Sunday

ഭൂമിയേക്കാള്‍ ഭാരമേറിയത്

"ഒരു 'ക്രാക്ക് ക്രീം'..."

മെഡിക്കല്‍ സ്റ്റോറില്‍ നിന്നു ഒയിന്റ്മെന്റ്റ് വാങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. 

അമ്മയ്ക്ക് കാലില്‍ വിള്ളല്‍ .. അതിനാണ് മരുന്ന്.

എന്നത്തേയും പോലെ സാധാരണ ദിവസം ഉച്ചക്ക് ഊണ് കഴിഞ്ഞു ഒന്ന് മയങ്ങാന്‍ പോയതായിരുന്നു...കട്ടിലില്‍ അമ്മ കിടക്കുന്നു....വെറുതെ ഒരു രസത്തിനു  അമ്മയുടെ കാലിന്റെ അടുത്ത് ഞാന്‍ തല വച്ച് കിടന്നു... വിശ്വസിക്കാന്‍ കഴിഞ്ഞില്ല ശരിക്കും...അത്രയ്ക്ക് വലിയ വിള്ളലുകള്‍ .

ഏറെ നാള്‍ മുന്നേ അമ്മ പറയുന്നുണ്ടായിരുന്നത് ഞാന്‍ ഓര്‍ത്തു... "കുട്ടീ കാലു വിണ്ടിട്ടു നടക്കാന്‍ വയ്യ... ടീവിലോക്കെ കാണിക്കില്ലെ ഇതിനുള്ള ഒരു ഒയിന്മേന്റ്റ്‌ , അതൊന്നു വാങ്ങി തര്വോ ?"  

"അതൊക്കെ തന്നെ മാറും അമ്മെ.... എനിക്ക് വേറെ പണിയുണ്ട് "  എത്രയോ തവണ ഞാന്‍ അവഗണിച്ച ആ അവശ്യം..

ആ കാല് എന്റെ അമ്മയുടെ തന്നെ ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.... ഞാന്‍ ഓര്‍ക്കുകയരുന്നു ... 

 എന്റെ ചെറുപ്പകാലത്ത് തന്നെ ജീവിതത്തില്‍ അവിചാരിതമായി ഉണ്ടായ വെല്ലുവിളികള്‍ നേരിടാന്‍ ഈ അമ്മയെടുത്ത ഭാരങ്ങള്‍ ..

രണ്ടു മുറി വാടക വീട്ടിലേക്കു മാറുമ്പോള്‍... മാസത്തില്‍ ഒരു തവണ വന്നു പോകുന്ന ദൂരെ ഒരു ചെറിയ ജോലിയുള്ള അച്ഛന്‍ ... ഞാനും ചേച്ചിയും അമ്മുമ്മയും ഉള്‍പെടുന്ന കുടുംബം ശ്രദ്ധിക്കാന്‍ അവരെടുത്ത പ്രതിബദ്ധത..

വീട്ടിലെ അവസ്ഥയൊക്കെ അറിയാവുന്നത് കൊണ്ട് ഞാനും ചേച്ചിയും ഒന്നിനും വാശിപിടിച്ചിട്ടില്ല.. പക്ഷെ ആവശ്യങ്ങള്‍ ഒക്കെ അറിഞ്ഞ് അമ്മയെല്ലാം മുന്നില്‍ എത്തിച്ചു.

സ്വകാര്യ സ്ഥാപനത്തില്‍ ഫീല്‍ഡ്‌ വര്‍ക്ക് കഴിഞ്ഞു അവര്‍ വീടെത്തുമ്പോള്‍ ആറു മണി കഴിയുമായിരുന്നു.. മിക്കവാറും ഉച്ചഭക്ഷണം ചുക്കുവെള്ളമോ ചായയോ ആവും.  കുറച്ചു കാലം കഴിഞ്ഞു അമ്മയ്ക്ക് അള്‍സര്‍ വന്നപ്പോള്‍ ചീത്ത പറയാന്‍ ആരും മറന്നില്ല... ഞാനും അന്ന് പറഞ്ഞിരുന്നു

 "ഒന്നും ശ്രദ്ധിക്കാതെ ഓരോന്ന് വരുത്തി വെക്കും... നിങ്ങള്‍ക്കെന്താ ഇത്രയ്ക്ക് വിവരം ഇല്ലേ????"  !!!

"വന്നു പോയില്ലേ കുട്ടി...ഇനി മാറുകയന്നെ വേണ്ടേ...?" 

ഒരു ചെറിയ പുഞ്ചിരിയില്‍ അവര്‍ വാക്കുകള്‍ ഒതുക്കി...

എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞതായി ഭാവിക്കാതിരുന്ന അമ്മ... അവര്‍ ഓടിയത് ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു...അവര്‍ ദൂരങ്ങള്‍ താണ്ടിയത് ഞങ്ങളെ ഏറെ ദൂരം മുന്നോട്ടു നയിക്കാനയിരുന്നു....എന്നിട്ടും പലപ്പോഴും ആ സ്നേഹവും ശ്രദ്ധയും തിരിച്ചു നല്കാന്‍ മറന്നു പോയി ഞാന്‍..

ഈ വിള്ളലുകള്‍ പലതും ഓര്‍മപ്പെടുത്തി.. കണ്ണീര്‍ ധാരയായി വന്നു... ആ കാലുകളില്‍ മെല്ലെ ഒന്ന് തലോടി ചാറുന്ന മഴ പോലും വക വെയ്ക്കാതെ ഇറങ്ങി ഓടിയതാണ് മെഡിക്കല്‍ ഷോപ്പിലേക്ക്... 

ഓര്‍മ്മകള്‍ ഇടമുറിയാതെ വന്നു കൊണ്ടിരുന്നു.... എന്റെ മറവികള്‍ വലിയ വിള്ളലുകള്‍ ആണ് ഉണ്ടാക്കിയിട്ടുള്ളത് എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു...  ഒരു ഒയിന്റ്മെന്റിനും ഭേദമാക്കാന്‍ കഴിയാത്ത വിള്ളലുകള്‍... നികത്തെണ്ടത് ഒരു ജന്മം കൊണ്ടാണ്... എങ്കിലും തീരുമോ എന്നറിയാത്തത്രയും ഞാന്‍ കടപ്പെട്ടിരിക്കുന്നു അമ്മെ ഞാന്‍.....,.



"എവിടേയ്ക്കാ ചെക്കാ ഈ മഴ കൊള്ളാന്‍ പോയത് " 

മുഖത്ത് കൃത്രിമമായ ഒരു ദേഷ്യം വരുത്തി അമ്മ ഉമ്മറത്ത്‌ നിക്കുന്നുണ്ടാരുന്നു... സാരിതലപ്പെടുത്തു തല തുവര്‍ത്തി തരുമ്പോള്‍ അമ്മയുടെ കയ്യിലേക്ക് ഞാന്‍ ക്രീം വച്ച് കൊടുത്തു... 'ഇതാ അമ്മ ചോദിച്ച സാധനം...'

----------------------------------------------------

യുധിഷ്ടിരനു ചക്രവര്‍ത്തിയാവനുള്ള യോഗ്യത അളക്കാന്‍ , യമാധര്‍മന്‍ 124 ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്... അതിലൊന്നാണ് ഓര്മ വന്നത്

"ഭൂമിയെക്കാള്‍ ഭാരമേറിയതു എന്തിനാണ്?"  - മാതാവിന് എന്ന് മറുപടി...  

"ആകാശത്തേക്കള്‍ ഉയരം ഏറിയത് എന്തിനു?"  പിതാവിനും....

ബ്ലോഗാശങ്കകള്‍ക്ക് വിരാമം

ഇന്ന് മലയാളം ബ്ലോഗ്ഗര്‍മാരുടെ ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ ചേരാന്‍ പറ്റി. കൂടെ ഒരു അംഗീകാരം പോലെ 'മലയാളം ബ്ലോഗേഴ്സ്' എംബ്ലവും കിട്ടി. നൂറുകണക്കിന് മികച്ച ബ്ലോഗ്ഗര്‍മാര്‍.,. അപ്പോഴാണ്‌ ഓര്‍ത്തത്‌ കുറെ നാളായി ഞാന്‍ വല്ലതും എഴുതി ഇട്ടിട്ടു. ഇതില്‍ വല്ലതും ഇടുന്നത് കാത്തു ഒരുപാടു പേര്‍ ഉണ്ടായിട്ടോ ആളുകള്‍ തുടരെ അന്വേഷിക്കുന്നത് കൊണ്ടോ അല്ല, എങ്കിലും സുഹൃത്തുക്കള്‍ പലരും ചോദിക്കും.

‘തുടക്കത്തില്‍ ഒക്കെ ഒരു കമ്പമാണേ.. പിന്നെ ഒക്കെ തണുക്കും. നമ്മള്‍ ഇതെത്ര കണ്ടതാ’ എന്നാണു പലരും പറയാതെ പറഞ്ഞത്. സമയം ഇല്ലഞ്ഞിട്ടോ കൂട്ടക്കാഞ്ഞിട്ടോ അല്ല, നമ്മള്‍ നല്ല പ്രതീക്ഷയോടെ എഴുതി കുറച്ചു കഴിയുമ്പോളായിരിക്കും തോന്നുക ‘അയ്യേ...ഇതത്ര പോരാ’ എന്ന്. ഒന്നുകില്‍ ഉള്ളിലെ ചിന്തകളും വികാരങ്ങളും അത് പോലെ വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാന്‍ കഴിയില്ലാ അല്ലെങ്കില്‍ നമുക്കീ വിഷയത്തില്‍ ഉള്ള താല്പര്യം മറ്റുള്ളവര്‍ക്ക് അത്ര ഉണ്ടാവില്ലയോ എന്ന തോന്നല്‍...,.അങ്ങനെ പൂര്‍ത്തിയാകാന്‍ മടിച്ചു ആറേഴു പോസ്റ്റുകള്‍ ഏതോ ഫോള്‍ഡര്‍  മുറിയിലെ ഫയല്‍ ബെഡില്‍ മയങ്ങുന്നുണ്ട്‌..,.


അഞ്ചാംക്ലാസിലോ മറ്റോ ആണ് ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്‌’ പഠിക്കാനുണ്ടായിരുന്നത്. നങ്ങേലിയും കുഞ്ഞും പൂതവും ഒക്കെ ഒരു രസത്തിലന്നു വായിച്ചു പോയി. വര്‍ഷങ്ങള്‍ക്കു ശേഷം ലേബര്‍ ഇന്ത്യയുടെ ഒരു ക്യാമ്പില്‍ വച്ച് ശിവദാസന്‍ മാസ്റ്റര്‍ പൂതപ്പാട്ട്‌ പാടി. അതേ നങ്ങേലിയും ഉണ്ണിയും പൂതവും, പക്ഷെ അന്ന് പ്രായഭേദമന്യേ ഞാനടക്കം കേട്ടിരുന്ന എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.


 അങ്ങനെയുള്ള ഈ പൂതപ്പാട്ട് എഴുതിക്കഴിഞ്ഞ ശേഷം ‘ചാപിള്ളയെ പെറ്റ തള്ളയെ പോലെ തിരിഞ്ഞു കിടന്നു’ എന്നാണ് ഇടശ്ശേരി പറഞ്ഞത്‌.,. താനെഴുതിയതു അത്ര നിരര്‍ത്ഥകമായി തോന്നി അദ്ദേഹത്തിന്. വല്ല്യ വല്ല്യ എഴുത്തുകാര്‍ക്ക് വരെ ഈ കുഴപ്പം ഉണ്ടെന്നു എനിക്ക് മുന്‍പേ അറിയാവുന്നതുകൊണ്ട് ഒരുപാടു നേരം കുത്തിയിരുന്നെഴുതിയ പല പോസ്റ്റുകളേയും കൊള്ളില്ലെന്ന് തോന്നിയപ്പോള്‍ നിഷ്കരുണം ഉപേക്ഷിക്കാന്‍ ഒരു മടിയും തോന്നിയില്ല... ഹി ഹി...

ഇനി അങ്ങോട്ട്‌ കുറച്ചു കൂടെ ആക്ടിവ് ആവാം. വീണ്ടും ഇതൊന്നു ഉറപ്പിക്കുകയാണ്. കഥകളും ഭാവനകളും എഴുതാന്‍ താല്പര്യം ഇല്ല. വിരഹം, ദുഖം, നൈരാശ്യം എന്നിവയില്‍ ഊന്നിയ എഴുത്തുകള്‍ പണ്ടേ വെറുപ്പാണ്. ദുരവസ്ഥകള്‍, സാമൂഹ്യപ്രശ്നങ്ങള്‍ തുടങ്ങിയവ പരിഹാരനിര്‍ദേശങ്ങള്‍ ഇല്ലാതെ ഒരിക്കലും പാടിനടക്കില്ല. – We leaders are always part of solutions, not the problems - .  പ്രതീക്ഷകള്‍, വിജയങ്ങള്‍, സ്നേഹം, ബന്ധങ്ങള്‍, നന്മകള്‍, അനുഭവങ്ങള്‍, അറിവുകള്‍, ആശയങ്ങള്‍ പിന്നെ അവസരങ്ങള്‍, ഇതിലൂന്നിയ വിഷയങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യു.

‘മെയ്ദിനം എന്റെ പിറന്നാള്‍ ആയ കഥ’ വായിച്ചു പലരും ‘കഥ നന്നായിട്ടുണ്ട് കേട്ടോ, ഇനിയുമിതുപോലെ നല്ല കഥകള്‍ എഴുതണം’ എന്ന് പറഞ്ഞത് കൊണ്ടാണ് ഇതു വീണ്ടും പറയേണ്ടി വന്നത്. പൂര്‍ത്തിയാകാതെ കിടക്കുന്ന ചില പോസ്റ്റുകള്‍ മുഴുവനാക്കി ഇടാം കൂടുതല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും ശ്രമിക്കാം. നിങ്ങളുടെ പിന്തുണ ഉണ്ടാവുമല്ലോ.