മളവര്‍ത്തപ്പുളി അഥവാ തറവാട്ടുപുളി
രസം പോലെ ചോറില്‍ ഒഴിച്ച് കഴിക്കാന്‍ പറ്റിയ ഒരു വിഭവമാണ് മളവര്‍ത്തപ്പുളി. (' മുളക് വറുത്ത പുളി ' ലോപിച്ചതാണ് ). ചൂടായ ചീനച്ചട്ടിയിലിത്തിരി എണ്ണയൊഴിച്ച് , കടുകിട്ട് പൊട്ടിച്ച്, ഒരു പിടി പച്ചമുളകോ വറമുളകോ അരിഞ്ഞതും ചെറിയ ഉള്ളി അരിഞ്ഞതും ഒരു നുള്ള് ഉലുവയും അത്ര തന്നെ ജീരകവും ഇട്ട് , ഒന്ന് വഴറ്റി. അതില്‍ പുളി കലക്കി അരിച്ചെടുത്ത വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ചെടുത്താല്‍ മളവര്‍ത്തപ്പുളി ആയി. കറിവേപ്പില എന്തായാലും രണ്ടു കൊത്ത് കാണും കേട്ടോ.
മളവര്‍ത്തപ്പുളിക്ക് തറവാട്ടുപുളി എന്നൊരു പേരും ഉണ്ട്. കാരണം കിഴക്കന്‍ പാലക്കാട്ടിലെ നായര്‍ തറവാടുകളില്‍ മാത്രമേ ഈ വിഭവം കണ്ടിട്ടുള്ളൂ. കുട്ടിക്കാലത്ത് ആഴ്ചയില്‍ മൂന്നാല് ദിവസമെങ്കിലും മളവര്‍ത്തപ്പുളിയും മോരും ( ഹോ.. മോരെന്നൊക്കെ പറഞ്ഞാല്‍ വെള്ളത്തില്‍ അല്പം തൈരൊഴിച്ച മാതിരി .. സംഭാരം ചിലപ്പോള്‍ അതിലും ഭേദം !) ഉപ്പേരിയും കൂട്ടിയുള്ള ഊണാവും വീട്ടില്‍.
ഈ രുചികരമായ വിഭവം പക്ഷേ കൂട്ടുകാരുടെ വീട്ടിലൊന്നും ഉണ്ടാക്കാറില്ല എന്നറിഞ്ഞപ്പോഴാണ് അമ്മൂമ്മയോട് അന്വേഷിച്ചത്. അവരപ്പോള്‍ ഇങ്ങനെ പറഞ്ഞതായാണ് ഓര്മ, ഇങ്ങനയെ പറയാന്‍ വഴിയുള്ളൂ.
"നമുക്കതിനുള്ള പാങ്ങെ ഉള്ളൂ കുട്ട്യേ... കുളം തോണ്ടിയ തറവാടുകളില്‍ ദിവസോം സദിരവട്ടങ്ങളിണ്ടാക്കാന്‍ പറ്റ്വോ?"
പച്ചപരമാര്‍ത്ഥം ! പണ്ട്കാലത്ത് ഏക്കറുകണക്കിന് ഭൂമിയും സ്വത്തും ഒക്കെ ഉണ്ടായിരുന്ന തറവാടികളില്‍ ഉയര്‍ന്ന ജീവിത നിലവാരം തുടര്‍ന്നും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത് ചുരുക്കം ചില കൂട്ടര്‍ക്കാണ്. ഭൂപരിഷ്കരണ കാലത്ത് പാട്ടക്കാരില്‍ നിന്നും ഭൂമി സംരക്ഷിച്ചവര്‍ , ഉള്ള സമ്പത്തിന്റെ ഹുങ്കില്‍ ഏമ്പക്കം വിട്ടിരിക്കാതെ വിദ്യസമ്പത്തിനെ പുല്കി തൊഴില്‍ നേടിയവര്‍ , മദിരാശിക്കോ കല്‍ക്കട്ടയ്ക്കോ അല്ലെങ്കില്‍ മുംബയിലെക്കോ വണ്ടി കയറിയവര്‍, സര്‍ക്കാര്‍ ജോലിയില്‍ കയറിക്കൂടിയവര്‍.. അങ്ങനെ ചിലര്‍. അങ്ങനാരും ഇല്ലാത്ത അനവധി കുടുംബങ്ങള്‍ ഉണ്ടായിരുന്നു.
(ദുര)അഭിമാനം കൊണ്ട് കിട്ടിയ പണിക്ക് പോയി കുടുംബം പുലര്‍ത്താന്‍ നോക്കാതെ മുണ്ടും മുറുക്കിയുടുത്തു നിലംപൊത്താറായ പൂമുഖപ്പുരയുടെ ചോട്ടില് ചാരുകസേരയില്‍ കിടന്ന് കാലം കഴിച്ച കാരണവന്മാരെ പറ്റി അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഏഴും എട്ടും മക്കളുള്ള കുടുംബത്തില്‍ പ്രാരാബ്ധങ്ങളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനവാതെ നിസ്സഹായരായവരാണ് ഭൂരിഭാഗവും.
മക്കള്‍ക്ക് മികച്ച ജീവിതസാഹചര്യങ്ങള്‍ കൊടുക്കാനോ വിദ്യാഭ്യാസം കൊടുക്കാനോ സാധിക്കാത്ത ഹതഭാഗ്യര്‍. എന്റെ അച്ഛനും അമ്മയേക്കാളും കൂടുതല്‍ വിദ്യാഭ്യാസം ഉണ്ടായിരുന്നു അമ്മൂമ്മയ്ക്ക്. അവരുടെ അച്ഛനാവട്ടെ അതിലും മികച്ചതായിരുന്നു പറഞ്ഞറിവു വച്ച്. ഈ ഒരു ഇന്‍വേര്‍ട്ടട് പിരമിഡ് സെറ്റ് അപ്പ് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഉയര്‍ന്നതെന്ന് വിധിക്കപ്പെട്ട ജാതിയുടെയും തറവാടിത്തത്തിന്റെയും ഭാരം വല്ലാത്ത ബാധ്യതയായ തലമുറകള്‍ അവസാനിച്ചുവരുന്നേ ഉള്ളൂ.
അപ്പോള്‍, നമ്മള് പറഞ്ഞുവന്നത് തറവാട്ടുപുളി.. അങ്ങനെ അത്തോലമ്മമാര്‍ കൂട്ടുകുടുംബത്തെ ഊട്ടാന്‍ കണ്ടെത്തിയ ഒരു കറിയാണ് ഈ തറവാട്ടുപുളി. ഇതും തൈരും ഉപ്പിട്ട് ചോറില്‍ കൂട്ടിക്കുഴച്ച് ഉണക്കമീന്‍ വറുത്തതോ ഉപ്പേരിയോ കൂട്ടി ഊണ് കഴിച്ചാല്‍ 'ത്രീ-കോഴ്സ്' മീല്‍ കഴിച്ച സംപ്ത്രിപ്തി ആയിരുന്നു കേട്ടോ അന്ന്.
വേറെയും ചില വിഭവങ്ങള്‍ ഉണ്ട്, ഒരു സമൂഹത്തിന്റെ കഥ വിളിച്ചോതുന്നവ .. അടുത്ത പോസ്റ്റില്‍ ആവട്ടെ പറയാം. :)
------------------------------------------------------------------------------------------------------------------------------------------------------
പറ്റാവുന്ന രീതിയില്‍ വിശദമായ അന്വേഷണം നടത്തിയാണ് 'തറവാട്ടുപുളി' തറവാടുകളില്‍ ഉണ്ടായിരുന്ന ഒരു കറി എന്ന അനുമാനത്തില്‍ എത്തിയത്. വായനകള്‍ക്ക് ശേഷം പലരും ഭിന്നാഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. ഉണ്ടാക്കാനുള്ള എളുപ്പം കൊണ്ട് ദാരിദ്ര്യമുള്ളിടത്ത് ഉത്ഭവിച്ചതാവാം. അല്ലെങ്കിലും സാമ്പാര്‍ ആരാ കണ്ടുപിടിച്ചത് എന്ന് ചോദിച്ചാല്‍ നമുക്കറിയില്ലല്ലോ. പോസ്റ്റ് തിരുത്തുന്നില്ലെങ്കിലും ആ തറവാട് ബന്ധത്തിന്റെ അവകാശവാദം ഞാന്‍ നിരുപാതികം പിന്‍വലിക്കുന്നു. വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി.
പറ്റാവുന്ന രീതിയില്‍ വിശദമായ അന്വേഷണം നടത്തിയാണ് 'തറവാട്ടുപുളി' തറവാടുകളില്‍ ഉണ്ടായിരുന്ന ഒരു കറി എന്ന അനുമാനത്തില്‍ എത്തിയത്. വായനകള്‍ക്ക് ശേഷം പലരും ഭിന്നാഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. ഉണ്ടാക്കാനുള്ള എളുപ്പം കൊണ്ട് ദാരിദ്ര്യമുള്ളിടത്ത് ഉത്ഭവിച്ചതാവാം. അല്ലെങ്കിലും സാമ്പാര്‍ ആരാ കണ്ടുപിടിച്ചത് എന്ന് ചോദിച്ചാല്‍ നമുക്കറിയില്ലല്ലോ. പോസ്റ്റ് തിരുത്തുന്നില്ലെങ്കിലും ആ തറവാട് ബന്ധത്തിന്റെ അവകാശവാദം ഞാന്‍ നിരുപാതികം പിന്‍വലിക്കുന്നു. വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി.
kalakki..i loved this one!!
ReplyDeleteനന്ദി.. :)
Deleteഇതെന്തു തരം പുളിയാണപ്പാ എന്നന്വേഷിച്ചു വന്നതാണ്.
ReplyDelete'മുളകുവറുത്തുപുളി'യെ പറ്റി പാലക്കാട് (കാളിയാ റോഡ്) നിന്നുള്ള ഒരു സഹപ്രവർത്തക പറഞ്ഞു കേട്ടിട്ടുണ്ട്. ( വറുക്കുന്നതിൽ മുളകുപൊടി കൂടിയില്ലേ ? ഇല്ലെങ്കിൽ എങ്ങനെ മുളകുവറുത്തുപുളി ആവും ? ) അവർ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരാണ്. അതുകൊണ്ട്, ഇത് പാലക്കാട് നായർ തറവാടുകളിൽ മാത്രം കണ്ടിരുന്ന വിഭവമാണ് എന്ന നിരീക്ഷണത്തിൽ സംശയമുണ്ട്. ദാരിദ്ര്യം ആയിരിക്കണം മുഖ്യവിഷയം.
മുളകുപൊടിയല്ല മുളകു തന്നെ. വിട്ടുപോയതാ. ഇത്തിരി വല്ല്യ തെറ്റ്. തിരുത്തിയിട്ടുണ്ട്. ദാരിദ്ര്യം തന്നെയാണ് മുഖ്യവിഷയം. തറവാട്ടുപുളിയെന്ന പേരില്‍ ഉറച്ചു നില്ക്കുന്നു. തറവാടില്‍ മാത്രമേ ഉള്ളൂ എന്ന് പറയാന്‍ ആവില്ല, മുന്‍പും ശേഷവുമൊക്കെ ഇത് സാര്വത്രികമായിരിക്കാം. . വേറെയും ചിലര്‍ സൂചിപ്പിച്ചു. വായനയ്ക്കും നിരീക്ഷണത്തിനും നന്ദി.. :)
Deleteഎന്തൂട്ടായിഷ്ടാ ? ഞങ്ങള്‍ നസ്രാണികള്‍, എന്റെ ഓര്‍മ്മയുള്ള കാലം മുതലേ ഉണ്ടാക്കുന്ന സാധനമാണല്ലോ ഇത്. ചെറുപ്പത്തില്‍, സ്കൂളീ പോകുമ്പോ, ചോറ്റു പാത്രത്തില്‍, ആദ്യം ഈ ചാറൊഴിച്ചിട്ട് അതിന്റെ മുകളിലാണ് അമ്മച്ചി നല്ല ചൂടന്‍ ചോറ് ഇട്ട് തരുന്നത്. മുകളില്‍ കായ, ചക്കക്കുരു,അച്ചിങ്ങ അങ്ങനത്തെ എന്തെങ്കിലും ഉപ്പേരിയും. ഇതുണ്ടാക്കുന്ന സമയത്ത് ആ വറ്റല്‍ മുളക് എണ്ണയിലേക്കിടുമ്പോ ഒരു സ്മെല്ലു വരും. ഹാവൂ.... ബൈ ദ വേ, നാളെ രാവിലെ ഇതിലേ വാ.രണ്ടുരുള കഴിച്ചേച്ചു പൂവാം.
ReplyDeleteഅപ്പൊ ഞാനാ തറവാട് ബന്ധം പൂര്‍ണ്ണമായും തിരുത്തണം ല്ലേ. വായനയ്ക്കും നിരീക്ഷണത്തിനും നന്ദി.. :)
Deleteഞാനേതായാലും കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട്.. വെല്യ പണിയൊന്നൂല്ലല്ലൊ ഉണ്ടാക്കാൻ.. വായിച്ചപ്പൊ തന്നെ രുചി വായിലെത്തുന്നുമുണ്ട് (നോമ്പാണു തമ്പുരാനേ).. പക്ഷേ, ഒരു സംശയം, ഏതു ജീരകമാ? വലുതോ ചെറുതോ?
ReplyDeletekollaattoo.. try cheyyam.. (Y)
ReplyDelete