Sunday

ഒരു നേവിപ്പരീക്ഷയുടെ ഓര്‍മ

+2 കഴിയുമ്പോ നേവിയില്‍ ഒരു ജോലി എന്നത് പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ വന്ന ആശയം ആയിരുന്നു. മൂന്നാല് വര്ഷം കൂടെ കഴിഞ്ഞാല്‍ വരാനിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെ ലിസ്റ്റുമായി കൂട്ടിക്കിഴിച്ചു നോക്കിയപ്പോള്‍ അതൊരു നല്ല തീരുമാനമായി തോന്നി. പ്രായത്തില്‍ സ്വപ്നം കാണാനും തീരുമാനിക്കാനും ഒക്കെ എത്ര എളുപ്പമായിരുന്നു! വലുതാവുമ്പോള്‍ ആണ് നടക്കുമോ ഇല്ലയോ എന്നുള്ള സംശയങ്ങള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത്.


+2 പരീക്ഷ കഴിഞ്ഞതും നേവല്‍ ആര്‍ട്ടിഫൈസറിനുള്ള അപേക്ഷ അയച്ചു. കോളേജ് തുടങ്ങിയ ശേഷം ആണ് ഹാള്‍ടിക്കറ്റ് വന്നത്. ഇനി കഷ്ടി ഒരു മാസം ഉണ്ട് പരീക്ഷയ്ക്ക്. സ്പോര്‍ട്സിലും ഗെയിംസിലും ഒന്നും ഒട്ടും ആക്ടിവ് അല്ലാത്ത ഞാന്‍ ഫിസിക്കല്‍ ടെസ്റ്റിനു പ്രത്യേകം പ്രാക്ടീസ് തുടങ്ങി. എഴുത്ത്പരീക്ഷയ്ക്കുള്ള പഠനവുമൊക്കെയായി പല ദിവസങ്ങളിലും കോളേജില്‍ പോവാതെ വീട്ടില്‍ ഇരുന്നു. പൊട്ടിച്ചിരിയോടെയാണ് കോളേജിലെ പുതിയ കൂട്ടുകാരും സീനിയര്‍മാരും  എന്റെ തയ്യാറെടുപ്പിനോട് പ്രതികരിച്ചത്.

ഇബടെ ചത്തുകുത്തി നാലഞ്ച്തവണ നോക്കിയിട്ട് കിട്ടിയിട്ടില്ല. ഇതെന്താട ചായോ പരിപ്പുവടയോ പോയ ഉടനെ ഇങ്കിട് എടുത്ത് തരാന്‍?”

പക്ഷെ കിട്ടാതിരിക്കാനുള്ള സാധ്യതകള്‍ ഒന്നും ഞാന്‍ കണ്ടില്ല. അങ്ങ് ഉറപ്പിച്ചു. ഒപ്പമുള്ളവരും സീനിയര്‍മാരുമടക്കം മൂന്നു പേരുണ്ട് കോളേജില്‍ന്നു. തലേന്ന് തന്നെ കൊച്ചി എത്തി. യാത്രയും വെള്ളംമാറിക്കുളിയും കാരണം ആവാം പനിലക്ഷണങ്ങള്‍ തുടങ്ങിയിരുന്നു.  പിറ്റേന്ന് കാലത്ത് ആറു മണിക്ക് തന്നെ നേവല്‍ ബേസിലെത്തി. ഒരു പൂരത്തിനുള്ള കൂട്ടം. കൂറ്റന്‍ കൂറ്റന്‍ പിള്ളാര്‌. ഇവനൊക്കെ ജനിച്ചത്‌ തന്നെ ജോലിക്കണോ എന്ന് തോന്നിപ്പോവും ഭാവവും തയ്യാറെടുപ്പും കണ്ടാല്‍. ചിലര്‍ ഇട്ടിരിക്കുന്നത് തന്നെ ജേഴ്സി ആണ്. എക്സാം കഴിഞ്ഞാല്‍ നേരെ ഫിസിക്കല്‍ ടെസ്റിന് പോവാന്‍
ആകെപ്പാടെ കണ്ടപ്പോള്‍ തന്നെ എന്റെ ആത്മവിശ്വാസം ആവിയായിപ്പോയി. വന്നസ്ഥിതിക്ക് പരീക്ഷയെഴുതി കൊച്ചിയും കണ്ട് തിരിക്കാം എന്ന കൂടെയുള്ളവരുടെ പ്ലാനിങ്ങുമായി ഞാന്‍ സന്ധിചേര്‍ന്നു,

മുന്നൂറുപേരുടെ മൂന്നു ബാച്ച്. ആദ്യ ബാച്ചില്‍ തന്നെ ഞങ്ങള്‍ കേറി. വിശാലമായ നേവല്‍ ബേസും ഡിഫന്‍സ് ട്രെയിനിംഗും ഒക്കെ ആദ്യമായാണ് കാണുന്നത്. വലിയ ഹാളില്‍ പട്ടാളചിട്ടയോടെ പരീക്ഷ. കാലത്തെ കുളിയുടെ ഊക്കും ചേര്‍ന്ന് തലക്കാകെ കനം. നാസദ്വാരത്തിലെ വായുസഞ്ചാരത്തെ കഫം തടഞ്ഞപ്പോള്‍... അല്ലെങ്കില്‍ അതിത്ര ആലങ്കരിക്കണ്ട, ഞാന്‍ ഒന്ന് മൂക്കുതിച്ചതും വൃത്തികെട്ട ശബ്ദം വലിയ ഹാളില്‍ പതിനെട്ടായി പ്രതിബിംബിച്ചു.

സൈലെന്‍സ് പ്ലീസ്

എല്ലാരോടും എന്ന പോലെ സീനിയര്‍ ഓഫീസര്‍.

ആം സോറിഎന്ന് ഉള്ളില്‍ പറഞ്ഞു ഞാന്‍ എഴുത്ത് തുടങ്ങി.



ബുദ്ധിയും സമയവും തമ്മിലുള്ള ഒരു യുദ്ധമാണ് പരീക്ഷ. അസ്വാസ്ഥ്യങ്ങള്‍ വകവെയ്ക്കാതെ ആവുന്ന രീതിയില്‍ നന്നായി തന്നെ പരീക്ഷ എഴുതി തീര്‍ത്തു. കാന്റീനില്‍ നിന്നു ചായയും ആലൂസമൂസയും കഴിച്ചു. പുറത്തേയ്ക്ക് കൊണ്ട് പോവാനുള്ള ബസ്സിന്റെ വാതിലിനടുത്ത് പോയി നിന്നു (സീറ്റ് പിടിയ്ക്കാന്‍ തന്നെ ). 

സീനിയര്‍ ഓഫീസര്‍ പുറത്തേയ്ക്ക് വന്നു ടോപ്‌ സ്കോര്‍ ചെയ്ത പത്തുപേരെ വിളിക്കുന്നു. ആദ്യത്തെ നമ്പര്‍ XXXXXXX (നമ്പര്‍ ഓര്‍മയില്ല ട്ടോ ) . കൂട്ടത്തില്‍ നിന്നു ആരും പോവുന്നില്ല. ഓഫീസര്‍ നമ്പര്‍  ആവര്‍ത്തിച്ചു. നോ രക്ഷആരും പോവുന്നില്ലഅടിച്ച ലോട്ടറിയുടെ ഉടമയെ കാണാത്ത അവസ്ഥ.  എല്ലാവരും മുറുമുറുപ്പ് തുടങ്ങി. ക്ഷമ നശിച്ച ഒരു ജൂനിയര്‍ ഓഫീസര്‍ ഇത്തിരി ദേഷ്യത്തോടെ കൂടുതല്‍ ഉറക്കെ വീണ്ടും വിളിച്ചു XXXXXXX.

ഒരു നിമിഷം എന്റെ മനസ്സില്‍ കൊള്ളിയാന്‍ മിന്നി. പോക്കറ്റില്‍ നിന്നു ഹാള്‍ ടിക്കറ്റ്‌ തിടുക്കത്തില്‍ എടുത്തു നോക്കി. കടവുളേ...എന്റെ നമ്പര്‍ !! ഞാന്‍ ആകെ വിയര്‍ത്തു പോയി. ഒരൊറ്റ ഓട്ടം കൊണ്ട് ഓഫീസറുടെ മുന്‍പില്‍.

Is it You??

Yes sir, sorry  sir… sorry.

ദഹിപ്പിക്കുന്ന ഒരു നോട്ടത്തില്‍ ദേഷ്യമൊതുക്കി ബാക്കി നമ്പറുകളും വിളിച്ചു. എല്ലാവരും ഫിസിക്കല്‍ ടെസ്റിന് തയ്യാറാവണം. ഞാന്‍ കൂട്ടുകാരുടെ അടുത്തേക്ക് ഓടി , ‘അമ്പട വീരാഎന്ന ഭാവം എല്ലാര്‍ക്കും. ഇപ്പോള്‍ ഇവരുടെ ഭാവം ആസ്വദിക്കാന്‍ ഉള്ള ടൈം അല്ല. നേരം വൈകിയാണ് വരുന്നതെങ്കില്‍ റൂം വെകെറ്റ് ചെയ്തു പോവാനും മറ്റുമുള്ള പ്ലാന്‍ പറഞ്ഞ് ഒപ്പിച്ച് യാത്രയാക്കി.

മറ്റൊരു ബസ്സില്‍ ഞങ്ങള്‍ ഗ്രൌണ്ടിലേക്ക്. എന്റെ അങ്കലാപ്പ് ഇനിയും മാറിയിട്ടില്ല. മനസ്സില്‍ വീണ്ടും പ്രതീക്ഷയുടെ മുള പൊട്ടിയിരിക്കുന്നു. ഫിസിക്കല്‍, മെഡിക്കല്‍... രണ്ടും എനിക്ക് ഒരുപോലെ കടമ്പകളാണ്. ടെന്‍ഷനും കൂടെ ആയപ്പോള്‍ വയ്യായ്ക ഒന്നുകൂടെ കൂടിയത് പോലെ. ദേഹത്ത് ചൂടല്‍പ്പം കൂടെ കൂടി. നേരം പതിനൊന്നു കഴിഞ്ഞു. സാമാന്യം നല്ല വെയില്‍.

മുകളിലേക്ക് മടക്കി വച്ച പാന്റും കയ്യില്ലാത്ത വെള്ള ബനിയനും, ഷൂ ഇടാത്ത കാലും.. ഓടാന്‍ തയ്യാറായി ഞാന്‍. ട്രാക്സ്യൂട്ടും ജേഴ്സിയും ഇട്ട പിള്ളാര്‍ എന്നെ നോക്കി പുച്ഛം വാരി വിതറി. നെഞ്ചിടിപ്പ് കൂടി കൂടി വന്നു. സ്കൂളിലാണെങ്കില്‍ സാറെ പനിയാണ് ജലദോഷം ആണ് എന്നൊക്കെ പറയാം. ഇവിടെ അത് പറ്റുമോ

ഏതു പുസ്തകപ്പുഴുവിനും എഴുത്ത്പരീക്ഷ ജയിക്കാം, എന്നാലിത് കിട്ടണമെങ്കില്‍ ഇത്തിരി മിടുക്ക് വേണം. തോറ്റ്പോകുന്ന കാര്യം ചിന്തിക്കാന്‍ പോലും വയ്യ. ഉള്ളില്‍ സകല ആത്മവിശ്വാസവും സംഭരിച്ചു. അതെ, ഞാന്‍ ഇതു ചെയ്യും.



വിസില്‍ മുഴങ്ങിയതും സാമാന്യം വേഗതയില്‍ ഓടാന്‍ ആരംഭിച്ചു. കുറച്ചുപേര്‍ പിറകിലും കുറച്ചു പേര്‍ മുന്‍പിലും. മൂന്നു റൗണ്ട് എട്ട് മിനിറ്റ് കൊണ്ട് തീര്‍ക്കണം. ഒന്നാമത്തെ റൗണ്ട് കഴിഞ്ഞതും കിതപ്പ് തുടങ്ങി. രണ്ടാമത്തേത് പകുതിയായതും അകെ കുഴഞ്ഞു. കണ്ണില്‍ ഇരുട്ട് കേറുന്നു. തൊണ്ട വറ്റി വരണ്ടു.. അടഞ്ഞ മൂക്കിലൂടെ ശ്വാസം കിട്ടുന്നില്ല...മനസ്സില്‍ എന്തൊക്കെയോ ചിത്രങ്ങള്‍ ഓടി മറഞ്ഞു. വയ്യ.. വിട്ടു കൊടുക്കാം.. ഇതില്‍ കൂടുതല്‍ എനിക്ക് പറ്റില്ല... ഞാന്‍ ഓട്ടത്തിന്റെ വേഗത അല്പം കുറച്ചു

പിന്നിലുണ്ടായിരുന്ന രണ്ടു പേര്‍ എന്നെ കടന്നു പോയി. അവരും നന്നായി തന്നെ കിതയ്ക്കുന്നു. അല്പദൂരം കഴിഞ്ഞതും അതിലൊരാള്‍ മുട്ടുകുത്തി.. അതൊരു തോല്‍വിയാണ്... ഇല്ല ഇതുപോലെ വിട്ടുകൊടുക്കാന്‍ പറ്റില്ല. അതിനല്ല ഞാനിത്രയും എത്തിയത്. ഇതു മുഴുവനാക്കും. ശ്വാസം വലിച്ചു വിട്ടു... വേഗത അല്പാല്പം കൂട്ടി. എന്റെ മുന്പിലെത്ര പേര്‍.. പിന്നിലെത്ര പേര്‍.. എത്ര നേരം ആയി ഒന്നും ചിന്തയില്‍ ഇല്ല...

തുടങ്ങിയ അതെ വേഗത്തില്‍ മൂന്നാമത്തെറൗണ്ട് ഫിനിഷ് ചെയ്യുമ്പോള്‍ ജൂനിയര്‍ ഓഫീസര്‍ ഉറക്കെ പറയുന്നത് ഞാന്‍ കെട്ടു .. ത്രീ , സിക്സ് ഫോര്‍ട്ടി ടൂ. ( 3, 6.42 Minutes ) . ഏഴു പേരെ പിറകില്‍ ആക്കി ഞാന്‍ മൂന്നാമത് ഫിനിഷ് ചെയ്തിരിക്കുന്നു ! ആഞ്ഞു കിതച്ചു കൊണ്ടിരുന്ന എന്റെ മുഖത്ത് അപ്പോള്‍ ചൂടോ തളര്‍ച്ചയോ അല്ല , വാശി മാത്രം ആണ് ഉണ്ടായിരുന്നത്.

അഞ്ചു മിനിറ്റ് പോലും തികച്ചു കിട്ടിയില്ല.

ബോയ്സ്.. റെഡി ഫോര്‍ പുഷ് അപ്

തോറ്റ ഒരാളൊഴിച്, ഒന്‍പതു പേര്‍ നിരയായി നിന്നു. ഇരുപത്തഞ്ച് പുഷ് അപ് എല്ലാവരും ഒന്നിച്. ഓഫീസര്‍ എണ്ണിത്തുടങ്ങി. വണ്‍, ടൂ, ത്രീ, ഫോര്‍..വാശിക്ക് തരാന്‍ പറ്റുന്ന ശക്തിക്ക് ഒരു പരിമിധി ഉണ്ടല്ലോ. പരിമിധിയെ കുറിച്ച് ഞാന്‍ ഓര്‍ത്തു..

ഫിഫ്ടീന്‍, സിക്സ്ടീന്‍,....

തലയ്ക്കകത്ത് പതിനഞ്ച് എച് പി യുടെ മോട്ടര്‍ ഓടുന്ന പോലെ.. എന്റെ ഇന്ധനം കത്തി തീര്‍ന്നിരിക്കുന്നു.



നൈന്റീന്‍, ട്വെന്റി ....

ഇരുപതെണ്ണം കഴിഞ്ഞിരിക്കുന്നു. ഇനി വെറും അഞ്ചെണ്ണം.. അതും കൂടെ കഴിഞ്ഞു നിര്‍ത്താം.വയ്യെന്ന് പറഞ്ഞു തിരിക്കാം. ഇടയ്ക്ക് വെച്ച് വീഴുന്നത് മോശം ആണ്. തളരുന്ന കയ്യും , കിതയ്ക്കുന്ന നെഞ്ചും ഒരു നിമിഷം മറന്നു ഞാന്‍.

ട്വെന്റി ഫോര്‍ , ട്വെന്റി ഫൈവ്.

വീണ് ഒറ്റ കിടത്തം ആയിരുന്നു ഗ്രൌണ്ടിലേക്ക്. പുല്ലിലെ തണുപ്പ് നെഞ്ചിലേക്കല്‍പ്പം കിട്ടി.

ഗെറ്റ് റെഡി ഫോര്‍ നെക്സ്റ്റ്’ 

സീനിയര്‍ ഓഫീസറുടെ ശബ്ദം. ഞാന്‍ എഴുന്നേറ്റ് കണ്ണ് തുറന്നു നോക്കി. മിക്കവരും എന്നെപ്പോലെ തന്നെ. രണ്ടുപേര്‍ മുഴുവനാക്കിയിട്ടില്ല. പിന്മാറുമ്പോള്‍ എനിക്ക് കൂട്ടുണ്ട്. കൂട്ടത്തില്‍ മലയാളിയെന്നു തോന്നിച്ച ഒരോഫീസറുടെ അടുത്ത് ചെന്നു.   

സര്‍.....”

ക്യാ?”

ങേ.. അതുപിന്നെ..” ജബ ജബ ജബ.. (മുജെ പണ്ടേ ഹിന്ദി അത്ര ആത്താ നഹി ഹൂ ഹേ ഹൈ ഹാ..)


ജാവോ.. ഗെറ്റ് റെഡി ഫോര്‍ സ്ക്വാറ്റ് അപ്.”


മറുത്തൊന്നും പറയാനാവാതെ ഞാന്‍ നടന്നു. ഏഴുപേര്‍ നിരയായി മലര്‍ന്നു കിടന്നു. എന്റെ ശരീരം വിറയ്ക്കുന്നു. ഇതില്‍ പകുതിയ്ക്ക് വീഴാനാണ് എന്റെ വിധി. ആരെങ്കിലും കൂട്ട് കാണണേ എന്നൊരു ആഗ്രഹം മാത്രം ഉള്ളില്‍

വണ്‍...ടു.. ത്രീ... ഫോര്‍...ഓരോ തവണ എഴുന്നേറ്റു പൊങ്ങുമ്പോഴും തലയിലെ പെരുപ്പ്‌ കൂടി കൂടി വന്നു.

എയ്റ്റ്, നൈന്‍, ടെന്‍....ഇപ്പോള്‍ പൊങ്ങുന്നതും താഴുന്നതും ഒക്കെ യാന്ത്രികം ആണ്. കണ്‍പോളകള്‍ മുഴുവന്‍ അടഞ്ഞു പോയി. എണ്ണുന്ന ശബ്ദം മാത്രം അവ്യക്തമായി കേള്‍ക്കാം.


ഫിഫ്ടീന്‍....സിക്സ്ടീന്‍...


വയറൊന്നു കൊളുത്തിപ്പിടിച്ചു, അടുത്തതില്‍ ഞാന്‍ പകുതിയേ പൊന്തിയുള്ളൂ. വീണ്ടും ഒന്ന് പൊങ്ങാന്‍ ഒരു പാഴ്ശ്രമം നടത്തി ഞാന്‍. ഇല്ല. കഴിഞ്ഞില്ല. എല്ലാം കഴിഞ്ഞിരിക്കുന്നു. തോല്‍ക്കാന്‍ തയ്യാറെടുത്ത മനസ്സ് അതിന്റെ ഞ്യായം അപ്പോഴേക്കും കണ്ടുപിടിച്ചിരുന്നു.

 “ഒന്നുമില്ലെങ്കിലും ഇത്രയും എത്തിയില്ലേ... മുന്നൂറു പേരില്‍ നിന്നു ഏഴിലേക്ക്.. സാരല്ല്യ

കണങ്കാലില്‍ ഒരു ബൂട്ട് അമരുന്നു. ശരിക്കും നന്നായി അമര്‍ന്നു. കണ്ണ് തുറന്നപ്പോള്‍ കണ്ടത് നീണ്ടു വരുന്ന ഒരു കയ്യായിരുന്നു. സ്കോര്‍പാഡ് പിടിച്ചിരുന്ന ഓഫീസറുടെ അടുത്ത് നിന്നിരുന്ന ഒരു ജൂനിയര്‍ ഓഫീസര്‍ സര്‍ദാര്‍ജി

എന്റെ കണങ്കാലില്‍ ചവിട്ടി സപ്പോര്‍ട്ട് തരികയാണ്. കൈകള്‍ പിന്നിലേക്ക്‌ വലിച്ച് ഉച്ചത്തില്‍ അയാള്‍ പറഞ്ഞു

കമോണ്‍.... കം ഓണ്‍....”

അതൊരു പ്രോത്സാഹനം അല്ല. ആജ്ഞയാണെന്ന് തോന്നി എനിക്ക്. മുകളിലേക്ക് പൊങ്ങുന്ന കൈകള്‍ക്കൊപ്പം കാന്തത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഇരുമ്പ് പോലെ എന്റെ ശരീരവും പൊങ്ങി. ഇടതൂര്‍ന്ന താടി-മീശകള്‍ക്കിടയില്‍ കമോണ്‍ എന്ന് പറയുന്ന ചുണ്ടുകള്‍ മാത്രമേ ഞാന്‍ കണ്ടുള്ളൂ.

ട്വെന്റി വണ്‍... ട്വെന്റി ടൂ......... ട്വെന്റി ഫൈവ്...


വര്‍ദ്ധിച്ച കിതപ്പിലും അവിശ്വാസതയോടെ അയാളെ നോക്കി ഞാന്‍. മുഴുവനാക്കിയിരിക്കുന്നു.

സബാശ്...”   


അയാള്‍ പറഞ്ഞു.വല്ലാത്തൊരു ഊര്‍ജ്ജം അയാള്‍ പകര്‍ന്നു തന്ന പോലെ.
പതിനഞ്ചു കടന്നത്‌ കൊണ്ട് എന്നെ തോല്‍ക്കാന്‍ സമ്മതിക്കാതെ ജയിപ്പിച്ച ഓഫീസര്‍മാര്‍. പത്ത് എത്തുന്നതിനു മുന്‍പ് വീണുപോയിരുന്നു രണ്ടു പേര്‍. ബാക്കി അഞ്ചു പേര്‍ക്കും ഫുള്‍ മാര്‍ക്ക്. സര്‍ദാര്‍ജിയുടെ മുഖത്തേക്ക് നന്ദിയോടെ നോക്കി ഞാന്‍. ഒരു കള്ളച്ചിരി മാത്രം ചിരിച്ചു അയാള്‍.





മെഡിക്കല്‍ ടെസ്റ്റും പാസ്സായി അന്ന് വൈകിയ രാത്രിയില്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലെ ചെയറില്‍ നാട്ടിലേക്കുള്ള ട്രെയിന്‍ കാത്തു കാലിനുമുകളില്‍ കാലു വച്ച് ഒരു രാജാവിനെപോലെ ഇരുന്നത് ഞാന്‍ ഓര്‍ക്കുന്നു. ജീവിതത്തില്‍ ചുരുക്കം ചില വിജയങ്ങള്‍ ഇങ്ങനെ ഒളിമങ്ങാതെ ഓര്‍മകളില്‍ നിലനില്‍ക്കുന്നു.


_________________________________________________________________________

ചില കാരണങ്ങള്‍ കൊണ്ട് ഈ ജോലിക്ക് ഞാന്‍ ജോയിന്‍ ചെയ്തില്ല. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമിത് ഓര്‍മയില്‍ എത്തിച്ചത് 'ആള്‍ക്കമിസ്റ്റ്' ആണ്. അതൊരു പോസ്റ്റ്‌ ആയി ഇവിടെ ഇടാന്‍ പ്രേരിപ്പിച്ചത് 'നിങ്ങള്‍ക്കും ആവാം കോടീശ്വര'നും. അതിനെക്കുറിച്ച് വിശദമായി അടുത്ത പോസ്റ്റില്‍ പറയാം. 

 

ഭൂമിയേക്കാള്‍ ഭാരമേറിയത്

"ഒരു 'ക്രാക്ക് ക്രീം'..."

മെഡിക്കല്‍ സ്റ്റോറില്‍ നിന്നു ഒയിന്റ്മെന്റ്റ് വാങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. 

അമ്മയ്ക്ക് കാലില്‍ വിള്ളല്‍ .. അതിനാണ് മരുന്ന്.

എന്നത്തേയും പോലെ സാധാരണ ദിവസം ഉച്ചക്ക് ഊണ് കഴിഞ്ഞു ഒന്ന് മയങ്ങാന്‍ പോയതായിരുന്നു...കട്ടിലില്‍ അമ്മ കിടക്കുന്നു....വെറുതെ ഒരു രസത്തിനു  അമ്മയുടെ കാലിന്റെ അടുത്ത് ഞാന്‍ തല വച്ച് കിടന്നു... വിശ്വസിക്കാന്‍ കഴിഞ്ഞില്ല ശരിക്കും...അത്രയ്ക്ക് വലിയ വിള്ളലുകള്‍ .

ഏറെ നാള്‍ മുന്നേ അമ്മ പറയുന്നുണ്ടായിരുന്നത് ഞാന്‍ ഓര്‍ത്തു... "കുട്ടീ കാലു വിണ്ടിട്ടു നടക്കാന്‍ വയ്യ... ടീവിലോക്കെ കാണിക്കില്ലെ ഇതിനുള്ള ഒരു ഒയിന്മേന്റ്റ്‌ , അതൊന്നു വാങ്ങി തര്വോ ?"  

"അതൊക്കെ തന്നെ മാറും അമ്മെ.... എനിക്ക് വേറെ പണിയുണ്ട് "  എത്രയോ തവണ ഞാന്‍ അവഗണിച്ച ആ അവശ്യം..

ആ കാല് എന്റെ അമ്മയുടെ തന്നെ ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.... ഞാന്‍ ഓര്‍ക്കുകയരുന്നു ... 

 എന്റെ ചെറുപ്പകാലത്ത് തന്നെ ജീവിതത്തില്‍ അവിചാരിതമായി ഉണ്ടായ വെല്ലുവിളികള്‍ നേരിടാന്‍ ഈ അമ്മയെടുത്ത ഭാരങ്ങള്‍ ..

രണ്ടു മുറി വാടക വീട്ടിലേക്കു മാറുമ്പോള്‍... മാസത്തില്‍ ഒരു തവണ വന്നു പോകുന്ന ദൂരെ ഒരു ചെറിയ ജോലിയുള്ള അച്ഛന്‍ ... ഞാനും ചേച്ചിയും അമ്മുമ്മയും ഉള്‍പെടുന്ന കുടുംബം ശ്രദ്ധിക്കാന്‍ അവരെടുത്ത പ്രതിബദ്ധത..

വീട്ടിലെ അവസ്ഥയൊക്കെ അറിയാവുന്നത് കൊണ്ട് ഞാനും ചേച്ചിയും ഒന്നിനും വാശിപിടിച്ചിട്ടില്ല.. പക്ഷെ ആവശ്യങ്ങള്‍ ഒക്കെ അറിഞ്ഞ് അമ്മയെല്ലാം മുന്നില്‍ എത്തിച്ചു.

സ്വകാര്യ സ്ഥാപനത്തില്‍ ഫീല്‍ഡ്‌ വര്‍ക്ക് കഴിഞ്ഞു അവര്‍ വീടെത്തുമ്പോള്‍ ആറു മണി കഴിയുമായിരുന്നു.. മിക്കവാറും ഉച്ചഭക്ഷണം ചുക്കുവെള്ളമോ ചായയോ ആവും.  കുറച്ചു കാലം കഴിഞ്ഞു അമ്മയ്ക്ക് അള്‍സര്‍ വന്നപ്പോള്‍ ചീത്ത പറയാന്‍ ആരും മറന്നില്ല... ഞാനും അന്ന് പറഞ്ഞിരുന്നു

 "ഒന്നും ശ്രദ്ധിക്കാതെ ഓരോന്ന് വരുത്തി വെക്കും... നിങ്ങള്‍ക്കെന്താ ഇത്രയ്ക്ക് വിവരം ഇല്ലേ????"  !!!

"വന്നു പോയില്ലേ കുട്ടി...ഇനി മാറുകയന്നെ വേണ്ടേ...?" 

ഒരു ചെറിയ പുഞ്ചിരിയില്‍ അവര്‍ വാക്കുകള്‍ ഒതുക്കി...

എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞതായി ഭാവിക്കാതിരുന്ന അമ്മ... അവര്‍ ഓടിയത് ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു...അവര്‍ ദൂരങ്ങള്‍ താണ്ടിയത് ഞങ്ങളെ ഏറെ ദൂരം മുന്നോട്ടു നയിക്കാനയിരുന്നു....എന്നിട്ടും പലപ്പോഴും ആ സ്നേഹവും ശ്രദ്ധയും തിരിച്ചു നല്കാന്‍ മറന്നു പോയി ഞാന്‍..

ഈ വിള്ളലുകള്‍ പലതും ഓര്‍മപ്പെടുത്തി.. കണ്ണീര്‍ ധാരയായി വന്നു... ആ കാലുകളില്‍ മെല്ലെ ഒന്ന് തലോടി ചാറുന്ന മഴ പോലും വക വെയ്ക്കാതെ ഇറങ്ങി ഓടിയതാണ് മെഡിക്കല്‍ ഷോപ്പിലേക്ക്... 

ഓര്‍മ്മകള്‍ ഇടമുറിയാതെ വന്നു കൊണ്ടിരുന്നു.... എന്റെ മറവികള്‍ വലിയ വിള്ളലുകള്‍ ആണ് ഉണ്ടാക്കിയിട്ടുള്ളത് എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു...  ഒരു ഒയിന്റ്മെന്റിനും ഭേദമാക്കാന്‍ കഴിയാത്ത വിള്ളലുകള്‍... നികത്തെണ്ടത് ഒരു ജന്മം കൊണ്ടാണ്... എങ്കിലും തീരുമോ എന്നറിയാത്തത്രയും ഞാന്‍ കടപ്പെട്ടിരിക്കുന്നു അമ്മെ ഞാന്‍.....,.



"എവിടേയ്ക്കാ ചെക്കാ ഈ മഴ കൊള്ളാന്‍ പോയത് " 

മുഖത്ത് കൃത്രിമമായ ഒരു ദേഷ്യം വരുത്തി അമ്മ ഉമ്മറത്ത്‌ നിക്കുന്നുണ്ടാരുന്നു... സാരിതലപ്പെടുത്തു തല തുവര്‍ത്തി തരുമ്പോള്‍ അമ്മയുടെ കയ്യിലേക്ക് ഞാന്‍ ക്രീം വച്ച് കൊടുത്തു... 'ഇതാ അമ്മ ചോദിച്ച സാധനം...'

----------------------------------------------------

യുധിഷ്ടിരനു ചക്രവര്‍ത്തിയാവനുള്ള യോഗ്യത അളക്കാന്‍ , യമാധര്‍മന്‍ 124 ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്... അതിലൊന്നാണ് ഓര്മ വന്നത്

"ഭൂമിയെക്കാള്‍ ഭാരമേറിയതു എന്തിനാണ്?"  - മാതാവിന് എന്ന് മറുപടി...  

"ആകാശത്തേക്കള്‍ ഉയരം ഏറിയത് എന്തിനു?"  പിതാവിനും....

ബ്ലോഗാശങ്കകള്‍ക്ക് വിരാമം

ഇന്ന് മലയാളം ബ്ലോഗ്ഗര്‍മാരുടെ ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ ചേരാന്‍ പറ്റി. കൂടെ ഒരു അംഗീകാരം പോലെ 'മലയാളം ബ്ലോഗേഴ്സ്' എംബ്ലവും കിട്ടി. നൂറുകണക്കിന് മികച്ച ബ്ലോഗ്ഗര്‍മാര്‍.,. അപ്പോഴാണ്‌ ഓര്‍ത്തത്‌ കുറെ നാളായി ഞാന്‍ വല്ലതും എഴുതി ഇട്ടിട്ടു. ഇതില്‍ വല്ലതും ഇടുന്നത് കാത്തു ഒരുപാടു പേര്‍ ഉണ്ടായിട്ടോ ആളുകള്‍ തുടരെ അന്വേഷിക്കുന്നത് കൊണ്ടോ അല്ല, എങ്കിലും സുഹൃത്തുക്കള്‍ പലരും ചോദിക്കും.

‘തുടക്കത്തില്‍ ഒക്കെ ഒരു കമ്പമാണേ.. പിന്നെ ഒക്കെ തണുക്കും. നമ്മള്‍ ഇതെത്ര കണ്ടതാ’ എന്നാണു പലരും പറയാതെ പറഞ്ഞത്. സമയം ഇല്ലഞ്ഞിട്ടോ കൂട്ടക്കാഞ്ഞിട്ടോ അല്ല, നമ്മള്‍ നല്ല പ്രതീക്ഷയോടെ എഴുതി കുറച്ചു കഴിയുമ്പോളായിരിക്കും തോന്നുക ‘അയ്യേ...ഇതത്ര പോരാ’ എന്ന്. ഒന്നുകില്‍ ഉള്ളിലെ ചിന്തകളും വികാരങ്ങളും അത് പോലെ വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാന്‍ കഴിയില്ലാ അല്ലെങ്കില്‍ നമുക്കീ വിഷയത്തില്‍ ഉള്ള താല്പര്യം മറ്റുള്ളവര്‍ക്ക് അത്ര ഉണ്ടാവില്ലയോ എന്ന തോന്നല്‍...,.അങ്ങനെ പൂര്‍ത്തിയാകാന്‍ മടിച്ചു ആറേഴു പോസ്റ്റുകള്‍ ഏതോ ഫോള്‍ഡര്‍  മുറിയിലെ ഫയല്‍ ബെഡില്‍ മയങ്ങുന്നുണ്ട്‌..,.


അഞ്ചാംക്ലാസിലോ മറ്റോ ആണ് ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്‌’ പഠിക്കാനുണ്ടായിരുന്നത്. നങ്ങേലിയും കുഞ്ഞും പൂതവും ഒക്കെ ഒരു രസത്തിലന്നു വായിച്ചു പോയി. വര്‍ഷങ്ങള്‍ക്കു ശേഷം ലേബര്‍ ഇന്ത്യയുടെ ഒരു ക്യാമ്പില്‍ വച്ച് ശിവദാസന്‍ മാസ്റ്റര്‍ പൂതപ്പാട്ട്‌ പാടി. അതേ നങ്ങേലിയും ഉണ്ണിയും പൂതവും, പക്ഷെ അന്ന് പ്രായഭേദമന്യേ ഞാനടക്കം കേട്ടിരുന്ന എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.


 അങ്ങനെയുള്ള ഈ പൂതപ്പാട്ട് എഴുതിക്കഴിഞ്ഞ ശേഷം ‘ചാപിള്ളയെ പെറ്റ തള്ളയെ പോലെ തിരിഞ്ഞു കിടന്നു’ എന്നാണ് ഇടശ്ശേരി പറഞ്ഞത്‌.,. താനെഴുതിയതു അത്ര നിരര്‍ത്ഥകമായി തോന്നി അദ്ദേഹത്തിന്. വല്ല്യ വല്ല്യ എഴുത്തുകാര്‍ക്ക് വരെ ഈ കുഴപ്പം ഉണ്ടെന്നു എനിക്ക് മുന്‍പേ അറിയാവുന്നതുകൊണ്ട് ഒരുപാടു നേരം കുത്തിയിരുന്നെഴുതിയ പല പോസ്റ്റുകളേയും കൊള്ളില്ലെന്ന് തോന്നിയപ്പോള്‍ നിഷ്കരുണം ഉപേക്ഷിക്കാന്‍ ഒരു മടിയും തോന്നിയില്ല... ഹി ഹി...

ഇനി അങ്ങോട്ട്‌ കുറച്ചു കൂടെ ആക്ടിവ് ആവാം. വീണ്ടും ഇതൊന്നു ഉറപ്പിക്കുകയാണ്. കഥകളും ഭാവനകളും എഴുതാന്‍ താല്പര്യം ഇല്ല. വിരഹം, ദുഖം, നൈരാശ്യം എന്നിവയില്‍ ഊന്നിയ എഴുത്തുകള്‍ പണ്ടേ വെറുപ്പാണ്. ദുരവസ്ഥകള്‍, സാമൂഹ്യപ്രശ്നങ്ങള്‍ തുടങ്ങിയവ പരിഹാരനിര്‍ദേശങ്ങള്‍ ഇല്ലാതെ ഒരിക്കലും പാടിനടക്കില്ല. – We leaders are always part of solutions, not the problems - .  പ്രതീക്ഷകള്‍, വിജയങ്ങള്‍, സ്നേഹം, ബന്ധങ്ങള്‍, നന്മകള്‍, അനുഭവങ്ങള്‍, അറിവുകള്‍, ആശയങ്ങള്‍ പിന്നെ അവസരങ്ങള്‍, ഇതിലൂന്നിയ വിഷയങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യു.

‘മെയ്ദിനം എന്റെ പിറന്നാള്‍ ആയ കഥ’ വായിച്ചു പലരും ‘കഥ നന്നായിട്ടുണ്ട് കേട്ടോ, ഇനിയുമിതുപോലെ നല്ല കഥകള്‍ എഴുതണം’ എന്ന് പറഞ്ഞത് കൊണ്ടാണ് ഇതു വീണ്ടും പറയേണ്ടി വന്നത്. പൂര്‍ത്തിയാകാതെ കിടക്കുന്ന ചില പോസ്റ്റുകള്‍ മുഴുവനാക്കി ഇടാം കൂടുതല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും ശ്രമിക്കാം. നിങ്ങളുടെ പിന്തുണ ഉണ്ടാവുമല്ലോ.

Tuesday

മെയ്ദിനം എന്റെ പിറന്നാള്‍ ആയ കഥ.


“അടുത്ത കൊല്ലം ന്റെ പിറന്നാള്‍ സ്കൂള്‍ ഉള്ള ദിവസം വര്വോ മ്മേ?”

“ആവൂ... അതെങ്ങനെയടാ കുട്ടാ.. ന്റെ കുട്ടീടെ പിറന്നാള്‍ എപ്പളും എപ്രിലിലോ മേയ്യിലോ അല്ലെ വരൂ...”

പിറന്നാളൂട്ടിയായി സ്കൂളില്‍ ചെല്ലുന്നത് ഇത്തിരി ഗമയുള്ള കാര്യം ആണെന്ന് തിരിച്ചറിഞ്ഞത് രണ്ടാം ക്ലാസ്സില്‍ ആയിരുന്നു. അന്ന് യൂണിഫോം ഇടണ്ട. പുത്തന്‍ പിറന്നാള്‍ ഉടുപ്പിട്ട് , കാലത്ത് അമ്പലത്തില്ന്നു കിട്ടിയ ചന്ദനം കൊണ്ട് കുറി തൊട്ട് ചന്തക്കാരനായി സ്കൂളിലേക്ക് വരുന്ന പിറന്നാള് കുട്ടിയെ അസംബ്ലിക്ക് വരി നിക്കുമ്പോ തന്നെ എല്ലാരും എത്തി നോക്കും. അസംബ്ലി കഴിഞ്ഞു ക്ലാസിലേക്ക് കേറുമ്പോള്‍ തന്നെ “ഡാ ഒരു മുട്ടായി എനിക്ക് അധികം തരണേ ട്ടാ , എന്റെ ചേച്ചിക്കും കൊടുക്കാനാ” എന്ന മാതിരിയുള്ള അഡ്വാന്‍സ് ബുക്കിങ്ങുകളുമായി അവരേ ചങ്ങാതിമാര്‍ വളയും. ടീച്ചര്‍ ക്ലാസിലേക്ക് വന്ന് ഹാജര്‍ വിളിക്കാന്‍ തുടങ്ങുമ്പോള്‍ പിറന്നാളുകാരന്റെ പേര് വരാന്‍ വേണ്ടി കാത്തിരിക്കും എല്ലാരും. പേര് വിളിച്ചു കഴിഞ്ഞാലോ പിറന്നാള്കുട്ടി ഒന്നും അറിയാത്ത പോലെ ഹാജര്‍ പറഞ്ഞു ഇരിക്കും, അപ്പൊ വേറെ ആരെങ്കിലും എണീറ്റ് നിന്നു പറയും,

 ‘ഇവന്റെ പിറന്നാളാ ടീച്ചറെ ഇന്ന്”  . 

അന്നേരം പിറന്നാള്കാരന്റെ മുഖത്തൊരു ചിരി വിടരും ! പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ച പോലെ ന്നൊക്കെ പറയില്ലേ.. അതാണ് !
 ശേഷം, എല്ലാരും ചേര്‍ന്ന് ഹാപ്പി ബര്‍ത്ത്ഡേ പാടും, ക്ലാസ്സിലെ എല്ലാര്ക്കും ടീച്ചര്‍മാര്‍ക്കും ഒക്കെ  മിട്ടായി വിതരണം , ഉച്ചയ്ക്ക് വീട്ടില്‍ പോവാം. അന്നിനീപ്പോ വന്നില്ലെങ്കിലും ടീച്ചര്‍ ഒന്നും ചോദിക്കില്ല.   

അന്ന് അരുണിന്റെ പിറന്നാള്‍ ആയിരുന്നു. പ്രീ ബുകിംഗ് ഇല്ലാതെ തന്നെ എനിക്ക് ഒന്നല്ല, രണ്ടു മിട്ടായി അധികം തന്നു. അവനു അല്ലെങ്കിലും എന്നോടൊരു പ്രത്യേക ഇഷ്ടാണ്. രണ്ടാം ക്ലാസ്സില്‍ ആ സ്കൂളില്‍ ഞാന്‍ ചേര്‍ന്നപ്പോള്‍ ‘രഞ്ജിത്ത് കുമാര്‍’ എന്ന നീളന്‍ ബോറന്‍ പേര് തല്ലി ചുരുക്കി ‘രഞ്ജു..’ ന്നു എന്നെ ആദ്യായി വിളിച്ചത് മുതല്‍ അരുണ്‍ ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. 

അന്ന് വൈകീട്ട് വരമ്പത്തൂടെ വീട്ടിലേക്കു നടക്കുംബോഴേ ഞാന്‍ തീരുമാനിച്ചു എന്റെ പിറന്നാളിന് എല്ലാര്ക്കും രണ്ടു എക്ലയര്‍ വച്ച് കൊടുക്കണം. അരുണിന് ഒരു പിടി കൊടുത്താലും കുഴപ്പല്ല്യ. ശെടാ.. കഴിഞ്ഞ വര്ഷം പിറന്നാള് സ്കൂള്‍ പൂട്ടിയപ്പോള്‍ ആയിരുന്നൂലോ.. അതിപ്പോ എല്ലാ വര്‍ഷവും അങ്ങനെ തന്നെ ആവ്വോ? ഒരു നിമിഷം എന്റെ മനസ്സ് ഒന്ന് പെടച്ചു. എന്നാലും.. ഇല്ല്യ.. അങ്ങനെയാവില്ല. ഇന്ന് തന്നെ അമ്മയോട് ചോദിച്ചട്ടന്നെ കാര്യം. ഒറ്റ ഓട്ടം കൊടുത്തു വീട്ടിലേക്കു....

എന്റെ പിറന്നാള്‍ ഏപ്രിലിലോ മേയ്യിലോ മാത്രേ ആവൂ എന്ന് അമ്മ നിസ്സംശയം പ്രഖ്യാപിച്ചതോടെ പ്രതീക്ഷയറ്റ് വല്ലാത്തൊരു ഭാവത്തോടെ ഞാനാ അടുക്കളവാതുക്കല്‍ തന്നെ ഇരുന്നു. പഠിച്ചു തീരണ കാലം വരെ സ്കൂളിലോ കോളെജിലോ എന്റെ പിറന്നാള്‍ ആഘോഷം ഉണ്ടാവില്ല. എന്റെ കൂട്ടുകാര്‍ക്കു മിട്ടായി കൊടുക്കാന്‍ പറ്റില്ല. പുത്തന്‍ പിറന്നാള്‍ ഉടുപ്പ് ആരെയും കാണിക്കാന്‍ പറ്റില്ല. എന്റെ നിര്‍ഭാഗ്യം ആലോചിച്ചിട്ട് സങ്കടം സഹിച്ചില്ല്യ. ആരോട് പറയാന്‍....,..

രാത്രി കഴിയ്ക്കാന്‍ നേരം കിണ്ണത്തില്‍ വിളമ്പിയ ചോറും നോക്കി ഞാന്‍ ഇതികര്‍ത്തവ്യഥാമൂഢനായി ഇരിക്കുന്നത് അമ്മൂമ്മയുടെ ശ്രദ്ധയില്‍ പെടുത്തിയത് ചേച്ചിയായിരുന്നു.

“എന്താണ്ടാ നെനക്ക് പറ്റിയെ .. സ്കൂളില്‍ന്നു ടീച്ചറ് തല്ലിയോ?”

കൂടുതല്‍ ചിണുങ്ങാതെ ഞാന്‍ കാര്യം പറഞ്ഞു.

“ഹാ.. ഇതാണിപ്പോ കാര്യം.. നീ ജനിച്ചത്‌ മേടത്തിലെ പൂയത്തിലാടാ”

ഓ .. അതിന് ?

“പൂയം ആരടെ നാളാന്നു അറിയോ നെനക്ക്?”

ആരുടെ???

“മുരുകന്റെ.... സാക്ഷാല്‍ സുബ്രമണ്യസാമീടെ നാളാ.!”

ഫൂ.. ഇതാണോ കാര്യം എന്ന മട്ടില്‍ ഞാന്‍., സ്കൂളിന്റെ പടി കാണാത്ത മുരുകന് പിറന്നാള്‍ അവധികാലത്ത് വന്നാലെന്താ മഴക്കാലത്ത്‌ വന്നാലെന്താ.

എന്നെ അനുനയിപ്പിക്കാന്‍ വേറെ ഞ്യായം ഒന്നും ഇല്ലാത്തതു കൊണ്ടാവണം. അമ്മൂമ്മ പിന്‍വലിഞ്ഞു. അമ്മയ്ക്ക് നീട്ടി വിളിച്ചു ഒരു മെസ്സേജും അയച്ചു.

“രാധേ.. നെന്റെ മോന്‍ ഒരൊറ്റ വറ്റ് ചോറ് കഴിക്കിണില്ല ട്ടോ .. ഒന്നിബടെ വാ..”

ഞങ്ങള്‍ക്ക് ചോറ് വിളമ്പിതന്ന് തുണി തെയ്ക്കാന്‍ പോയതായിരുന്നു അമ്മ. തയ്യല്‍ മെഷീന്റെ ശബ്ദം നിന്നപ്പോ ഞാന്‍ ഉറപ്പിച്ചു. അമ്മ പുറപ്പെട്ടു, ഉം.. തല്ലു ഉറച്ചു. എന്റെ കൈ അറിയാതെ ചോറിലേക്ക്‌ നീണ്ടു, കുറച്ചു കൂട്ടാന്റെ വെള്ളം ഒഴിച് കുഴച്ചു തുടങ്ങി. 
അപ്പോളേക്കും പ്രതീക്ഷിച്ച പോലെ അമ്മ മുന്‍പിലെത്തി. പതുക്കെ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ആശ്വാസം ആയി. ദേഷ്യം ഒട്ടും ഇല്ല. ദേഷ്യം വന്നാല്‍ അമ്മ ഭദ്രകാളിയാണെന്ന് ഞാനും ചേച്ചിയും രഹസ്യമായി പറയുമായിരുന്നു.

“ഡാ നീ ജനിച്ച ദിവസത്തിന്റെ പ്രത്യേകത നിനക്ക് അറിയോ?”

അമ്മ ചോദിച്ചു.

മുരകന്റെ നാളോ?

“ഏയ്‌.. ഞാന്‍ നാളിന്റെ കാര്യം അല്ല, ഇംഗ്ലീഷ് തിയതീടെ കാര്യാ പറഞ്ഞെ”

അതൊരു പുതിയ ചിന്തയായിരുന്നു. മലയാള മാസവും നാളും ആണ് വീട്ടിലെ എല്ലാവരുടെയും പിറന്നാളിന് എടുക്കുക. ഒരു മാസത്തില്‍ രണ്ടു നാള്‍ വന്നാല്‍, രണ്ടാമത്തെ നാള്‍ എടുക്കും (ശ്രാദ്ധം കഴിക്കാന്‍ ആണ് ഒന്നാമത്തെ നാള്‍ എടുക്കുക ). അതല്ലാതെ വിശേഷ കാര്യങ്ങള്‍ക്കു ഇംഗ്ലീഷ് മാസവും തിയതിയും നോക്കുന്ന ഏര്‍പ്പാട് ഉണ്ടായിട്ടില്ല.  

ഉം... എന്താ പ്രത്യേകത?

“മേയ് 1 , സര്‍വ്വലോകതൊഴിലാളിദിനം ! ലോകം മുഴുവന്‍ ആഘോഷിക്കണ ദിവസാടാ ചെക്കാ..”

ഹൂ.. സത്യം?

“ഉം... സത്യം . സംശയം ഉണ്ടെങ്കില്‍ കലണ്ടര്‍ നോക്ക്”

എന്റെ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ക്ലാസ്സിലെ പിള്ളാര്‍ക്ക് എക്ലയര്‍ കൊടുക്കാന്‍ പറ്റിയിലെങ്കില്‍ എന്താ...ലോകം മുഴുവന്‍ ആഘോഷിക്കില്ലേ. ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ മെയ്ദിനത്തെ പറ്റി അറിയാവുന്നതൊക്കെ അമ്മൂമ്മയും ചേച്ചിയും പറഞ്ഞു തന്നു.

രാത്രി ലൈറ്റ് അണച്ച് അമ്മ അടുത്ത് വന്നു കിടക്കും വരെ ഞാന്‍ ഉറങ്ങാതെ കിടന്നു. അടുത്ത് കിടന്ന അമ്മയുടെ വയറ്റില്‍ ചുറ്റിപ്പിടിച്ചു കാലെടുത്തു മുകളിലേക്കിട്ട് ഞാന്‍ ചോദിച്ചു.

“അപ്പൊ ഞാന്‍ വലുതായാല്‍ നല്ല തൊഴിലാളി ആവും ല്ലേ?”

“അവൂലോ... ന്റെ കുട്ടി നല്ല തൊഴിലാളി ആവും”

അപ്പോള്‍ കട്ടിലിട്ട ഭാഗത്തെ ഇരുട്ടില്‍ നിന്നു അമ്മൂമ്മയുടെ ശബ്ദം പൊങ്ങി.

“തൊഴിലാളി മാത്രം ആയാ പോരാട്ടോ.. ഒരുപാടു തൊഴിലാളികള്‍ക്ക് തൊഴില് കൊടുക്കണ മൊതലാളി കൂടെ ആവണം വലുതാവുമ്പോ... ഹി ഹി ഹി ...”

അത് കേട്ട് അമ്മയും ഞാനും ഉറക്കെ ചിരിച്ചു. ഉള്ളില്‍ ഞാന്‍ മന്ത്രിച്ചു.. 

“ അതെ.. ഞാന്‍ നല്ല തൊഴിലാളി ആവും.. അത് കഴിഞ്ഞ് നല്ല മുതലാളിയും”

വീണ്ടുമൊരു മെയ്ദിനം എന്റെ പ്രായത്തെ ഒര്മിപ്പിക്കുമ്പോള്‍ കുട്ടിക്കാലത്തെ ഈ സംഭവം കൂടെ മനസ്സില്‍ ഓടിയെത്തുന്നു. അന്ന് മുതല്‍ വീട്ടുകാര്‍ മേടത്തിലെ പൂയത്തിനു സദ്യ കൂട്ടിയാലും മെയ്ദിനം ആണ് ഞാന്‍ അംഗീകരിച്ച എന്റെ പിറന്നാള്‍ .

കഴിഞ്ഞ ഒരു വര്‍ഷത്തെ ജീവിതത്തിന്റെ ഓഡിറ്റിങ്ങും അടുത്ത ഒരു വര്‍ഷത്തെ ലൈഫ് പ്ലാനിങ്ങും ഈ ദിവസം നടക്കും. അതില്‍ ശ്രദ്ധയും സ്നേഹവും പിന്തുണയും ആശംസകളും അനുഗ്രഹങ്ങളും അനുഭവങ്ങളും വേദനകളും തന്ന സകലരെയും ഓര്‍മിക്കും. നന്ദിയോടെ മാത്രം.



Thursday

അല്പം പരസ്യചിന്തകള്‍


ഈ കയ്പക്ക പോലെ കിടക്കണ കേരളത്തില് പണ്ട് ദൂരദര്‍ശന്‍ കൂടാതെ ഏഷ്യാനെറ്റും സൂര്യ ടി വി യും വന്നപ്പോ തന്നെ നുമ്മ കരുതി ധാരളമായെന്നു. പാര്‍ട്ടി ചാനലായി കൈരളിയും പിന്നെ ഒരു വാര്‍ത്താ ചാനലും കൂടെ ആയപ്പോള്‍ കരുതി കഴിഞ്ഞു, എല്ലാം തികഞ്ഞു എന്ന്. എവടെ!  ഗുഡ്സ് വണ്ടിയുടെ ബോഗികള്‍ പോലെ ഇതിനൊരു അവസാനം ഇല്ലെന്നായി ഇപ്പൊ.

ഇത്ര ശക്തമായ യുദ്ധം നിലനില്‍ക്കുന്ന ചാനല്‍ രംഗത്തേക്ക് വാര്‍ത്ത‍ ചാനലുമായി മാതൃഭൂമി അടക്കമുള്ളവര്‍ കടന്നു വരുമ്പോള്‍ മുതല്‍ നിരീക്ഷിക്കുകയായിരുന്നു. എങ്ങനെയുള്ള പരസ്യം ആയിരിക്കും ഇവര്‍ സെല്‍ഫ്‌ ബ്രാന്‍ഡ്‌ ചെയ്യാന്‍ ഉപയോഗിക്കുക എന്ന്.


പതിവ് തെറ്റിക്കാതെ മാതൃഭൂമി എത്തിയത് ഒരു വ്യത്യസ്തതയും ഇല്ലാത്ത ആറിത്തണുത്ത പരസ്യങ്ങളുമായാണ്. ഈ അവിഞ്ഞ കട്ട്ഔട്ടുകള്‍ രണ്ടാമതൊന്നു കടാക്ഷിക്കാന്‍ ഒരാള്‍ക്കും തോന്നില്ല. ഇങ്ങനെ വീണ്ടും നോക്കാന്‍ തോന്നിക്കതെയാണ് ഇവര്‍ സ്വന്തം ബ്രാന്‍ഡ്‌ ഉറപ്പിച്ചത് എന്ന് പോലും തോന്നിയിട്ടുണ്ട് എനിക്ക്.



അഞ്ചാം ക്ലാസ്സിലെ കുട്ടിക്ക് ഇതിലും നല്ല ഐഡിയ തോന്നും. വാസ്തവം  , വിലക്കയറ്റം എന്നീ വാക്കുകളെ ഒക്കെ തിരിച്ചെഴുതിയിരിക്കുന്നു. ഇനി ലോഗോ നോക്കണേ മുത്തൂറ്റിന്റെ ‘M’ ലേശം മാറ്റിപ്പിടിച്ചു ഒരെണ്ണം. 



മനോരമയ്ക്കുള്ള സര്‍ക്കുലെഷനുകളെക്കാള്‍ ലക്ഷങ്ങള്‍ കുറവാണു മാതൃഭൂമിയ്ക്കു. എന്നാലോ ഞങ്ങള്‍ക്കിതൊക്കെ മതി എന്ന മട്ടും. ഒരു പരീക്ഷണങ്ങളും മാതൃഭൂമിയില്‍ കണ്ടിട്ടില്ല. വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞതാണ് പത്രം. അച്ചായന്റെ മനോരമയില്‍ വാര്‍ത്തയെക്കാള്‍ കൂടുതല്‍ പരസ്യങ്ങള്‍ ആണ്. പോരാത്തതിന് ‘നുണോരമ’ എന്നൊരു വിളിപ്പേര് വ്യാപകമായി തന്നെ ഉണ്ട്. എന്നിട്ടോ? തൊടാന്‍ പറ്റില്ല. ഓരോ വര്‍ഷവും സര്‍ക്കുലെഷനില്‍ വച്ചടി വച്ചടി കേറ്റം. ന്താ കാര്യം? സംഗതി കളറാ! അതന്നെ. നല്ല ലെ ഔട്ട്‌ , ഫോണ്ട് , കളര്‍ കോഡ് പിന്നെ തരാതരം മസാല ചേര്‍ത്ത ഉള്ളടക്കം. പത്രം മാത്രമല്ല, പ്രസിദ്ധീകരണങ്ങളിലും. ഇത് തന്നെ ശൈലി. ഒരു മനോരമയും മാതൃഭൂമിയും കണ്ടാല്‍ കൂടുതല്‍ പേരും ആദ്യം എടുത്തു മറിക്കുന്നത് മനോരമയയിരിക്കും.


പറഞ്ഞു വന്നത് മലയാളത്തിലെ 'മ' പത്രങ്ങുടെ ഗുണദോഷങ്ങളല്ല, പരസ്യങ്ങളെ കുറിച്ചാണ്. ഏറ്റവും ശക്തമായ കലാവിഷ്കാരം ആണ് പരസ്യം എന്ന് പറഞ്ഞാല്‍ അല്ലെന്നു പറയാന്‍ ആവുമോ? കുറഞ്ഞ സമയം കൊണ്ട്, കുറഞ്ഞ വാക്കുകള്‍ കൊണ്ട്, ഏറ്റവും മികച്ച രീതിയില്‍ ആശയങ്ങളെ ആളുകളിലേക്കെത്തിക്കണം. ഇത്രമേല്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് റിസള്‍ട്ട് ഉണ്ടാക്കിയെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം മറ്റേതു ആവിഷ്കാരത്തിനുണ്ട്?



പെണ്ണിന്റെ അര്‍ദ്ധ നഗ്ന മേനിയും അതില്‍ അങ്ങിങ്ങ് വേണ്ടിടത്തും വേണ്ടാത്തിടത്തും തൂങ്ങി നില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളും മാത്രം മുഖ മുദ്രയക്കിയ ജുവല്ലറി പരസ്യങ്ങള്‍ ഒരമ്മ പെറ്റ മക്കളെ പോലെ പോയിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മുടെ കല്യാണ്‍ ഒരു തരി പൊന്ന് ഇല്ലാതെ സ്വര്‍ണ്ണക്കടയുടെ പരസ്യം ചെയ്യുന്നത്. ‘വിശ്വാസം അതല്ലേ എല്ലാം’ !



അച്ഛന്റെ വിശ്വാസം കാത്തുരക്ഷിക്കാന്‍ ഒളിച്ചോടിപ്പോയ പെണ്ണ് തിരിച്ചു വരുമ്പോള്‍ ‘എന്റെ വിശ്വാസത്തിനു വിലയില്ലേ?’ എന്ന ഭാവത്തില്‍ ശശിയായി നിക്കുന്ന കാമുകന് വേണ്ടി യുവത്വം വാദിച്ചപ്പോളും പരസ്യം അതിന്റെ ഉദ്ദേശം സാധിച്ചെടുത്തു. കുടുംബ ബന്ധങ്ങള്‍ ഒക്കെ ദൃഡമായി നിലനിന്നാലും കല്യാണമാമാങ്കം കുടുംബം ഏറ്റെടുത്താലും മാത്രമേ സ്വര്‍ണ്ണം ചിലവാകൂ. ഒളിച്ചോടുന്നവര്‍ സ്വര്‍ണ്ണം വാങ്ങുമോ?

കല്യാണിന്റെ പരസ്യം ക്ലിക്ക്‌ ആയതോടെ ആലുക്കാസ്‌ കമ്പനികളും മലബാര്‍ ഗോള്‍ഡും അതേ വഴി വച്ച് പിടിച്ചു. കുടുംബം, ബന്ധം സ്നേഹം..അങ്ങനെ അങ്ങനെ.. 

(ഈ പരസ്യത്തില്‍ അമ്മയായി അഭിനയിച്ചിരിക്കുന്നത് വിജയിന്റെ സ്വന്തം അമ്മയാണ്, അവരുടെ പേര് ശോഭ എന്നും ! )

പരസ്യം വന്നാല്‍ ആളുകള്‍ ചാനല്‍ മാറ്റും, പരസ്യം ഇത്തിരി രസകരമായാല്‍ പിടിച്ചിരുത്താം. ഇന്ത്യയില്‍ മെന്ടോസ്/സെന്റര്‍ ഫ്രെഷ് ആണ് ആളെ ചിരിപ്പിച്ചു കൊല്ലുന്ന പരസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ പരീക്ഷിച്ചത് എന്ന് തോന്നുന്നു.


 ഇമ്മാതിരി പരീക്ഷണങ്ങള്‍ ഒക്കെ അന്താരാഷ്ട്ര വിപണിയില്‍ പരീക്ഷിച്ചു വിജയിച്ച ശേഷമേ ഇവിടെയൊക്കെ പരീക്ഷിക്കൂ. അങ്ങനെയാണ് തമാശകള്‍ക്ക് അപ്പുറം സെന്റിമെന്റ്സ് കൊണ്ടുള്ള കളി തുടങ്ങിയത്.

കഴിഞ്ഞ വര്ഷം ഏറ്റവും നല്ല പരസ്യമായി തിരഞ്ഞെടുക്കപ്പെട്ട ബട്വേയിസറിന്റെ പരസ്യം നോക്കു. സെന്റിമെന്റ്സ് !



കേരളത്തിന്‌ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം എങ്ങനെ വന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ലോകത്ത്‌ യഥാര്‍ത്ഥ ‘God’s Own Country’ ന്യൂസിലാന്‍ഡ്‌ ആണ്. സംശയമുള്ളവര്‍ നോക്കിക്കോ. http://en.wikipedia.org/wiki/God's_Own_Country , ടൂറിസം പ്രമോഷന് വേണ്ടി പരസ്യം ഉണ്ടാക്കുമ്പോള്‍ ഏതോ ഒരു കോപ്പിറൈറ്റര്‍ അടിച്ചു വിട്ടതാണ് പിന്നീട് മലയാളി സമൂഹം ഏറ്റെടുത്തു പാടിയത്. അതെഴുതിയവന്‍ പോലും വിചാരിച്ചു കാണില്ല സംഗതി ഇത്ര ക്ലിക്ക് ആവുമെന്ന്. 

ഒരു ഉത്പന്നത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ചില പേരുകള്‍ ഇങ്ങനെ ഓടിയെത്തണം അതിനു ശക്തമായ പരസ്യം വേണം, ഇനി അതിനു പകരം മറ്റൊന്ന് കേറാതിരിക്കാന്‍ തുടര്‍ച്ച വേണം. ഒരിക്കല്‍ പരസ്യങ്ങള്‍ നല്‍കി തുടങ്ങിയാല്‍ തുടര്‍ച്ചയായി കൊടുത്തില്ലെങ്കില്‍ കമ്പനിക്ക് അല്ലെങ്കില്‍ ഉത്പന്നങ്ങള്‍ക്ക് കാര്യമായി എന്തോ സംഭവിച്ചു എന്ന ധാരണ ആളുകളില്‍ ഉണ്ടാവും. ഇനി ഒരേ പരസ്യം തന്നെ ഒരുപാടു കാലം കൊടുത്തു കൊണ്ടിരുന്നാല്‍ പുതുമയില്ലാത്ത കമ്പനി എന്ന പേര് വീഴും.

 ‘കൃഷ്ണ തുളസി കഫ്സിറപ്പ്‌’ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഒരേ പരസ്യം ആണ് കൊടുക്കുന്നത്. അതുകൊണ്ടെന്താ പണ്ടത്തെ അതേ ‘നല്ല’ സാധനം ആണ് ഇന്നും എന്നൊരു ധാരണ ഉണ്ടാക്കാന്‍ പറ്റി. എന്നുവച്ച് മറ്റു ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അത് യോജിക്കണമെന്നില്ല.

യു ടി ഐ ആക്സിസ്‌ ബാങ്ക് ആവുന്ന കാലത്താണ് കഷ്ടകാലത്തിനു ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാവുന്നത്. ഓഹാരിയെന്നും മ്യൂച്ചല്‍ ഫണ്ട് എന്നും ചിന്തിച്ചാല്‍ തന്നെ യു ടി ഐ എന്ന പേര് ആളുകള്‍ ആദ്യം ഓര്‍ക്കുന്ന കാലത്ത് പേര് മാറ്റം വേണ്ട വിതം ആളുകളെ അറിയക്കാന്‍ കഴിയാഞ്ഞത് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. മറികടക്കാന്‍ ശക്തമായ പരസ്യം വേണ്ടി വന്നു. ഇരട്ടക്കുട്ടികളെ വച്ച് ‘പേര് മാത്രം വ്യത്യാസം മറ്റെല്ലാം ഒരുപോലെ’ എന്ന പരസ്യം ആ വര്‍ഷത്തെ ഏറ്റവും നല്ല പരസ്യത്തിനുള്ള അവാര്‍ഡ്‌ കരസ്ഥമാക്കുകയും ചെയ്തു.


ആളുകളെയും പട്ടികളെയും വച്ച് പരസ്യം ഉണ്ടാക്കുന്നതിന്റെ മെനക്കേട് ഒഴിവാക്കാന്‍ വോഡഫോണ്‍ പരീക്ഷിച്ച ‘സൂസു’ പരസ്യങ്ങള്‍ ഹിറ്റ്‌ ആയി. ചെലവ് കുറവ്, പണി എളുപ്പം നല്ല റിസല്‍ട്ടും.

ഒരിക്കലും തകരാത്ത അക്ഷയപാത്രം ആണ് പരസ്യവിപണി. പ്രിന്‍റ് മീഡിയ , വിഷ്വല്‍ മീഡിയ എന്നിവയ്ക്ക് ഒപ്പം ശക്തമായി ന്യൂ മീഡിയ കൂടെ വേരുറപ്പിച്ച ഇക്കാലത്ത് ഇതുവരെ കാണാത്ത പല പുതുമകള്‍ക്കും പരസ്യ വിപണി വേദിയാവും. കാണപ്പുറത്തു കിടക്കുന്ന അവസരങ്ങള്‍ ഇനിയുമുണ്ട് ഏറെ. ഈ മേഖലയില്‍ കരിയര്‍ അല്ലെങ്കില്‍ ബിസ്സിനസ്സ്‌ തുടങ്ങാന്‍ താല്പര്യമുണ്ടെങ്കില്‍ അടുത്ത പോസ്റ്റ്‌ വായിക്കൂ. ചില ആശയങ്ങള്‍ പങ്കുവെയ്ക്കാം. 

Wednesday

സോഷ്യല്‍ നെറ്റ് വര്‍ക്ക് - ഇനിയുമേറെ...


കുട്ടിക്കാലത്ത് ഒന്നിച്ച് മണ്ണപ്പം ചുട്ടു നടന്ന കളിക്കൂട്ടുകാരന്‍, അഞ്ചാം ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍ ഇരുന്ന സഹപാഠികള്‍, എട്ടാം ക്ലാസ്സില്‍ മനസ്സ് കവര്‍ന്ന ആദ്യത്തെ കാമുകി, പണ്ട് വീട്ടില്‍ മത്തി വിക്കാന്‍ വന്നിരുന്ന ഇപ്പോള്‍ ഗള്‍ഫില്‍ എത്തിയ ഹനീഫിക്ക.. അങ്ങനെ ഇനി ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണില്‍പോലും കണ്ടുമുട്ടാന്‍ സാധ്യത തീരെ കുറഞ്ഞ ഒരുപാടു പേരെ വീണ്ടും ഒരു വിളിപ്പാടകലെ എത്തിച്ചു തന്ന ഫേസ്ബുക്കിനെയും സൂക്കര്‍ബര്ഗ് മാമനെയും മനസ്സില്‍ നന്ദിയോടെ സ്മരിച്ചുകൊണ്ട് തുടങ്ങട്ടെ.. 
 



സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ മുന്‍പന്‍ ഫേസ്ബുക്ക് തന്നെ. ഇതിന്‍റെയൊക്കെ ഭൂതവും വര്‍ത്തമാനവും നോക്കി ഭാവി പ്രവചിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്.പണ്ട് നാട്ടില്‍ തീവണ്ടി വരുന്ന കാലത്ത് ആളുകള്ക്കുണ്ടായിരുന്ന വിശ്വാസങ്ങളും ആശങ്കകളും പറഞ്ഞു കേട്ടിട്ടില്ലേ? നാട്ടിലൂടെ തീവണ്ടി ഓടിത്തുടങ്ങിയാല്‍ പെണ്ണുങ്ങള്‍ക്ക്‌ ഗര്‍ഭം ഉണ്ടാവില്ല, ഉള്ള ഗര്‍ഭം അലസും, കോഴി മുട്ട വിരിയില്ല, നാട് നശിക്കും .. അങ്ങനെ അങ്ങനെ.. ഹി ഹി.. ഏതാണ്ട് അത്പോലെയായിരുന്നു ഇന്റര്‍നെറ്റ്‌ വരുമ്പോള്‍ ആളുകള്‍ക്കുണ്ടായിരുന്ന ആശങ്കകളും ധാരണകളും.


മാതൃഭാഷ മരിക്കും, മലയാളം ആളുകള്‍ മറക്കും, സാമൂഹ്യ ജീവികള്‍ ഇല്ലാതെയാവും, വായന അന്യമാവും എന്നൊക്കെ. എന്നിട്ടിപ്പോഴോ? വെബ്‌ ഉലകത്തില്‍ പഞ്ചാരയടി മുതല്‍ പച്ചതെറി വരെ എല്ലാം നല്ല അസ്സല് മലയാളം. ഇ-ബുക്കും ഇ-റീഡറും, മത-രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ ഒക്കെ ഗംഭീരമായി ചര്‍ച്ച ചെയ്യപ്പെടുന്നു.

ഇന്നിപ്പോള്‍ ഫേസ്ബുക്കിലൊക്കെ ഒന്നുകില്‍ നല്ല മലയാളം അല്ലെങ്കില്‍ നല്ല ഇംഗ്ലീഷ്. അല്ലതെ മംഗ്ലീഷില്‍ ഇടുന്ന പോസ്റ്റുകളോ കമന്റുകളോ ആരും മൈന്‍ഡ്‌ ചെയ്യില്ല. ഒരഞ്ചു വര്ഷം മുന്‍പത്തെ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരേക്കാള്‍ കൂടുതല്‍ നല്ല രീതിയില്‍ മലയാളം കൈകാര്യം ചെയ്യാന്‍ ഇപ്പോഴുള്ളവര്‍ക്ക് കഴിയുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. നാലാള് കാണും എന്നുള്ളതുകൊണ്ട് നല്ല ഭാഷയില്‍ തെറ്റില്ലാതെ ടൈപ്പ്‌ ചെയ്തെ  ആളുകള്‍  എന്‍റര്‍ അടിക്കു.



ഫേസ്ബുക്ക് നിര്‍ത്താന്‍ പോവുകയാണെന്നും അല്ലെങ്കില്‍ മാസാമാസം മെമ്പര്‍ഷിപ്പ്‌ ഫീ ഒക്കെ വെക്കും എന്നൊക്കെ ഇടയ്ക്ക് ഗുണ്ടുകള്‍ വരും. കാര്യം പബ്ലിക്‌ ഷെയറുകള്‍ ഇഷ്യൂ ചെയ്തതിനു ശേഷം ഫേസ്ബുക്ക് കമ്പനിയുടെ സാമ്പത്തിക ഗ്രാഫ്‌ ഇത്തിരി താഴെക്കാണെങ്കിലും സമീപഭാവിയിലെങ്ങും ഒരു അടച്ചുപൂട്ടല്‍ നേരിടേണ്ടി വരില്ല. 

ആരാന്‍റെ ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്നറിയാനുള്ള ആഗ്രഹവും ആകാംക്ഷയും ഉള്ളിടത്തോളം കാലം, എന്നുവച്ചാല്‍ മനുഷ്യന്‍ ഉള്ളിടത്തോളം കാലം, ഈ മഹാസംഭവം ഇങ്ങനെ നിലനില്‍ക്കും. നമ്മുടെ ജീവിതത്തിലെ നല്ല കാര്യങ്ങള്‍ നാലാളെ അറിയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാകയാല്‍, ഈയൊരു മാധ്യമം ആളുകള്‍ ഉപേക്ഷിക്കാനുള്ള സാധ്യത വളരെ കുറവാണു തന്നെ.



വിഷാദരോഗത്തിനുള്ള സാദ്ധ്യതകള്‍ പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.  കാരണം, മറ്റുള്ളവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സകല നല്ല കാര്യങ്ങളും നമ്മള്‍ അറിയുകയും, ഏതൊരു മനുഷ്യനും ഉള്ള സഹജമായ അസൂയ അല്‍പാലപമായെങ്കിലും നമ്മുടെ ഉള്ളില്‍ വളരുകയും, ഇതെല്ലാം നമുക്കില്ലാത്ത പലതിനെയും കുറിച്ച് നമ്മളെ കൂടെ കൂടെ ഓര്‍മിപ്പിക്കുകയും ചെയുമ്പോള്‍ വിഷാദം വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.



“എനിക്കിതൊക്കെ ഉണ്ട്, ഞാനിവിടെയൊക്കെ പോയിട്ടുണ്ട്. നിങ്ങള്‍ക്കിതില്ല, നിങ്ങള്‍ ഇതൊന്നും കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ല" എന്ന ഒരു നിശബ്ദ സന്ദേശം കൊടുക്കുകയാണ് ഓരോ സ്ടാടസ് / ഫോട്ടോ അപ്ഡേറ്റും ! എങ്കിലും ചിന്തിക്കുന്ന തലമുറകള്‍ വേണ്ടതിനെ എടുത്തു തള്ളേണ്ടതിനെ തള്ളാന്‍ ശീലിക്കും എന്ന് പ്രതീക്ഷിക്കാം.

പുറംപൂച്ചുകള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കും ആണ് കൂടുതലും സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കപെടുന്നത് എന്ന്‍ ധരിചിരിക്കുന്നവര് കേട്ടോളു. 40% ഷെയറിംഗുകള്‍ നടക്കുന്നതും മറ്റുള്ളവരെ സഹായിക്കാന്‍ ആണ്. 26% ഷെയറിംഗുകള്‍ സുഹൃത്തുകള്‍ക്കു ആ വിവരം സഹായം ആവും എന്നത് കൊണ്ടാണെങ്കില്‍ 17% ഷെയറിംഗുകള്‍ വിഷയത്തിലുള്ള അഭിനിവേശം കൊണ്ട് ചെയ്യുന്നതാണ്‌. ഇനി ബാക്കി ഉള്ള 17%ത്തില്‍ പ്രചോദനം നല്‍കുക , പ്രതികരിപ്പിക്കുക , ബിസ്സിനസ്സ്‌ ഉദ്ദേശങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടും. സോഷ്യല്‍ നെറ്റ്വര്‍ക്കിലെ ഷെയറിംഗുകളിലൂടെ ചികിത്സാസഹായങ്ങളും, രക്തവും ഒക്കെ കിട്ടിയ ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട്.


ഇനി ചില ഫേസ്ബുക്ക് വസ്തുതകള്‍

·    -ലോകജനതയില്‍ 13ല്‍ ഒരാള്‍ ഫേസ്ബുക്ക് അംഗമാണ്.

·    -ഒരു ഫേസ്ബുക്ക് ഉപയോക്താവിനുള്ള ശരാശരി സുഹൃത്തുകള്‍ 229 ആണ്.

·    -ഒരു ദിവസം ശരാശരി 15% അംഗങ്ങള്‍ സ്വന്തം സ്ടാടസ് അപ്ഡേറ്റ്                                           ചെയ്യുമ്പോള്‍ 22% പേര്‍ മറ്റുള്ളവരുടെ സ്ടാടസ്സിനു കമന്റ് കൊടുക്കുന്നു. 26% പേര്‍ ലൈക്കും.  ( ഇപ്പൊ മനസ്സിലായല്ലോ , സ്വന്തം സ്ടാടസ് നന്നാക്കുന്നതിനേക്കാള്‍ ആളുകള്‍ക്ക്‌ താല്പര്യം ആരാന്റെ സ്ടാടസുകളില്‍ ആണ് എന്ന്).
·        
    -ദിവസം മുഴുവന്‍ ഫേസ്ബുക്കില്‍ അടയിരിക്കുന്നവര്‍ ഉണ്ട്, വല്ലപ്പോഴും കേറി ഇറങ്ങുന്നവര്‍ ഉണ്ട്. എല്ലാവരുടെയും ഒരു ശരാശരി എടുത്തു നോക്കിയാല്‍ ദിവസം ഒരാള്‍ 13.5 മിനിറ്റ് ഫേസ്ബുക്കില്‍ ഇരിക്കുന്നു !

·   -മനശാസ്ത്രജ്ഞര്‍ പുതിയൊരു മാനസിക വൈകല്യം കണ്ടെത്തിയിരിക്കുന്നു. FAD – Facebook Addiction Disorder. 


ജീവിത പങ്കാളിയെ കണ്ടെത്തുമ്പോഴും , സ്ഥാപനങ്ങള്‍ ജീവനക്കാരെ കണ്ടെത്താനും ഒക്കെ ഇപ്പോള്‍ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാദ്ധ്യതകള്‍ ഇനിയുമേറെ ഉണ്ട്. പലതും വരാനിരിക്കുന്നതേ ഉള്ളൂ. മാസം ഫീസ്‌ ഒക്കെ വച്ചാല്‍ ഈ കട പൂട്ടുമെന്ന കാര്യത്തില്‍ സംശയം ഇല്ല. കാതുകുത്തിയവന്‍ പോയാല്‍ കടുക്കന്‍ ഇട്ടവന്‍ വരും. സോഷ്യല്‍ നെറ്റ്വര്‍ക്ക് വിപ്ലവങ്ങള്‍ക്ക് ഇത് വെറും ശൈശവം മാത്രം.


ഇത് കൂടെ കേട്ടോ, സ്കൂളില്‍ നിന്നും ഡ്രോപ്പ് ഔട്ട്‌ ആയ ഫേസ്ബുക്ക് മുതലാളി മാര്‍ക്ക്‌ സൂക്കര്‍ബര്ഗ് അണ്ണന്‍ സ്വന്തം പ്രൊഫൈലില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ബിരുദം ഉണ്ടെന്നാണ് വച്ചിരിക്കുന്നത് (https://www.facebook.com/zuck). മുതലാളിക്ക് തന്നെ ഇത്രേം വലിയ ഗുണ്ട് പറയാമെങ്കില്‍ നുമക്കടെ കാര്യം പറയണ്ടല്ലോ. ആരോ അടിച്ച വിറ്റ്‌ പോലെ , റേഷന്‍ കടയില്‍ അമ്മേടെ കൂടെ അരി വാങ്ങാന്‍ നിക്കണ പെണ്ണ് ഫേസ്ബുക്കില്‍ സ്ടാടസ് അപ്ഡേറ്റ് ചെയ്യുനത് ഇങ്ങനെ "Weekend Shopping with Mummy... <3  <3  "