നുകൊടുക്കേണ്ടി വരുന്നതും ഈ പാവമായിരുന്നു. കാലത്ത് കുളിക്കാന്‍ വെള്ളം ചൂടാക്കിക്കൊടുക്കേണ്ടത് മുതല്‍ രാത്രിയിലെ ഉപ്പിട്ട ഗോതമ്പ് കഞ്ഞി വരെ അവര്‍ക്ക് വേണ്ടി തയ്യാറാക്കുന്നത് അമ്മയാണ്.

വലിയ ശബ്ദകോലാഹലങ്ങളില്ലാതെ കടന്നുപോയ ഒരു ദിവസമായിരുന്നു അത്. അന്ന് നാലാം ക്ലാസ്സില്‍ പഠിക്കുന്ന ചേച്ചിയും ഞാനും അടുക്കളയ്ക്കിപ്പുറത്തെ ഇടനാഴിയില്‍ ചമ്മണം പടിഞ്ഞിരുന്നു ഊണുകഴിക്കുന്നു. ചീവീട് കരയുന്ന ഒച്ചയല്ലാതെ, മോരൊഴിച് കുഞ്ഞ് കൈകള്‍ കൊണ്ട് ചോരിത്തിരി ആഞ്ഞു കുഴയ്ക്കുമ്പോള്‍ നിലത്തുരയുന്ന സ്റ്റീല്‍ കിണ്ണത്തിന്റെ ശബ്ദം മാത്രം കേള്‍ക്കാം. പുറത്തെന്തൊക്കെയോ പണികള്‍ തീര്‍ത്തു അടുക്കളയില്‍ കേറിയ അമ്മ കോലയില്‍ ഇരിക്കുന്ന മുത്തിയെ കഴിക്കാന്‍ വിളിച്ചു.

“അമ്മേ, ഗോതമ്പ്കഞ്ഞി ചൂടാറുംട്ടോളൂ...”

കോലയില്‍ നിന്നു എഴുന്നേറ്റ് ഇടനാഴിയിലൂടെ വെളുത്ത മുണ്ടുകളുടെ ഇളക്കത്തില്‍ മുത്തി ഞങ്ങളെ കടന്ന് അടുക്കളയിലേക്കു പോയി. ഗോതമ്പ് കഞ്ഞിയുള്ള ചെമ്പ് പത്രം തുറക്കുന്നതും കഞ്ഞിയിളക്കുന്നതും , അമ്മ അമ്മയ്ക്ക് വേണ്ട ചോറ് കലം തുടച്ച് കിണ്ണത്തിലേക്ക് ഇടുന്നതും ഒക്കെയായി അടുക്കള ഇപ്പോള്‍ ബഹളം.

‘പ്ഫൂ...’ എന്നൊരു മുത്തിയുടെ ഒച്ചയുടെ അകമ്പടിയോടെ വലിയ ശബ്ദത്തില്‍ ചെമ്പ് പാത്രം അടുക്കളയുടെ തറയില്‍ വീഴുന്ന ശബ്ദം ഞങ്ങള്‍ കേട്ട്. ‘അയ്യോ.... ‘ എന്ന അമ്മയുടെ നിലവിളിയും.

അമ്മേ എന്ന് വിളിച്ചോണ്ട് ചേച്ചി അടുക്കളയിലേക്കു ഓടി. ഞാനെന്തുകൊണ്ടോ ഇരുന്നിടത്ത് നിന്നു അനങ്ങിയില്ല. ചോറില്‍ നിന്നു കയ്യെടുത്തു, ചെവി കൂര്‍പ്പിച്ചു.

“കൊറേ ഗോതമ്പെടുത്ത് കഴുകേം പിടിക്കേം ചെയ്യാണ്ട് വെള്ളത്തില്‍ ഇട്ട് ചൂടാക്കി ഇങ്കട്‌ തന്നോളും.. ഒന്ന് വെന്തോന്നെങ്കിലും നോക്കണ്ടേ ... വല്ല മാട്ടിനും കൊടുക്കണ പോലെ...”

മുത്തിയുടെ ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാം. അവര്‍ ചെമ്പ് തട്ടിയെറിഞ്ഞതാണ്. നല്ല ചൂടുള്ള ഗോതമ്പ് കഞ്ഞി മുക്കാലും വീണത്‌ അമ്മേടെ കാലിലും. ഒരു ദേഷ്യത്തിന് ചെയ്തതാണെങ്കിലും അത് അമ്മയുടെ കാലില്‍ വീണു പൊള്ളുമെന്ന് അവര്‍ നിരീച്ചില്ല. എന്നാലോ, ആ തെറ്റ് സമ്മതിക്കാനോ താഴ്ന്നു കൊടുക്കാനോ തയ്യാറല്ലതാനും. അതോണ്ട് അവര്‍ നിര്‍ത്താതെ ഉച്ചത്തില്‍ ശബ്ദിച്ചുകൊണ്ടിരുന്നു.

“ചാവണ കാലം വരെ അവനവന് വേണ്ടത് വെച്ചിണ്ടാക്കി കഴിക്കാന്‍ എനിക്കറിയാം. ഇതെന്റെ വീടാ...”

ചേച്ചി അമ്മയേം കൊണ്ട് കൊട്ടതളത്തില്‍ പോയി കാലു മുഴുവന്‍ വെള്ളം ഒഴിച്ച് കൊടുക്കുണ്ട്. അമ്മയുടെ അമര്‍ത്തിയുള്ള തേങ്ങല്‍ കേള്‍ക്കാം. എന്റെ കണ്ണുകള്‍ നീറി. ഇയമ്മടെ ആട്ടും തുപ്പും സഹിച് തറവാട്ടില്‍ ഇങ്ങനെ നിക്കണത് എന്തിനാ? ഇളയച്ചനും വല്യമ്മയും ഒക്കെ ചെയ്ത പോലെ അന്യ നാട്ടിലിക്കും വേറെ വീട്ടിലിക്കും ഒക്കെ പോയാലെന്താ? മാസത്തില് ഒന്നോ രണ്ടോ തവണ വീട്ടിലേക്കു വരുന്ന അച്ഛന് ഇതൊന്നും മനസ്സിലാവില്ല. അല്ല... ആയിട്ടും കാര്യമൊന്നും ഇല്ല. മുത്തിയുടെ മുഖത്ത് നോക്കി കമാന്നൊരു അക്ഷരം പറയാന്‍ ആര്‍ക്കും പറ്റില്ല. ഒരുനൂറു ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി.

ഞാന്‍ എഴുന്നേറ്റ് പോയി കൈ കഴുകി. അടുക്കള ഒരുവിധം വൃത്തിയാക്കുന്നു ചേച്ചി. ദേഷ്യത്തിലും ഭാവത്തിലും ഒരു മാറ്റവും വരുത്താതെ മുത്തി വേറെ ഗോതമ്പ് റവയെടുത്ത് കഴുകി സ്റ്റൌവില്‍ വെയ്ക്കുന്നു. അമ്മയ്ക്ക് വേണ്ട ചോറും കറിയും എടുത്തു കോലായിലേക്ക് കൊണ്ട് പോയി കൊടുത്തു.
അമ്മയ്ക്ക് ഒരു ഗ്ലാസ് വെള്ളം എടുക്കാന്‍ അടുക്കളയിലേക്ക് വീണ്ടും ചെന്നു ഞാന്‍. ഉപ്പുമാങ്ങ ഭരണിയുടെ പുറകിലായി ആ കുപ്പി ഇരിക്കുന്നത് എന്റെ കണ്ണില്‍പ്പെട്ടു. ‘ബാലസുധ’ !  അതൊരു മരുന്നാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വയറിളക്കാന്‍ അരക്ക്ലാസ് പാലില്‍ രണ്ടു തുള്ളി ഒറ്റിച്ചു കാലത്ത് നേരത്തെ  തരും കുട്ടികള്‍ക്ക്. അന്ന് പിന്നെ ശംഖുവിളിക്കും ചന്തികഴുകലിനും മാത്രമേ നേരം കാണൂ.

നീറ്റല്‍ സഹിക്കവയ്യാതെ അമ്മ അടക്കിപ്പിടിച്ചു കരയുന്നു, പിന്നിലെ സ്റ്റൌവില്‍ ഗോതമ്പ്കഞ്ഞി തിളയ്ക്കുന്നു. ഇടനാഴിയിലെന്തോ എടുക്കാന്‍ മുത്തി പോയിരിക്കുന്നു. അടുക്കളയില്‍ ബാലസുധയ്ക്കും ഗോതമ്പ്കഞ്ഞിക്കും ഇടയില്‍ ഞാന്‍. കൂടുതലൊന്നും ആലോചിച്ചില്ല. ഏന്തിവലിഞ്ഞ് ബാലസുധയുടെ കുപ്പി കയ്യില്‍ എടുത്തു, മൂടി തുറന്ന് തിളയ്ക്കുന്ന കഞ്ഞിയിലേക്കു ഒരു പീച് കൊടുത്തു. നാലഞ്ച് തുള്ളി വീണു കാണും. കുപ്പി വേഗം പോക്കറ്റിലേക്ക് ഇട്ട് വെള്ളവും കൊണ്ട് പുറത്തേക്ക് കടന്നു.

ഒരു നിമിഷം, ചെയ്ത മണ്ടത്തരം ഓര്‍ത്ത് എന്റെ നെഞ്ചൊന്നു കാളി. ബാലസുധയ്ക്ക് ഒരു അരുചി ഉണ്ട്. ഒരുമാതിരി ചവര്‍പ്പ്. അത് പാലില്‍ ഒറ്റിച്ചു കുടിക്കുമ്പോള്‍ ശര്ധിക്കാന്‍ വരുമായിരുന്നു. മുത്തി അതെങ്ങാനും തിരിച്ചറിഞ്ഞാല്‍, കുറ്റം ഞാന്‍ ഏറ്റാല്‍ എന്റെ കാര്യം തീരുമാനം ആവും, അല്ലെങ്കില്‍ അതും അമ്മയുടെ തലയില്‍ വീഴും... ഓര്‍ക്കാന്‍ തന്നെ വയ്യ. കയ്യും കാലും ഒക്കെ തളര്‍ന്നു. കാര്യങ്ങള്‍ കൈവിട്ടു പോവും, വരുന്നത് അനുഭവിക്ക്യന്നെ. കണ്ടു പിടിച്ചാല്‍ ഞാന്‍ കുറ്റം ഏല്‍ക്കാന്‍ തന്നെ തീരുമാനിച്ചു. അമ്മയെ കുരുതി കൊടുക്കാന്‍ വയ്യ.

ഞങ്ങടെ മുറിയില്‍ കേറി കട്ടിലിനടിയില്‍ നിന്നും കോസറി വലിച്ചെടുത്ത്‌ നീട്ടി വിരിച്ചതില്‍ കമിഴ്ന്നു കിടന്നു. അറിയാവുന്ന സകല ദൈവങ്ങളെയും പേരെടുത്തു വിളിച്ചു. ഒരാള്‍ അല്ലെങ്കില്‍ ഒരാള്‍ , അതാണല്ലോ കുട്ടിക്കാലത്തെ നമ്മടെ പോളിസി. ടെന്‍ഷനും കരച്ചിലിനും ഇടയില്‍ എപ്പോഴോ ഉറങ്ങിപ്പോയി. കാലത്ത് എഴുന്നേറ്റപ്പോള്‍ പെട്ടെന്ന് തലേന്ന് നടന്നതൊന്നും ഓര്‍മയില്‍ വന്നില്ല. പതിയെ ഒക്കെ ഓര്‍ത്തെടുത്തപ്പോള്‍ കിടക്കയില്‍ ഇരുന്നു ഞാന്‍ വിയര്‍ത്തു. പുറത്തേക്ക് ഞാന്‍ ചെവിയോര്‍ത്തു. 

പെട്ടെന്ന് ചേച്ചി അകത്തേക്ക് ഓടി വന്നു. തോര്‍ത്തെടുക്കാന്‍.

“നീയെന്താ ഇനിയും കുളിച്ചില്ലേ?”  

വെറുതെ എന്തെങ്കിലും ചോദിയ്ക്കാനായി ഞാന്‍ ചോദിച്ചു.

“ഡാ.. മുത്തി രാത്രി മുതല് തൂറ്റിക്കൊണ്ടിരിക്യാടാ... കക്കൂസിന്റെം കുളിമുറീടേം അടുത്തയ്ക്ക് പോകാന്‍ വയ്യ.. നാറീട്ട് ! .. ഇപ്പൊ ഒന്ന് ഇറങ്ങീട്ടിണ്ട്.. ഞാനാ ബക്കറ്റും കപ്പും എടുത്തു പുറത്ത് കുളിക്കട്ടെ.”

എന്താ പറ്റ്യേ ?  വല്ല ക്ലൂ കിട്ടുമോ എന്നറിയാന്‍ ഞാന്‍ ചോദിച്ചു.

“ആവോ.. ആര്‍ക്കറിയാ.. അമ്മ ചോദിച്ചിട്ട് ഒരക്ഷരം പറഞ്ഞില്ല. ഇന്നലത്തെ ദേഷ്യാ... ഞാന്‍ ഒന്നും ചോദിയ്ക്കാന്‍ പോയില്ല.”  
അത് പറയുമ്പോ അവള്‍ അമര്‍ത്തി ചിരിക്കുന്നുണ്ടായിരുന്നു.

എനിക്കല്പം ധൈര്യമായി. അടുക്കളഭാഗത്ത്‌ ചെന്നപ്പോ , ദോശ ചുടുന്ന അമ്മ പറഞ്ഞു
“പല്ല് തേക്കെടാ.. ഡവറയില്‍ കാപ്പിയിണ്ട്.”

അമ്മേടെ കാല് ഇപ്പൊ വല്ല്യ കുഴപ്പമില്ല. സാരി തട്ടി ഉരസാതിരിക്കാന്‍ അല്പം മുകളിലേക്കായാണ് ഉടുത്തിരിക്കുന്നത്. കോലായിലിരുന്നു ഞാന്‍ മൊത്തം ഒന്ന് വീക്ഷിച്ചു, മുറ്റം ആകെ അലങ്കോലം. തൊടിയിലെ കക്കൂസിലേക്ക് പോകുന്ന വഴി അവിടവിടെ ചെറിയ മണ്‍കൂനകള്‍. അപ്പൊ സംഗതി ഏശിയിരിക്കുന്നു. കഞ്ഞിയുടെ ചൂട് കൊണ്ടാണോ, വിശപ്പിന്റെ വിളി കൊണ്ടാണോ അതോ സ്വയം ഉണ്ടാക്കിയ ഭക്ഷണം തനിയെ കഴിച്ചു തീര്‍ക്കണം എന്നത് കൊണ്ടാണോ ബാലസുധയുടെ അരുചി മുത്തി അറിഞ്ഞിട്ടില്ല. അല്ലെങ്കില്‍ തറവാട് എട്ടായി പിളര്‍ന്നേനേ.

അതാ വീണ്ടും ഇടനാഴി കടന്ന് മുത്തി വെപ്രാളത്തില്‍ നടന്നു വരുന്നു. ഒരു കൈ കൊണ്ട് മുണ്ട് നല്ലോണം പൊക്കിപ്പിടിച്ചിട്ടുണ്ട്. ഇടത്തും വലത്തും നോക്കാതെ താഴേക്ക് നോക്കി ഡൌണ്‍ലോഡിംഗ് പോയിന്റ് ലക്ഷ്യമാക്കി വാണം വിട്ട പോലെ ഒരു പോക്കാണ്. മുഷിഞ്ഞ മുണ്ടിന്റെ പുറകെ ഒരു ജാഥകണക്കെ ഈച്ചകളും!

------------------------------------------


ഈ നാറ്റക്കഥ എനിക്കും എട്ടുവയസ്സുകാരന്റെ പൊട്ടബുദ്ധി പൊറുക്കാന്‍ വേണ്ടി ഞാനന്ന് വിളിച്ച നൂറുകണക്കിന് ദൈവങ്ങള്‍ക്കും മാത്രേ ഇത്രകാലം അറിയൂ. മുത്തി മരിച്ചുപോയെങ്കിലും , ഇക്കഥ ഏതെങ്കിലും രീതിക്ക് കുടുംബ പ്രശനം ഉണ്ടാക്കിയാല്‍ ബ്ലോഗില്‍ നിന്നു നീക്കം ചെയ്യും എന്ന ഭീഷണിയോടെ... J

ഈ കാരണവന്മാര്‍ എന്തേ ഇങ്ങനെ..?

ഒഴിമുറി എന്ന സിനിമ കാണാന്‍ ഇത്രയും വൈകിയതില്‍ നഷ്ടബോധം തോന്നി. സംവിധായകന്‍ ശ്രീ മധുപാല്‍ നടത്തിയിരിക്കുന്ന ഹോംവര്‍ക്ക് ചെറുതല്ല. ഒന്നും രണ്ടുമല്ല മൂന്നു തലമുറകളെ ഒരു ചരടില്‍ കോര്‍ത്ത്‌ മനോഹരമായി ഇണക്കിയിരിക്കുന്നു. പല രംഗങ്ങളും കാണുമ്പോള്‍ ഇങ്ങനെയൊരു അമ്മയും അച്ഛനും എന്റെ കുടുംബങ്ങളിലും ഇല്ലേ, ഇങ്ങനൊരു കാരണവര്‍ എന്റെ തറവാട്ടില്‍ ഉണ്ടായിരുന്നില്ലേ എന്നൊക്കെ തോന്നി. അവിടെയാണല്ലോ ഒരു സംവിധായകന്റെ വിജയവും. 



തെങ്ങുംപുരവീട്ടില്‍ കാളിപിള്ള മകന്‍ താണുപിള്ളയെ (ലാല്‍ ) ഉദ്ധരിച് മകന്‍ ശിവന്‍ പിള്ള (അസിഫ് അലി) പറയുന്നു,

 “അത് നമ്മുടെ കാരണവന്‍മാരുടെ ഒരു രീതിയാ, പുറത്തിറങ്ങിയാ പരമയോഗ്യന്‍ , സ്വത്വികന്‍, വീട്ടില് കേറിയാല്‍ സകല ക്രൂരതയും ഉണ്ടാവും. ഭാര്യയ്ക്കും മക്കക്കും മാത്രേ ആ മുഖം അറിയാവൂ...”

അതെ.. കാരണവന്മാര്‍ ഒരുപാടു പേര്‍ അങ്ങനെയായിരുന്നു....എന്തേ ഇങ്ങനെ എന്ന ചോദ്യത്തിന് ഒരു ഉത്തരവും തരാതെ പോയവര്‍..,. പറയാന്‍ വന്നത് സിനിമാനിരൂപണം അല്ല, ഇതൊക്കെ കണ്ടപ്പോള്‍ മനസ്സില്‍ ഓടി വന്ന ചില കാര്‍ന്നോമ്മാരേക്കുറിച്ചാണ്. യഥാര്‍ത്ഥ ജീവിതത്തിലെ ചില യഥാര്‍ത്ഥ കാരണവന്മാര്‍.,.

അയാളുടെ നല്ല പ്രായത്തില്‍ ആണ് അവരെ സ്നേഹിച്ച് വിവാഹം കഴിച്ചത്. ജാതി ഒന്നാണെങ്കിലും പണത്തൂക്കം കൊണ്ട് ഒക്കാത്തതിനാല്‍ കുടുംബക്കാര്‍ സമ്മതിച്ചില്ല. ഒടുവില്‍ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അമ്മാവന്റെ മകളുടെ കഴുത്തില്‍ താലി കെട്ടാന്‍ അയാളെ അവര്‍ സമ്മതിപ്പിക്കുമ്പോള്‍ ഭാര്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു.
പത്തു കാതം അപ്പുറത്ത് ഒന്ന് വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്തില്‍ വേറൊരു പെണ്ണുമായി തറവാട്ടില്‍ അയാള്‍ കഴിയുമ്പോള്‍ ഈ അമ്മയും മകളും സ്വാഭിമാനത്തോടെ തന്നെ വളര്‍ന്നു. അവളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രപ്തയാക്കി ഒരുവന്റെ കയ്യിലും പിടിച്ചു കൊടുത്തു അവര്‍. 

കാലമത്രയും ശേഷവും അയാളും അയാളുടെ തറവാടും ഈ രണ്ടു പെണ്ണുങ്ങളുടെ ആത്മാഭിമാനത്തിന്റെ ഭിക്ഷയില്‍ അന്തസ്സ് കാത്തു. കാലമേറെ കഴിഞ്ഞു, ദേശങ്ങള്‍ മാറി ഇരുകൂട്ടരും , മക്കളും കൊച്ചു മക്കളും ആയി ജീവിച്ചു. 72 വയസ്സുള്ള ആ അമ്മയെയും കൊണ്ട് നഗരത്തിലെ ആശുപത്രിയില്‍ ചെക്ക് അപ് കഴിഞ്ഞു അവര്‍ പുറത്തിറങ്ങുമ്പോള്‍ അകത്തേയ്ക്ക് കയറാന്‍ കയ്യില്‍ ഒരു കേട്ട് കടലാസുകളുമായി നില്‍ക്കുന്നു അയാളും സഹധര്‍മിണിയും. തിളക്കം മങ്ങിയ രണ്ടു ജോഡി കണ്ണുകളും തിരിച്ചറിഞ്ഞു പരസ്പരം. തന്റെ ആദ്യ പരിണയത്തെയും മൂത്ത സന്തതിയെയും കാലങ്ങള്‍ക്കിപ്പുറം അവിചാരിതമായി കാണുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍, ഒരല്പനേരം കടാക്ഷം അതുമല്ലെങ്കില്‍ ഒരു വാക്ക്.... അതൊക്കെ പ്രതീക്ഷിച്ച ആയമ്മയ്ക്ക്‌ തെറ്റി. ഊന്നു വടി നിലത്തു ആഞ്ഞൂന്നിക്കൊണ്ട് അവരെ കടന്നു ഭാര്യയുടെ കൈ പിടിച്ച് അയാള്‍ നീങ്ങി. പത്തന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അപമാനിപ്പിക്കപ്പെട്ടപ്പോള്‍ ആ അവഗണനയുടെ പേരില്‍ ആദ്യമായി അവര്‍ കരഞ്ഞു. കണ്ണീര്‍ തുടയ്ക്കാന്‍ ആ ഏകമകള്‍ കൂടെ ഉണ്ടായിരുന്നെങ്കിലും ആ ചോദ്യം ചുറ്റിലും അലിഞ്ഞു ചേര്‍ന്നു .. "എന്തേ ഇവര്‍ ഇങ്ങനെ?”


ഏക്കറുകണക്കിന് പരന്നു കിടക്കുന്ന പ്രമാണിയുടെ തറവാട്ട്‌ പുരയിടം. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ബലത്തില്‍ ആണെന്ന് തോന്നുന്നു അന്നാദ്യമായി ആളുകള്‍ സംഘടിച്ച് തറവാട്ടില്‍ കേറി. വഴിവെട്ടണം !  ഇനിയും തോട് കടന്നു അക്കരെ പോകാന്‍ വയ്യ. തറവാടിന്റെ പുരയിടത്തിലൂടെ ആ വഴി വരേണ്ടത് നാട്ടുകാരുടെ ആവശ്യമാണ്. 

മുണ്ട് മടക്കി കുത്തി, മേല്‍മുണ്ട്‌ തലയില്‍ ചുറ്റി , ആക്രോശിച്ചു കൊണ്ട് എന്തിനും തയ്യാറായി കയ്യില്‍ കൊടുവാളും പിടിച്ച് കാരണവര്‍. വഴിവെട്ടാന്‍ ഒരു കൈക്കോട്ട് ഈ പുരയിടത്തില്‍ തട്ടിയാല്‍ ആ കൈ വെട്ടാന്‍ തയ്യാറായിക്കൊണ്ട്. വിട്ടുകൊടുക്കാതെ ഇരുകൂട്ടരും അരവും അരവുമായി നില്‍ക്കുമ്പോള്‍ നാട്ടുകാരുടെ മുന്നിലേക്ക് ഒരാള്‍ വന്നു, മുണ്ട് മടക്കി കുത്തി അവരില്‍ നിന്നു കൈക്കോട്ടും വാങ്ങി മണ്ണില്‍ ആദ്യത്തെ വെട്ടു വെട്ടി. 

കാരണവരും നാട്ടുകാരും ഒരുപോലെ സ്തബ്ധരായി. കാരണവരുടെ കയ്യില്‍ നിന്നും കൊടുവാള്‍ മണ്ണില്‍ വീണു. പുലി പോലെ നിന്നയാള്‍ തലയും താഴ്ത്തി തിരിഞ്ഞു നടന്നു. തന്റെ സ്വന്തം രക്തം, എട്ട് മക്കളില്‍ ഏറ്റവും ഇളയവന്‍, അവന്റെ കൈ വെട്ടാന്‍ ആവില്ലല്ലോ!!

ശേഷം കോലാഹലങ്ങള്‍ ഒന്നും ഉണ്ടായില്ല. അതിന്റെ പേരില്‍ ഒരു വഴക്കോ വക്കാണമോ ഉണ്ടായില്ല. കാലങ്ങളേറെ കടന്നു പോയി. തറവാടിന്റെ തൊടിയില്‍കൂടെ കടന്നു പോകുന്ന ആ വഴിക്ക് വീതിയും രൂപവും വച്ചു. വഴിവെട്ടിയ കഥയൊക്കെ കേട്ടുകേള്‍വി മാത്രമയി മാറിയ കാലത്ത് കാരണവര്‍ കാലം പുല്‍കി. പൂമുഖത്തിരുന്നു വക്കീല്‍ വായിച്ച വില്‍പത്രത്തില്‍ വീടും കൃഷിയും തോട്ടവും തൊടിയും ഒക്കെ മൂത്ത ഏഴുപേര്‍ക്കും കിട്ടിയപ്പോള്‍ ഇളയമകന്റെ പേരില്‍ നല്ലൊരു വിസ്തീര്‍ണ്ണം സ്ഥലം അയാള്‍ എഴുതി വച്ചിരുന്നു. അതുപക്ഷേ ആ വഴിയായിരുന്നു.


അവസാനമായി പറയാനുള്ളത് എന്റെ സ്വന്തം തറവാട്ടിലെ ഒരു പെണ്‍ കാരണവരെ കുറിച്ചാണ്. അത് അടുത്ത പോസ്റ്റില്‍ ആവട്ടെ.. കുടുംബ കലഹം ഉണ്ടാവുമോ ആശങ്കയോടെ .. :) ----  ഇവിടെ വായിക്കാം 

ചാവേര്‍പ്പടയാളിയുടെ ഊര്‍ജ്ജവും സംന്യാസിയുടെ ശാന്തതയും

പുതിയ യുഗത്തിലെ വിജ്ഞാന ഗുരു എന്നാണ് പവന്‍ ചൗധരി അറിയപ്പെടുന്നത്. ജീവിതവിജയം ആഗ്രഹിക്കുന്നവര്‍ക്കും ആ വഴിയിലെവിടെയോ തളര്‍ന്ന് നില്‍ക്കുന്നവര്‍ക്കും വിജയസോപനത്തിലെത്തിക്കഴിഞ്ഞ് ഇനിയെന്ത് എന്ന് ചിന്തിക്കുന്നവര്‍ക്കും വഴികാട്ടിയാണ് പവന്‍ ചൗധരി "മെന്റല്‍ കോച്ച്" എന്നും  "വിവേകാചാര്യന്‍" എന്നും ". മാനസികോദീപകന്‍" എന്നും പലവിധത്തില്‍  പലരും അദ്ധേഹത്തെ വിശേഷിപ്പിക്കുന്നു.ഒരേസമയം ചിന്തകനും എഴുത്തുകാരനും പ്രസംഗകനും കര്‍മവാദിയുമാണ് പവന്‍ചൗധരി . പിന്നെ ഒരു ബഹുരഷ്ട്രക്ക്മ്പനിയുടെ ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസറും.



 കോഴിക്കോട് ഐ..എമ്മില്‍  പ്രത്യേക ക്ഷണിതാവായി എത്തിയ പവന്‍ ചൗധരി മാതൃഭൂമി തൊഴില്‍വാര്‍ത്തയ്ക്കായി അനുവദിച്ച പ്രത്യേക അഭിമുഖം.

-   വിജയത്തിലേക്കുള്ള ചുവടുവെയ്പ്പുകള്‍ എന്തൊക്കെയാണ്?

വിജയതൃഷ്ണ, കഠിനാധ്വാനം ഇവ രണ്ടും. വിജയം മികച്ചതാവണമെങ്കില്‍ ഇവയ്ക്കൊപ്പം വിവേകവും ഉണ്ടാവണം.

-   വിവേകം കൊണ്ടുദ്ദേശിക്കുന്നത്?

അനുകൂല സാഹചര്യങ്ങളെ മനസ്സിലാക്കുകയും വരുതിയിലക്കുകയും ചെയ്യുക. എന്നാല്‍ അത് മറ്റുള്ളവരെ ദ്രോഹിക്കാതെ ആയിരിക്കുകയും വേണം.

-   മത്സരവും സമ്മര്‍ദവും അതിജീവിച്ച് ഒരു വിജയദാഹിക്ക് എത്ര മുന്നോട്ടു പോവാന്‍ ആവും?

മധ്യമപാത സ്വീകരിക്കുക. ക്ഷമ പരിശീലിക്കുക. ചെറിയ സമയം കൊണ്ട് ഒരുപാടു കാര്യങ്ങള്‍ പൂര്‍ത്തിയാക്കാം എന്ന മോഹം വെടിയുക.

-   ഭാഗ്യം വിജയത്തിലേക്കുള്ള താക്കോല്‍ അല്ലെ?

ഘടകങ്ങളില്‍ ഒന്ന് മാത്രം. അവസരങ്ങള്‍ വരുമ്പോള്‍ അത് ചാടി കൈക്കലാക്കുക. അതിനു ക്ഷമയോടെ കാത്തിരിക്കുക. അവസരങ്ങള്‍ എല്ലാവര്ക്കും ഒരുപോലെയാണ്. അവ തിരിച്ചറിഞ്ഞു കൈക്കലാക്കുന്നവന്‍ ആണ് വിജയി.

-   വിജയം കൈവരിക്കാന്‍ ശരിയായ മാനസിക മനോഭാവം ആവശ്യമാണോ?

തീര്‍ച്ചയായും. ചിലര്‍ കഠിനാധ്വാനികളായിരിക്കും, കഴിവുണ്ടാവും, എങ്കിലും പരാജയപ്പെട്ടുകൊണ്ടിരിക്കും. തെറ്റായ മനോഭാവമുള്ളവര്‍ ആണ് ഇക്കൂട്ടര്‍. പുഞ്ചിരിക്കൂ, നിങ്ങളെ ഇഷ്ടപ്പെടാന്‍ മറ്റുള്ളവരെ അനുവദിക്കൂ. നിങ്ങള്‍ ചെയ്യുന്നത് പൂര്‍ണ്ണമായി ശരിയല്ലെങ്കില്‍ പോലും അപ്പോള്‍ നിങ്ങള്ക്ക് അംഗീകാരം ലഭിക്കും. മുറുകിയ മുഖത്തോടെ ശരിയായത് വച്ച് നീട്ടിയാലും സ്വീകര്താവിനു അത് ഇഷ്ടമാവണമെന്നില്ല.

-   മനസിനെ പരിശീലിപ്പിക്കാന്‍ പറ്റുമോ?

തീര്‍ച്ചയായും.മനുഷ്യന് ലഭ്യമായ വജ്രായുധാമാണ് മനസ്സ്.കണ്ണും മൂക്കും വായും ഉപയോഗിക്കുന്നതുപോലെ മനസിനേയും ഉപയോഗിക്കാനാവണo. മനസ്സിനെ  ദൃഡവും, സുസ്ഥിരവും, ക്രിയത്മകമാകവുമാക്കണം. മനസ്സ് കൊണ്ടാണ് വിദേശിയര്‍ നമ്മെ കീഴടക്കിയത് എന്നോര്‍ക്കുക.

-   ആത്മീയതയ്ക്കും ധ്യാനത്തിനും മനസ്സിനെ പകമാക്കാന്‍ ആവുമോ?

മതപരമായ ആത്മീയതയ്ക്ക് പറ്റില്ല. അത് നിങ്ങളെ നിങ്ങളിലെക്കൊതുക്കുന്നു. പ്രുക്രിതിയുടെ ആഴങ്ങള്‍ അറിയുന്നതാണ് ശരിയായ ആത്മീയത. അതിനു മനസ്സിനെ വിമുഖമാക്കുകയല്ല വേണ്ടത്. മറിച്ച് അതിന്റെ എല്ലാ വാതിലുകളും തുറന്നിടുകയാണ്.
ധ്യാനം ഒരാളെ താത്പര്യ രഹിതനക്കുന്നു. നിര്‍ഗുണമായ മനസ്സിന് വിജയതൃഷ്ണ സാധ്യമല്ല.

നല്ല പുസ്തകങ്ങള്‍ വായിക്കുക, മനസ്സിനെ അത് വലുതാക്കും. കുളിമുറിപ്പാട്ടുകള്‍ പാടുക മനസ്സിനെ അത് ലാഘവമുള്ളതാക്കും. സംഘര്‍ഷങ്ങളിലോ സന്തോഷങ്ങളിലോ അമിതമായി അഭിരമിക്കതിരിക്കുക. മനസ്സിനെ അത് സൂക്ഷമവും കൂര്‍മ്മവും ആക്കും.

-   Positive Thinking എത്ര വേണം?

ഒരു പരിധി വരെ മാത്രം. അത് മാത്രം മുദ്രാവാക്യമായി സ്വീകരിച്ചാല്‍ സ്വയം വിലയിരുത്താന്‍ കഴിയില്ല. അത് നിങ്ങളെ വഴി തെറ്റിക്കും. നമ്മുടെ കഴിവുകളും ദൗര്‍ബല്യങ്ങളും പുറത്തു നിന്നു നാം തന്നെ വിലയിരുത്തുകയാണ് വേണ്ടത്. എങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും.

-   മനസ്സിനെ ഫോകസ് ചെയ്യുന്നത് ഗുണം ചെയ്യില്ലേ?

ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം. പരിധിയ്ക്കപ്പുറമുള്ള ഫോക്കസ്സിംഗ് മനസ്സിനെ ഒരു ചട്ടക്കൂടിനകതാക്കും ( A frozen state of mind). , വേണ്ടതിനെ തിരിച്ചറിയാന്‍ ഒരുപക്ഷെ അപ്പോള്‍ കഴിഞ്ഞെന്നു വരില്ല.

-   താങ്കളുടെ ചില പ്രസിദ്ധമായ പ്രയോഗങ്ങളെ പറ്റി?

പ്രതികൂലമായ സാഹചര്യങ്ങളെ അനുകൂലമാക്കുന്നതിനെക്കുറിച്ചാണവയെല്ലാം.
‘മുങ്ങുമ്പോള്‍ മുങ്ങിക്കപ്പലവുക’ , ‘നിങ്ങള്ക്ക് നേരെ എറിയപ്പെടുന്ന കല്ലുകള്‍ കൊണ്ട് കോട്ട പണിയുക’, ‘സ്പീഡ് ബ്രേക്കറെ ആകാശത്തിലെക്കുയരാനുള്ള ലോഞ്ചിംഗ് പാഡ് ആക്കുക, ‘ഇടുങ്ങിയ തുരങ്കത്തെ കാലിഡോസ്കോപ് ആക്കുക’ .

-   വിജയിക്കുന്നവനോടുള്ള അസൂയ എങ്ങനെ അടക്കി നിര്‍ത്താം?

അസൂയ ക്രിയത്മകമാവണം. മറ്റുള്ളവരുടെ കഴിവിനെ സ്വംശീകരിക്കണം. സ്വന്തം ദൗര്‍ബല്യങ്ങളെ കരുത്താക്കി മാറ്റണം. അല്ലെങ്കില്‍ അത് ഊര്‍ജ്ജ നഷ്ടം ആയി മാറും.

-   ‘ഈഗോ’ വിജയത്തിന് വിലങ്ങുതടിയല്ലേ?

അല്ല. പക്ഷെ ആവശ്യത്തിനു മാത്രമേ പാടുള്ളൂ താനും. ഈഗോ ഊരിക്കളഞ്ഞാല്‍ വ്യക്തിത്വം നശിക്കും. ഈഗോ ഒരു റെയിന്‍കോട്ട് പോലെയാവണം. മഴ വരുമ്പോള്‍ മാത്രം ഉപയോഗിക്കുന്ന ഒന്നുപോലെ.

Pawan’s Tips

·         എപ്പോഴും ചിരിക്കുക. മനസ്സ് കൊണ്ടും.
·         മധ്യമപാത സ്വീകരിക്കുക.
·         ചാവേര്‍പ്പടയാളിയുടെ ഊര്‍ജ്ജവും സംന്യസിയുടെ ശാന്തതയും ആര്‍ജ്ജിക്കുക.
·         പരാജയങ്ങള്‍ പരീക്ഷണങ്ങള്‍ മാത്രമാണെന്ന് കരുതുക.
·         മനസ്സിനെ സ്വതന്ത്രമാക്കുക.
·         മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുക.
·         അറിവ് പകര്‍ന്നു നല്‍കുക. സഹാനുഭൂതി നിലനിര്‍ത്തുക.
·         അവസരങ്ങളെ ഉപയോഗിക്കുക.


2006 ല്‍ ‘മാതൃഭൂമി തൊഴില്‍വാര്‍ത്ത – ഹരിശ്രീയില്‍ വന്ന അഭിമുഖം ആണിത്. പല മത്സരപരീക്ഷകള്‍ക്കും തയ്യാറെടുത്തിരുന്ന അക്കാലത്തു പ്രചോദനം നല്‍കുന്ന പലതും ഫയല്‍ ആക്കി വെയ്ക്കുമായിരുന്നു. കഴിഞ്ഞ ദിവസം ആ പഴയ ഫയല്‍ എന്തിനോ വേണ്ടി തുറന്നപ്പോള്‍ ആദ്യം കിട്ടിയ പേപ്പര്‍ കഷ്ണം ഇതായിരുന്നു. അന്നും ഇന്നും ഒരുപോലെ പ്രസക്തം എന്ന് തോന്നി. നിങ്ങളില്‍ പലരും വായിച്ചതായിരുക്കുമെങ്കിലും വായിക്കാത്തവര്‍ക്കായി... :)