Tuesday

കൈനീട്ടം - ഒരു ആമുഖം

വീണ്ടും ഒരു വേനലവധി വരുന്നു. പരീക്ഷയുടെ പിരിമുറുക്കങ്ങള്‍ കഴിഞ്ഞ് കുരുന്നുകള്‍ ശലഭങ്ങളെ പോലെ കളിച്ചു നടക്കുന്ന സമയം. ദിവസങ്ങള്‍ ഓടിയോടി പോവും. വേനലവധി കഴിയുമ്പോള്‍ ചങ്കിടിപ്പ് കൂടുന്ന വലിയൊരു കൂട്ടര്‍ ഇന്നുമുണ്ട്. സ്കൂളില്‍ പോവാന്‍ മടിയുള്ള കുട്ടികളെ അല്ല, കുട്ടികള്‍ക്ക് വേണ്ടത് ഒരുക്കി കൊടുക്കാന്‍ സാധിക്കാത്ത നാട്ടിന്‍പുറങ്ങളിലെ അച്ഛനമ്മമാര്‍. 

ബാഗ്, കുട, ചെരുപ്പ്, യൂണിഫോം, പുസ്തകങ്ങള്‍ തുടങ്ങി പലതും വാങ്ങിച്ചു തികയ്ക്കാന്‍ സാധിക്കാത്തവര്‍ ഏറെയുണ്ട് ഇന്നും. അതിനെല്ലാം പുറമെയാണ് വര്ഷം മുഴുവനും വേണ്ടി വരുന്ന മറ്റനേകം ചിലവുകള്‍. ഡാന്‍സ് കളിക്കാനും, ചിത്രം വരയ്ക്കാനും, പാടാനും കഴിവുണ്ടായിട്ടും ഫീസ്‌ കൊടുക്കാനോ കളര്‍ പെന്‍സില്‍ വാങ്ങണോ കഴിവില്ലാത്ത കുട്ടികള്‍. എസ്കര്‍ഷന് മറ്റു കുട്ടികള്‍ പോവുമ്പോള്‍, നൂറോ ഇരുന്നൂറോ ഇല്ലാത്തത് കൊണ്ട് വിങ്ങിക്കരഞ്ഞു നില്‍ക്കുന്ന കുഞ്ഞുമുഖങ്ങള്‍.. 

നമ്മളെപ്പോലൊരു ചേട്ടനോ ചേച്ചിയോ ഉണ്ടായിരുന്നെങ്കില്‍ ആ കണ്ണുകള്‍ ഈറനണിയാന്‍ സമ്മതിക്കുമായിരുന്നോ? നമ്മലെപ്പോലൊരു അച്ഛനോ അമ്മയോ അവര്‍ക്കുണ്ടായിരുന്നെങ്കില്‍ അവരുടെ പുഞ്ചിരി മായുമായിരുന്നോ.... വലിയ വലിയ കാര്യങ്ങള്‍ ചിന്തിച്ചും ചര്‍ച്ചചെയ്തും തിരിക്കില്‍ ജീവിച്ചുനീങ്ങുന്ന നമ്മുടെ ഒരിത്തിരി ശ്രദ്ധ, ഒരു കൈ സഹായം, എത്ര കുരുന്നുകളുടെ മുഖത്ത് പുഞ്ചിരി തെളിയിക്കും.. എത്ര അച്ഛനമ്മമാര്‍ക്ക് ആശ്വാസമേകും..

മൂന്നു വര്ഷം മുന്‍പ് ചെയ്യാന്‍ തീരുമാനിച്ച, എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് തുടക്കം കിട്ടാതെ നിന്ന് പോയ ഒരു ആശയം പുനുരുജ്ജീവിപ്പിക്കുകയാണ് ഇവിടെ. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകരുമായി സംസാരിച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആശയം ചുരുക്കി പറയട്ടെ

- ഗ്രാമ പ്രദേശങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ എഴാം ക്ലാസ് വരെയുള്ള കുട്ടികളില്‍ സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് അവരുടെ പഠനാവശ്യങ്ങള്‍ നിറവേറ്റാന്‍ സാമ്പത്തികമായി സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നു. 

- കുട്ടികളെ ഏറ്റവുമധികം അറിയുന്നത് തീര്‍ച്ചയായും ടീച്ചര്‍മാരാണ്. അഞ്ചു കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാവുന്ന ഒരു അധ്യാപികയെയാണ് നമ്മള്‍ അന്വേഷിക്കുന്നത്. തീര്‍ത്തും അര്‍ഹരായ കുട്ടികളെ അവര്‍ കണ്ടെത്തട്ടെ. ആവശ്യങ്ങള്‍ വരുമ്പോള്‍ കുട്ടികള്‍ ആ ടീച്ചറെ അറിയിക്കട്ടെ. 

- പൈസ ഒന്നിച്ച് കുട്ടികള്‍ക്ക് കൊടുക്കാതെ, ആവശ്യങ്ങള്‍ വരുന്നതിനനുസരിച്ച് അത് ടീച്ചര്‍ വാങ്ങിക്കൊടുക്കട്ടെ/ ചെയ്തുകൊടുക്കട്ടെ.  

- ഒരു കുട്ടിക്ക് ഒരു വര്‍ഷം വേണ്ടി വരുന്ന ഏകദേശ ചെലവ് 1500 രൂപയാണ്. അത് രണ്ടു ഘട്ടമായി ടീച്ചറെ ഏല്പിക്കാന്‍ ഉദ്ദേശിക്കുന്നു. 

- സര്‍ക്കാരില്‍ നിന്നോ മറ്റോ സാമ്പത്തിക സഹായങ്ങള്‍ കിട്ടാത്ത കുട്ടികള്‍ക്ക് മുന്‍ഗണന കൊടുക്കട്ടെ. എങ്കിലും അര്‍ഹത നിര്‍ണയിച്ച് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ടീച്ചറെ ഏല്‍പ്പിക്കുന്നു. 

- പൊതു പരിപാടിയിലോ അസംബ്ലിയിലോ വച്ച് പരസ്യപ്പെടുത്തി നല്‍കേണ്ടെന്ന് തോന്നുന്നു. കുട്ടികള്‍ക്ക് ഒരു അപകര്‍ഷതയും തോന്നാതിരിക്കട്ടെ. 

- 1000 കുട്ടികള്‍ക്ക് ഈ സഹായം എത്തിക്കാനാണ് ലക്‌ഷ്യം. അത് വലിയൊരു സംഖ്യയാണെന്ന് തോന്നും , പക്ഷേ, കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള ഗ്രാമപ്രദേശങ്ങളിലെ മേല്‍പ്പറഞ്ഞ രീതിയില്‍ സഹായം ആവശ്യമുള്ള കുട്ടികളുടെ എണ്ണവും , ഒരു ചെറിയ സഹായം എങ്കിലും ചെയ്യാന്‍ കഴിയുന്ന ആളുകളുടെ എണ്ണവും പരിഗണിച്ചാല്‍ ഇതൊരു നിസ്സാര എണ്ണമാണ്. 

- എണ്ണം ഒരു ലക്ഷ്യത്തിനു വേണ്ടിയാണു. ആയിരം പോയിട്ട് പത്തു കുട്ടികള്‍ക്കെങ്കിലും സഹായം എത്തിക്കാന്‍ സാധിച്ചാല്‍ തന്നെ അത് വിജയമാണ്. 

- ഇത് നമ്മള്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന ഒരു വിഷുക്കൈനീട്ടമായി കാണാം. അതുകൊണ്ട് തന്നെ 'കൈനീട്ടം-2015' എന്ന് ഈ പ്രോജക്ടിന് പേര് നല്‍കുന്നു. വരുന്ന വിഷുനാളില്‍ ഇത് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. 

- വിഷുനാളില്‍ തുടങ്ങി സ്കൂള്‍ തുറന്ന് ആദ്യ രണ്ടു മാസത്തോടു കൂടി സമയബന്ധിതമായി തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നു. 

- നന്ദി അറിയിച്ചു കൊണ്ട് ഒരു ചെറിയ കത്തും. മറുപുറത്ത് കുട്ടി വരച്ച ചിത്രവും അടങ്ങിയ ഒരു ഗ്രീറ്റിംഗ് പോസ്റ്റ്‌ കാര്‍ഡ് കൈനീട്ടം നല്‍കിയ ആള്‍ക്ക് കുട്ടികള്‍ പോസ്റ്റ്‌ ചെയ്യട്ടെ. 

ഇതിന്‍റെ അനുബന്ധങ്ങള്‍ വരും ദിവസങ്ങളില്‍ അവതരിപ്പിക്കാമെന്ന് കരുതുന്നു. ചോദ്യങ്ങള്‍, സംശയങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ സമാഹാരിക്കുന്നുണ്ട്. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അന്തിമരൂപത്തിലേക്ക് എത്തി, സജീവമായി ഞങ്ങള്‍ നിങ്ങളുടെ മുന്നിലേക്ക്‌ കൈനീട്ടം ആവശ്യപ്പെട്ട് എത്തുന്നതാണ്.  :)


Friday

ആളുകള്‍ എന്ത് പറയും?

സലൂണില്‍ പോവുന്ന വഴിക്കാണ് ഞാന്‍ ഓര്‍ത്തത്‌.. ഇക്കണ്ട കാലമത്രേം ഞാനീ സാദാ കട്ടോ ഫോര്‍മല്‍ കട്ടോ അല്ലാതെ വേറെ ഒരു സ്റ്റൈലും മുടിയില്‍ പരീക്ഷിച്ചിട്ടില്ല.. Punk Cut ആണ് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. കണ്ടിട്ടില്ലേ, സൈഡില്‍ ഓക്കേ പറ്റെ വെട്ടില്‍ മുകളില്‍ അറ്റെന്‍ഷനില്‍ നില്‍ക്കുന്ന Punk Hair ? 

മുടി വെട്ടി വെട്ടി ഏതാണ്ട് സംഗതികള്‍ ഷേപ്പ് ആയി വന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ എനിക്ക് മനസ്സിലായി.. സംഗതി കൊള്ളാം.. ഉദേശിച്ചതിലും ഉഗ്രന്‍. പക്ഷെ ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം. ഛെ.. ആളുകള്‍ എന്ത് പറയും? ഞാന്‍ ചേട്ടനോട് പതുക്കെ പറഞ്ഞു.. 

'അതേയ്.. ഇത്തിരി നോര്‍മല്‍ ആക്കിക്കൊള് ട്ടോ.. ഇത്ര വേണ്ട.. "

ഹുദാ.. ഗുവാ.. ഗവാ.. 

പങ്കും ഇല്ല പിണ്ണാക്കും ഇല്ല. തിരിച്ചു വരുമ്പോള്‍ എനിക്ക് നിരാശ തോന്നി. എനിക്ക് അത് ചെയ്യണമെന്നുണ്ടായിരുന്നു , കണ്ടപ്പോള്‍ എനിക്ക് വലിയ തെരക്കെടില്ലാ ന്നു തോന്നുകേം ചെയ്തു. എന്നിട്ടും ഞാന്‍ എന്തെ വേണ്ടാന്ന് വച്ചേ? ആ മൂന്നു നശിച്ച വാക്കുകള്‍.. !  ആളുകള്‍ എന്ത് പറയും !




ഒരുമാതിരിപ്പെട്ട ആളുകളുടെ ഒക്കെ ജീവിതം ചെറിയ രീതിയിലോ വലിയ രീതിയിലോ ചിലപ്പോ മുഴുവനായോ നശിപ്പിച്ചു കയ്യില്‍ കൊടുത്ത ഒരു പീസ്‌ ഓഫ് തോട്ട് ആണ് ഇത്. പ്രത്യേകിച്ച് നമ്മുടെ നാട്ടില്‍. ഇട്ടാല്‍ ചിക്കന്‍ ലെഗ് പോലെ തോന്നിക്കും എന്ന് പറഞ്ഞ് എടുക്കാതിരുന്ന ഒരു ചിനോസ് സ്കിന്നി പാന്റും ഒരിക്കലിട്ടപ്പോള്‍ ലോഡിംഗ് തൊഴിലാളിയെപ്പോലുണ്ട് എന്ന് ഒരുത്തന്‍ പറഞ്ഞപ്പോള്‍ ഊരി മടക്കി വച്ച നീല ഷര്‍ട്ടും ഒരു ദിവസം രണ്ടു കല്‍പ്പിച്ച് ഒന്നിച്ചിട്ടപ്പോള്‍ സംഗതി കളറായത് ഞാനോര്‍ത്തു. 



ഇതൊക്കെ ചെറുത്‌ എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. മുടി വെട്ടുന്നതിനും ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്നതിനും മറ്റുള്ളവര്‍ പറയുന്നത് കാര്യമേ ആക്കേണ്ട കാര്യമില്ല എന്ന് നിങ്ങള്‍ പറയുമായിരിക്കും. എന്നിട്ട് നിങ്ങളിലെത്ര പേര്‍ ആഗ്രഹിച്ച സ്റ്റൈലുകള്‍ പരീക്ഷിച്ചിട്ടുണ്ട്? നിങ്ങളുതുവരെ ഉപയോഗിക്കാത്ത ഒരു നിറം, നിങ്ങള്‍ ഇതുവരെ പരീക്ഷിക്കാത്ത ഒരു ഹെയര്‍സ്റ്റൈല്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്നതാവും. 

അല്ലെങ്കിലും ഇതൊക്കെ നിസ്സാര കാര്യമാണ്. ചുറ്റുമുള്ളവര്‍ എന്ത് പറയും / കരുതും എന്ന് പേടിച്ച് ജീവിതം തന്നെ നശിപ്പിച്ചവരുടെ മുന്‍പില്‍ ഇതൊക്കെ നിസാരം തന്നെയാണ്. 

എനിക്കാ താത്തയെ ഒരു വര്‍ഷമായിട്ടറിയാം. 17 മത്തെ വയസ്സില്‍ കല്യാണം കഴിക്കപ്പെട്ടു, 18 വയസ്സില്‍ ഒരു കുഞ്ഞുണ്ടായി.. ഇരുപതാമത്തെ വയസ്സില്‍ ഉപേക്ഷിക്കപ്പെട്ടു.  കുഞ്ഞിനിപ്പോള്‍ ആറു വയസ്സ്. വീണ്ടുമൊരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ധൈര്യമില്ലാത്തവിധം പഴയ ഓര്‍മ്മകള്‍ അവരെ വേട്ടയാടിയിരുന്നു. ജോലി ചെയ്യുന്ന ഓഫീസില്‍ കഴിഞ്ഞ വര്ഷം ജോയിന്‍ ചെയ്ത ഒരാള്‍, ഇവരുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാള്‍, അവരോടു ഇഷ്ടം പറഞ്ഞു. അയാളുടെ പ്രണയം ആത്മാര്‍ത്ഥമാണ്. തന്നെ മാത്രമല്ല തന്‍റെ കുഞ്ഞിനേയും സ്വന്തമെന്നപോള്‍ സ്നേഹിക്കുമെന്നവര്‍ക്കറിയാം. സമ്മതം മൂളാന്‍ അവര്‍ക്ക് പറ്റുന്നില്ല. ഉള്ളില്‍ ഉള്ളത് ഈ മൂന്നു വാക്കുകള്‍ ആണ്. 

ആളുകള്‍ എന്ത് പറയും?

സുന്ദരനും സുമുഖനും വിദ്യാസമ്പന്നനുമായ ചെറുപ്പക്കാരനെ , ഭര്‍ത്താവുപേക്ഷിച്ച, ഒരു കുഞ്ഞുള്ള, അന്യസമുദായക്കാരിയായ ഒരു പെണ്ണ് വിവാഹം കഴിച്ചാല്‍ ആളുകള്‍ എന്ത് പറയും? അയാളുടെ ജീവിതം നശിപ്പിച്ചെന്നു പഴി കേള്‍ക്കാന്‍ വയ്യ. സമുദായവും സമൂഹവും വെറുതെ ഇരിക്കില്ല. ഒടുവില്‍ അയാള്‍ വീട്ടുകാര്‍ പറഞ്ഞ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. നഷ്ടം ആര്‍ക്കെന്ന ചോദ്യത്തിന് മുന്നില്‍ താത്തയ്ക്ക് രണ്ടിറ്റു കണ്ണീര്‍ വാര്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. 

ആയകാലത്ത് പ്രണയിക്കുന്നവരെ ശുദ്ധികലശം നടത്തി കെട്ടിച്ചു വിടാന്‍ വടിയും വാളും കൊണ്ട് സംഘടനകള്‍ ഇറങ്ങുന്ന കാലമാണ്. അപ്പോള്‍ വയസ്സാം കാലത്ത് പ്രണയിച്ചാലോ? നാട്ടിലാണ് ഇത് നടന്നത്. ഇത്തിരി മുന്‍പ്. കേട്ടവരൊക്കെ മൂക്കത്ത് വിരല്‍ വച്ചു. വീട്ടിലെ കുട്ടികള്‍ ഈ 'നാറിയ' കഥ അറിയാതിരിക്കാന്‍ മുതിര്‍ന്നവര്‍ പണിപ്പെട്ടു. 

തലകറങ്ങി വീണ്  സര്‍ക്കാരാശൂത്രിയില്‍ കിടക്കുമ്പോള്‍ ആണ് അയാള്‍ അയമ്മയെ പരിചയപ്പെടാന്‍ ഇട വന്നത്. കയ്യൊടിഞ്ഞു കിടക്കുന്ന അയലത്തെ ചെക്കന് കൂട്ടിരിക്കാന്‍ വന്നതാണ്‌ അയമ്മ . അറുപത്തഞ്ചിനു മുകളില്‍ പ്രായമുള്ള 'വൃദ്ധനും' 'വൃദ്ധയും'. അയാളുടെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു. അയമ്മയാവട്ടെ കല്യാണം കഴിക്കാന്‍ മറന്നുപോയ കൂട്ടത്തിലും. 

ആളുകളെന്തു പറയും എന്നോര്‍ത്ത് ഒരുപാടു ആകുലപ്പെട്ടിരിക്കണം ഇരുവരും. എങ്കിലും ജീവിത സായാഹ്നത്തില്‍ ഒന്നിച്ചു കഴിയാന്‍ അവര്‍ സധൈര്യം തീരുമാനിച്ചു. വാര്‍ത്ത‍കേട്ടപ്പോള്‍ ഞാന്‍ മനസ്സ്കൊണ്ട് തൊഴുതു അവരെ. ആളുകള്‍ മൂക്കത്ത് വിരല്വച്ചപ്പോള്‍ ഞാനും അമ്മയും പറഞ്ഞു ചിരിച്ചു. സന്തോഷമുള്ള കാര്യം. പക്ഷേ അവര്‍ പരാജയപ്പെട്ടു. വയസ്സാങ്കാലത്ത് പേരുദോഷം കേള്‍പ്പിച്ചാല്‍ പെണ്മക്കളെ വീട്ടില്‍ തിരിച്ചു കൊണ്ട് വിടുമെന്ന് മരുമക്കളുടെ ഭീഷണി. 

അതിനെല്ലാം അപ്പുറമായിരുന്നു വകയിലൊരു അനന്തിരവന്‍ കവലയില്‍ വച്ച് അയാളെ പിടിച്ചുനിര്‍ത്തി വിളിച്ചു പറഞ്ഞത്. വയസ്സാന്‍ കാലത്ത് കഴപ്പ് കൂടുതലാണെങ്കില്‍ കിളി പോലത്തെ പെണ്ണുങ്ങളെ കൊണ്ട്തരാം, വല്ല ചില്ലറയും കൊടുത്താല്‍ മതിയല്ലോ എന്ന്.. അയമ്മയെ അതിലും തരം താഴ്ത്തിക്കൊണ്ട് വേറെയും കുറെ.. 

ഒന്നിച്ചു ജീവിചില്ലെങ്കിലും ഇങ്ങനെ ആരേം കൊണ്ട് പറയിക്കണ്ട എന്ന് കരുതിയാവും, അവര്‍ രണ്ടു പേരും ആ തീരുമാനം ഉപേക്ഷിച്ചു. 

ഇനിയുമെത്ര കിടക്കുന്നു.. ആരൊക്കെയോ എന്തൊക്കെയോ പറയുമെന്ന് കരുതി അവനവനാവാന്‍ ആവാതെ  , ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ പറ്റാതെ , ആഗ്രഹിച്ചത്‌ അനുഭവിക്കാന്‍ കഴിയാതെ പോയ ജന്മങ്ങള്‍... 

Wednesday

പങ്കി തിന്നാല്‍ പശിയാറും

തൃശ്ശൂരില്‍ നിന്നാണ് ആ ഇത്തിരി വല്ല്യ കുടുംബം ഒഴിഞ്ഞ സീറ്റുകള്‍ കുത്തി നിറയ്ക്കാന്‍ എന്നവണ്ണം ട്രെയിനിലേക്ക്‌ കയറിയത്. വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന ഞാനും എനിക്ക് ചുറ്റും ഈ വല്ല്യ കുടുംബവും . അമ്മയും അച്ഛനും മക്കളും അമ്മാവനും അമ്മൂമ്മയുമൊക്കെ ഉണ്ട്. കലപില കൊണ്ടെന്‍റെ കാതു നിറച്ച അവരുടെ അടുത്തതായി തീറ്റപ്പൊതി തുറന്നു. കുട്ടികളുടെ അമ്മ ഒരു ബോക്സ് തുറന്നു അതിലെ കേക്ക് പകുത്ത് ആദ്യം കുടികള്‍ക്ക് കൊടുത്തു. പിന്നെ  അമ്മൂമ്മയ്ക്ക് നേരെ പെട്ടി നീട്ടി. 

' ആ കൊച്ചിന് കൊടുക്ക്‌ പെണ്ണെ.. '  അവര്‍ എന്നെ നോക്കി പറഞ്ഞു.. ആയമ്മ അത് കേള്‍ക്കേണ്ട താമസം 'ഇന്നാ മോനെ കേക്ക് കഴിക്ക്..' എന്ന് പറഞ്ഞു എനിക്ക് നേരെ പെട്ടി നീട്ടി. ഇക്കാലത്ത് ട്രെയിനില്‍ നിന്നൊക്കെ നമ്മള്‍ അപരിചിതരില്‍ നിന്ന് വല്ലതും വാങ്ങിക്കഴിക്കുമോ. ഞാന്‍ വേണ്ടെന്നു പറഞ്ഞു. 


'ക്രിസ്മസ് കേക്കാ മോനെ.. കഴിക്ക്.. '  അവര്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു. എല്ലാവരുടെയും നോട്ടം എന്നിലെക്കാണ്. ചിരിച്ചോണ്ട് കേക്ക് നുണയുന്ന കുട്ടികള്‍, ഞാനും കൂടെ എടുത്ത ശേഷമേ കഴിക്കു എന്ന മട്ടില്‍ കേക്ക് കയ്യില്‍ പിടിച്ചിരിക്കുന്ന മറ്റു രണ്ടു പേര്‍.. പിന്നെ ഞാന്‍ മടിച്ചില്ല. ഒരു കഷ്ണം എടുത്തു. അതുകഴിഞ്ഞപ്പോള്‍ ഒന്നുകൂടെ തന്നു അവര്‍. അവര്‍ക്കും സന്തോഷം എനിക്കും സന്തോഷം. 

കുട്ട്യാവുമ്പോള്‍ വീട്ടിലെ മുതിര്‍ന്നവര്‍  എപ്പഴും പറയുന്ന ഒരു ചൊല്ലാണ് ഓര്‍മയില്‍ വരുന്നത്. പങ്കി തിന്നാല്‍ പശി ആറും.. 

കയ്യിലെന്തെങ്കിലും കഴിക്കാന്‍ കിട്ടിയാല്‍ ചുറ്റും നോക്കി എത്ര പേരുണ്ടെന്ന് കണക്കാക്കി പങ്കും. മുതിര്‍ന്നവരായാലും കുട്ടികളായാലും. അതൊരു മാമ്പഴമോ നെയ്യപ്പമോ ആവും ചിലപ്പോ. കുട്ടികള്‍ക്ക് ഒക്കെ പങ്കിട്ടു കൊടുത്ത് മുതിര്‍ന്നവര്‍ക്ക് ചിലപ്പോ ഒന്നും ബാക്കി കാണില്ല. ത്രിപ്തരായിരുന്നു അവര്‍. നിങ്ങടെ വയര്‍ നിറഞ്ഞാല്‍ ഞങ്ങടെ വയറും നിറഞ്ഞു എന്ന് പറയും. അങ്ങനെ പലതും തികയാതെ വന്ന് ,വിശന്നൊട്ടി , നട്ടെല്ലും വയറും തമ്മില്‍ മുട്ടാതിരിക്കാന്‍ മല്ലിട്ട ഒട്ടേറെ രാത്രികള്‍ കാണും അവരുടെ ജീവിതത്തില്‍. അവരെയത് അനരോഗ്യരാക്കിയില്ല എന്നാണ് എന്‍റെ വിശ്വാസം. 

പതിനൊന്നു മണിക്ക് ഇന്റര്‍വെല്‍ അടിക്കുമ്പോള്‍ സ്കൂളിന്റെ ഗേറ്റിലേക്ക് ഞങ്ങള്‍ നാലഞ്ച് പേര്‍ ഒന്നിച്ചോടും. കച്ചായവും പേരയ്ക്കയും വാങ്ങാന്‍. രസം എന്താന്ന് വച്ചാല്‍, അതില്‍ ഒരാളെ വാങ്ങു. ബാക്കിയുള്ളവര്‍ പങ്കിന് വേണ്ടിയാണു. അത് വാങ്ങുന്നവനും കൊടുക്കുന്നവനും ശീലമാണ്. പിശുക്കും പരിഭവവും ഇല്ല.. ആര്‍ക്കും. 

ആറുരൂപ ടിക്കറ്റില്‍ കൊട്ടകയിലേക്ക് സിനിമയ്ക്ക് കയറാവുന്ന കാലത്ത് ഇന്റര്‍വെലിന് കഴിക്കാന്‍ വാങ്ങുന്ന എന്തും കഴിക്കുന്നതിനു മുന്നേ  ഇടം വലം ഇരിക്കുന്നവര്‍ക്ക് നേരെ നീട്ടും.  അപൂര്‍വ്വം ചിലര്‍ സ്വീകരിക്കും, ചിലര്‍ സ്നേഹത്തോടെ നിരസിക്കും. തിരിച്ചും അങ്ങനെ തന്നെ. ഇന്ന് മാളിലെ PVR ലിരിക്കുമ്പോള്‍ അങ്ങനെ ഒരു രംഗത്തിന് ഒരു സ്കോപ് പോലും ഇല്ല. 


ആധുനികത നമ്മളില്‍ സന്നിവേശിക്കുന്ന തോതില്‍ ഈ ശീലങ്ങള്‍ നമുക്കില്ലാതായി. ആരെന്നറിയാത്ത അന്യന്‍റെ കയ്യില്‍ന്നു വിശ്വസിച്ച് ഒന്നും വാങ്ങിക്കഴിക്കാന്‍ വയ്യാത്ത അവസ്ഥ. വല്ലതും കഴിക്കുമ്പോള്‍ അടുത്തിരിക്കുന്നവന്റെ മുഖത്ത് നോക്കി വേണോ എന്ന് ചോദിക്കാന്‍ ഇന്നിപ്പോ ധൈര്യമില്ല. നമ്മളെ അവന്‍ കള്ളനെയെന്ന പോലെ നോക്കും. അല്ലെങ്കില്‍ പ്രൈവസിയെക്കുറിച്ചറിയാത്ത പ്രാകൃതജന്മമാണെന്ന് ധരിക്കും. എന്തിനാ വെറുതെ.. :)

പങ്കുവെയ്ക്കാതെ കഴിക്കാന്‍ ശീലിച്ചു തുടങ്ങിയ കാലത്ത് വല്ലാത്ത പാടായിരുന്നു. ട്രെയിനില്‍ ഒരിക്കല്‍ കഴിക്കാനുള്ള പൊതി കയ്യിലുണ്ടായിട്ടും മടിച്ചു മടിച്ച് കഴിക്കാതെ പോയതോര്‍ക്കുന്നു. ആ വിമ്മിട്ടം പതിയെ മാറിവന്നു. ഇന്നിപ്പോ അങ്ങനെ ഒരു മടിയൊന്നും ഇല്ലെങ്കിലും പങ്കുവെയ്ക്കാതെ കഴിക്കേണ്ടി വരുന്നത് ഒരു ഗതികേടാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍. 

Sunday

You Raise Me Up... To More Than I Can Be...

When I am down and, oh, my soul, so weary;
When troubles come and my heart burdened be...
Then I am still and wait here in the silence,
Until you come and sit awhile with me.

You raise me up, so I can stand on mountains;
You raise me up to walk on stormy seas;
I am strong when I am on your shoulders;
You raise me up to more than I can be.

ഫേസ്ബുക്കില്‍ കയറിയ ആദ്യകാലങ്ങളില്‍ എപ്പോളോ ആണ്, ആരോ ഷെയര്‍ ചെയ്ത Josh Groban ന്‍റെ ആല്‍ബത്തിലെ You Raise Me Up... കാണുന്നത്. അതിനൊരു ഊര്‍ജ്ജമുണ്ടായിരുന്നു. കൃപയിലും കര്‍മ്മയിലും ആത്മചൈതന്യത്തിലും വിശ്വാസമുള്ളത്കൊണ്ടാവാം, വരികളിലൂടെ ഞാന്‍ ഒട്ടേറെ തവണ കയറിയിറങ്ങി. നാലിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്നും ചില നിമിഷങ്ങളില്‍ ഇത് കേള്‍ക്കാന്‍ മനസ്സ് വല്ലാതെ കൊതിക്കും. കേള്‍ക്കാന്‍ പറ്റാത്ത ഒരവസ്ഥയിലാണെങ്കിലോ എങ്ങനെയെങ്കിലും കേള്‍ക്കാനുള്ള വഴി ഞാന്‍ കണ്ടെത്തും. അങ്ങനെയൊരിക്കല്‍ യാത്രക്കിടയില്‍ അല്പം ഊര്‍ജ്ജത്തിന്റെയും പ്രചോദനത്തിന്റെയും അത്യാവശ്യമുണ്ടായപ്പോള്‍ വഴിയിലറങ്ങി ഒരു ഇന്റര്‍നെറ്റ് കഫെയില്‍ കയറി ഞാന്‍ കേട്ടിട്ടുണ്ട് ഈ പാട്ട്. ( ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് വട്ടാണെന്ന് തോന്നുണ്ടാവുമല്ലേ.. ? )



ഓടുമ്പോള്‍ സ്വയം ചാര്‍ജ് ആവുന്ന കാര്‍ ബാറ്ററിയാവാന്‍ ഇനിയും സാധിച്ചിട്ടില്ല. ഇടയ്ക്കിടെ ചാര്‍ജ്ജ് തീര്‍ന്നു പോവുന്ന കൂട്ടത്തിലായോണ്ട് ഇങ്ങനെ പല External Source കളും വേണ്ടിവരാറുണ്ട്. വരികള്‍ക്കോ ഈണത്തിനോ അപ്പുറം എനിക്കതില്‍ എന്നെ  ബന്ധിപ്പിക്കാന്‍ സാധിക്കുന്നുണ്ട് എന്നതാണ്. അതെങ്ങനെയാണെന്ന് ഓര്‍ത്തപ്പോള്‍ ഓര്‍മ്മയില്‍ വന്ന ചില സന്ദര്‍ഭങ്ങള്‍ പറയട്ടെ... 

ഞാനെന്‍റെ അമ്മയെക്കുറിച്ച് ഈയെഴുതിയത് ആദ്യം ബ്ലോഗിലായിരുന്നില്ല. ഒരു മെയില്‍ ഡ്രാഫ്റ്റിലായിരുന്നു. എഴുതാന്‍ പ്രേരണയായതോ.. ഈ വരികളും. You Raise Me Up.. To More Than I Can Be... ഋഷി ഓരോ മനുഷ്യനെയും 'ഹേ .. അമൃതസ്സ്യ പുത്രാ.. ' ( അമരത്വത്തിന്റെ മക്കളെ.. ) എന്ന് വിളിച്ചത് കേവലമൃത്യുവില്‍ നിന്ന് അമരത്വത്തിന്റെ വിഹായസ്സിലേക്ക് അറിവും ഊര്‍ജ്ജവും നല്‍കി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ശക്തിയെ തിരിച്ചറിഞ്ഞുകൊണ്ടാവണം. അതിലാദ്യം വരുന്നത് മാതാവല്ലാതെ മറ്റാരാണ്‌.. 

ജോലിയുടെ തിരക്കില്‍ നിന്ന് ആ മൂന്നു ദിവസങ്ങളില്‍ ഒഴിഞ്ഞു നില്‍ക്കാന്‍ ഒരുപാടു പണിപ്പെട്ടു. നാല് വര്ഷം മുന്‍പ്  ചിന്മയ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനില്‍  കുട്ടികളുടെ ഒരു ക്യാമ്പ് വളന്റിയര്‍ ചെയ്യാന്‍ എത്തിയതായിരുന്നു ഞാന്‍. അധികം പരിചയങ്ങള്‍ ഇല്ലാതെ വല്ലാതെ ഒറ്റപ്പെട്ടുപോയ ആദ്യദിവസം. അപ്രതീക്ഷിതമായി ജോലിയില്‍ ചില പ്രശ്നങ്ങള്‍. ഒപ്പം ചെറിയ പനിയും. വിഷാദത്തിന്റെ മൂടുപടം എന്നെ പൊതിഞ്ഞ നിമിഷങ്ങള്‍. പ്രശ്നങ്ങളെ ഓര്‍ത്തുള്ള ഭയവും ശങ്കയും കൊണ്ട് ഞാനാ മുറിയില്‍ ഇരിപ്പുറയ്ക്കാതെ നടന്നു. സംഘര്‍ഷത്തിന്റെ ആധിക്യം കൊണ്ട് വീര്‍പ്പുമുട്ടി. ചുവരിലെ ഗുരുദേവന്‍റെ ഫ്രെയിം ചെയ്ത ചിത്രം എന്നെ നോക്കി പുഞ്ചിരിച്ചു.  ചിന്തകനും വാഗ്മിയും സന്യാസിയായി പരിണമിച്ച പ്രതിഭാസമാണ് ചിന്മയാനന്ദ സ്വാമിജി . ചിത്രത്തിനടുത്തെക്ക് ചെന്ന് നോക്കി നില്‍ക്കുമ്പോള്‍ എന്‍റെ ചെവിയിലേക്ക് ഈ പാട്ട് ഒഴുകിയെത്തി. അടുത്ത മുറിയിലെ ആരോ മൊബൈലിലോ മറ്റോ വച്ചതാണ്. You Raise Me Up.. So I can Stand On Mountains...  അകസ്മികമായിരുന്നു... ഒപ്പം ഒരു ശുഭ സൂചകവും. ഗുരുദേവന്‍റെ ചിത്രത്തില്‍ ആലേഖനം ചെയ്തിട്ടുള്ള വാക്കുകളില്‍ ഞാന്‍ വിരലോടിച്ചു. പല തവണ വായിച്ചു. 



"The real men of achievement are people who have the heroism to fuel more an more enthusiasm in their work when they face more and more difficulties."

കമ്പനി ബംഗ്ലൂരിലേക്ക് ഷിഫ്റ്റ്‌ ചെയ്യാനും, രണ്ടുപേരെ പുതുതായി എടുക്കാനുമുള്ള തീരുമാനം അപ്പോള്‍ ഉണ്ടായതായിരുന്നു. അന്ന് നിലവില്‍ ഉണ്ടായിരുന്നു പ്രശങ്ങള്‍ക്ക് മൊത്തം പരിഹാരമായി. 

വര്‍ഷങ്ങള്‍ക്കിപ്പുറം.. ആറു മാസങ്ങള്‍ക്ക് മുന്‍പ് .. വീണ്ടുമൊരു നിര്‍ണായകമായ ഘട്ടത്തില്‍... പുതിയ ആശയത്തിന്‍റെ പ്രസന്റേഷന്‍ നടക്കുന്നു. കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിന്‍റെ റിസപ്ഷനില്‍ ഇരിക്കുകയായിരുന്നു ഞാന്‍. മനസ്സ് കാലിയാണ്. I mean , Blank !  കാര്യങ്ങള്‍ എവിടെ പറഞ്ഞു തുടങ്ങി എവിടെ അവസാനിപ്പിക്കണം എന്ന് ഒരു ഐഡിയയും ഇല്ല. വിജയകരമായി അവതരിപ്പിക്കാം എന്ന് ഒരു പ്രതീക്ഷയും ഇല്ല. ഏതോ കീര്‍ത്തനത്തിന്റെ ഇന്‍സ്ട്രുമെന്‍റെല്‍ മ്യൂസിക് ഹോട്ടലില്‍ എങ്ങും തകര്‍ത്തു പാടുന്നു. മുന്‍പിലിരിക്കുന്നയാളുടെ പ്രൊജെക്ടിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഞാന്‍ ബ്ബ..ബ്ബ..ബ്ബ... അടിച്ചു നില്‍ക്കുന്നു. പെട്ടെന്നാണ് ബാക്ക് ഗ്രൌണ്ട് മ്യൂസിക് മാറിയത്. എന്‍റെ തോന്നലാണെന്നാണ് ഞാനാദ്യം കരുതിയത്‌. ഈ ഗാനം തന്നെയാണ് അവിടെ ശരിക്കും പ്ലേ ആവുന്നതെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഒരു നിമിത്തം പോലെ.. ശേഷം ഞാനാ പ്രസന്റേഷന്‍ ഭംഗിയായി കൈകാര്യം ചെയ്തു എന്ന് പറയേണ്ടതില്ലലോ.

ഉള്ളിലെ വിശ്വാസത്തെയും ശക്തിയെയും ബലപ്പെടുത്തുന്നതിനോടൊപ്പം  ലക്ഷ്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും ഓര്‍മ്മപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു ഉണര്‍ത്തുപാട്ടാണ് ഇതെനിക്ക്. :)